ഇലക്ഷന് മുമ്പ് ആ തീരുമാനം എത്തും, ഇലക്‌ട്രിക് സ്‌കൂട്ടറുകൾ വാങ്ങണേൽ ഇനി പോക്കറ്റ് കീറും, കാരണം ഇതാണ്
പെട്രോളിന് വില കൂടിയതോടെ ആളുകൾ നെഞ്ചോട് അടുപ്പിച്ചവരാണ് ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങൾ. ഇന്ന് പുതിയൊരു ടൂവീലർ വാങ്ങാൻ പ്ലാനിട്ടാൽ ആദ്യം മനസിലേക്ക് ഓടിയെത്തുന്നതും പഞ്ച നമ്പർപ്ലേറ്റ് ഘടിപ്പിച്ച മോഡലുകളാവും. കീശ കീറാതെ ദൈനംദിന ആവശ്യങ്ങളെല്ലാം നടത്താൻ ഇവർ മിടുക്കൻമാരുമാണ്. പക്ഷേ നല്ല റേഞ്ചുള്ള അത്യാവിശ്യം ക്വാളിറ്റിയുള്ള ഇവി വാങ്ങണമെന്ന് വെച്ചാൽ സാധാരണ പെട്രോൾ വാഹനങ്ങളേക്കാൾ അൽപം വില കൂടുതൽ കൊടുക്കേണ്ടി വരും എന്നതാണ് സത്യം.
എന്നാൽ പരിസ്ഥിതി സൗഹൃദ വാഹനങ്ങളുടെ ഉത്പാദനവും വില്‍പനയും പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ 2015-ലാണ് ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിംഗ് ഓഫ് ഇലക്ട്രിക് ഹൈബ്രിഡ് വെഹിക്കിള്‍സ് ഇന്‍ ഇന്ത്യ എന്ന ഫെയിം പദ്ധതി രാജ്യത്ത് അവതരിപ്പിക്കുന്നത്. തുടർന്ന് ഇപ്പോൾ അറിയുന്ന ഫെയിം II 2019 ഏപ്രില്‍ ഒന്നിനാണ് ഇന്ത്യയിൽ തുടങ്ങുന്നത്. 2024 മാര്‍ച്ച് 31 വരെ മാത്രം സാധുതയുള്ള ഈയൊരു ആനുകൂല്യം ഉടൻ ഇല്ലാതാവുമെന്നതാണ് ഏറ്റവും പുതിയ വാർത്ത.

വരുന്ന മാർച്ചോടെ സബ്‌സിഡി അടുത്തഘട്ടത്തിലേക്ക് കടക്കാൻ പോവുകയാണെന്ന വാർത്തകളെല്ലാം തള്ളിക്കൊണ്ടാണ് ഇലക്ട്രിക് വാഹന ദത്തെടുക്കൽ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള സബ്‌സിഡി നിർത്താൻ പോവുകയാണെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഇത് മുൻ ഫെയിം II സ്കീമിനെ അപേക്ഷിച്ച് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ വിലയിൽ 10 ശതമാനം വർധനവിനും കാരണമാകും. അതായത് ഇവി വാങ്ങാൻ പ്ലാനുണ്ടെങ്കിൽ 2024 ഏപ്രിൽ ഒന്ന് മുതൽ പണം കൂടുതൽ മുടക്കേണ്ടി വരുമെന്ന് സാരം.
കേന്ദ്ര സർക്കാർ അടുത്തിടെ പ്രഖ്യാപിച്ച ഇലക്ട്രിക് മൊബിലിറ്റി പ്രൊമോഷൻ സ്കീം 2024 (EMPS) ഇലക്ട്രിക് ബൈക്കുകളുടേയും സ്‌കൂട്ടറുകളുടേയും പ്രാരംഭ വാങ്ങൽ ചെലവിൽ ഗണ്യമായ വർധനവിന് കാരണമാകുമെന്ന് ഇൻവെസ്റ്റ്‌മെൻ്റ് ഇൻഫർമേഷൻ ആൻഡ് ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി ഓഫ് ഇന്ത്യ ലിമിറ്റഡാണ് (ICRA) വെളിപ്പെടുത്തിയിരിക്കുന്നത്. ഫെയിം അവസാനിക്കുന്നതോടെ ഘനവ്യവസായ മന്ത്രാലയം അവതരിപ്പിച്ച ഇലക്‌ട്രിക് മൊബിലിറ്റി പ്രൊമോഷൻ സ്കീം 2024 ഏപ്രിൽ 1 മുതൽ ജൂലൈ 31 വരെയുള്ള നാല് മാസത്തേക്കായി നടപ്പിലാക്കും.

ഇലക്‌ട്രിക് ടൂ, ത്രീ വീലറുകൾ സ്വീകരിക്കുന്നതിന് മൊത്തം 500 കോടി രൂപയാണ് കേന്ദ്ര സർക്കാർ വകയിരുത്തിയിരിക്കുന്നത്. പദ്ധതി പ്രകാരം ഇലക്ട്രിക് ടൂ വീലറുകൾക്കുള്ള സബ്‌സിഡി 10,000/kWh രൂപയിൽ നിന്ന് 5,000/kWh ആയി കുറച്ചു. അങ്ങനെ നോക്കുമ്പോൾ ഒരു വാഹനത്തിന് പരമാവധി 10,000 രൂപയായിരിക്കും ആനുകൂല്യം ലഭിക്കുക. എങ്കിലും ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്കായി നീക്കിവച്ചിരിക്കുന്ന തുകയുടെ മൂന്നിൽ രണ്ട് ഭാഗവും പ്രാരംഭ വാങ്ങൽ ചെലവുകൾ വർധിപ്പിക്കുമെന്ന് ICRA സൂചിപ്പിക്കുന്നു.
അതായത് പുതിയ ഇലക്ട്രിക് ടൂവീലർ വാങ്ങണമെങ്കിൽ പെട്രോൾ മോഡലുകളേക്കാൾ ഏകദേശം 70 ശതമാനത്തിലധികം അധിക ചെലവായിരിക്കും വരികയെന്ന് സാരം. ഫെയിം 2 ചട്ടക്കൂടിന് കീഴിലുള്ള അഞ്ച് വർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ തിരിച്ചടവ് കാലയളവ് 5.5 വർഷമായി നീട്ടാമെന്നും ICRA കണക്കാക്കുന്നു. പക്ഷേ വില കൂടുന്നതോടെ പലരും പരമ്പരാഗത മോഡലുകളിലേക്ക് തന്നെ ഇനിയും മടങ്ങാൻ സാധ്യതയുണ്ട്.

രാജ്യത്തുടനീളം ഇലക്ട്രിക് വാഹനങ്ങളുടെ ജനപ്രീതി വർധിക്കാൻ ഫെയിം സബ്‌സിഡി എന്തായാലും വലിയ പങ്കുവഹിച്ചിട്ടുണ്ട്. പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെൻ്റീവ് (PLI) പദ്ധതി പോലുള്ള സംരംഭങ്ങളിലൂടെ ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ ഗവൺമെൻ്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഇടക്കാലത്തേക്ക് എങ്കിലും ഇലക്ട്രിക് വാഹന ദത്തെടുക്കൽ വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം.
വിപണിയിൽ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ വിൽപ്പന 2025 ആകുമ്പോഴേക്കും 6-8 ശതമാനമായി ഉയരുമെന്നാണ് ഇൻവെസ്റ്റ്‌മെൻ്റ് ഇൻഫർമേഷൻ ആൻഡ് ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി ഓഫ് ഇന്ത്യ ലിമിറ്റഡ് പ്രവചിക്കുന്നത്. 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഫെയിം II പദ്ധതിയിലുണ്ടാവുന്ന മാറ്റം എങ്ങനെ ബാധിക്കുമെന്ന് വരും ദിവസങ്ങളിൽ കണ്ടറിയാം. സബ്‌സിഡിയും ഇന്‍സെന്റീവും വെട്ടിക്കുറക്കുന്നതോടെ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വിലയില്‍ കാര്യമായ വര്‍ധനവാണ് ഉണ്ടാവുന്നതായിരിക്കും ഇനി കാണാനാവുക.

ഏതെങ്കിലും ഇവി വാങ്ങാൻ പ്ലാനുണ്ടെങ്കിൽ മാർച്ച് 31-ന് മുമ്പ് തീരുമാനമെടുത്ത് ബുക്ക് ചെയ്‌തിടുന്നതാവും ഉചിതം. ഇന്ത്യയില്‍ ഏറ്റവുമധികം ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിറ്റഴിക്കുന്ന ഓലയും ഏതർ എനർജിയുമെല്ലാം വിലയിൽ എങ്ങനെ മാറ്റം കൊണ്ടുവരുമെന്നതും കാത്തിരുന്നു കാണാം. പ്രത്യേകിച്ച് റിസ്റ്റ എന്ന പുതിയ ഫാമിലി ഇ-സ്കൂട്ടർ പുറത്തിറക്കുന്ന സാഹചര്യത്തിൽ ഏഥറിന് ഇക്കാര്യം വലിയ തലവേദനയായേക്കാം.


Click it and Unblock the Notifications








