എൻഫീൽഡിന് പണിയാകും! 350 സിസിക്ക് മുകളിലുള്ള ബൈക്കുകൾക്ക് വില കൂടും, നികുതി 40 ശതമാനമാക്കാൻ കേന്ദ്രസർക്കാർ
ഇന്ത്യയിലെ പാസഞ്ചർ കാറുകളുടെയും ഇരുചക്ര വാഹനങ്ങളുടെയും വില കുത്തനെ കുറയാൻ പോവുന്നുവെന്ന വാർത്തകൾ അടുത്തിടെ പുറത്തുവന്നിരുന്നു. ഒക്ടോബറോടെ നിരക്ക് കുറയ്ക്കാനും ചരക്ക് സേവന നികുതി (ജിഎസ്ടി) ലളിതമാക്കാനുമായി സർക്കാർ എടുക്കുന്ന പുതിയ തീരുമാനമാണ് വില കുറയലിന് കാരണമാവുന്നത്. ചെറിയ ശേഷിയുള്ള ഇരുചക്ര വാഹനങ്ങൾക്ക് ജിഎസ്ടി നികുതി പരിഷ്ക്കരണം ചെലവ് കുറയ്ക്കും. 350 സിസി വരെയുള്ള മോട്ടോർസൈക്കിളുകൾക്കും സ്കൂട്ടറുകൾക്കും നിലവിലെ 28 ശതമാനം നിരക്ക് 18 ശതമാനമായി കുറയ്ക്കാനാണ് നീക്കം. പക്ഷേ പുതിയ സ്ലാബുകൾ നടപ്പിലാക്കിയാൽ വലിയ ബൈക്കുകൾ വാങ്ങാനിരിക്കുന്നവർക്ക് തിരിച്ചടിയുണ്ടാവും.
കാരണം ഇതേസമയം തന്നെ 350 സിസി എഞ്ചിൻ കപ്പാസിറ്റി മുതലുള്ള മോഡലുകളുടെ വില കുത്തനെ ഉയരും. എങ്ങനെയാണന്നല്ലേ, നിർദ്ദിഷ്ട മാറ്റങ്ങൾ പ്രകാരം 350 സിസിയും അതിൽ കൂടുതലും ശേഷിയുള്ള മോട്ടോർസൈക്കിളുകൾക്ക് 40 ശതമാനത്തിന്റെ ഉയർന്ന ജിഎസ്ടി നിരക്കായിരിക്കും ഇനി മുതൽ നൽകേണ്ടി വരിക. സെപ്റ്റംബർ 3, 4 തീയതികളിൽ ചേരുന്ന ജിഎസ്ടി കൗൺസിൽ യോഗം ഈ നിർദേശങ്ങളിൽ അന്തിമ തീരുമാനമെടുത്തേക്കും.

2017-ൽ കേന്ദ്ര സർക്കാർ ചരക്കുകൾക്കും സേവനങ്ങൾക്കും നാല് സ്ലാബ് നികുതി ഘടനയോടെ ജിഎസ്ടി സംവിധാനം അവതരിപ്പിച്ചിരുന്നു. 5, 12, 18, 28 ശതമാനം എന്നതായിരുന്നു ആ നികുതി ഘടന. 12 ശതമാനവും 28 ശതമാനവും സ്ലാബുകൾ ഒഴിവാക്കി രണ്ട് സ്റ്റാൻഡേർഡ് നിരക്കുകൾ മാത്രം ഉൾപ്പെടുത്തി ജിഎസ്ടി ലളിതമാക്കാനുള്ള വിശാലമായ ശ്രമത്തിന്റെ ഭാഗമാണ് നിർദ്ദിഷ്ട മാറ്റം.
ഇതുപ്രകാരം അവശ്യവസ്തുക്കൾക്ക് 5 ശതമാനവും സ്റ്റാൻഡേർഡ് സാധനങ്ങൾക്ക് 18 ശതമാനവും, പാപ വസ്തുക്കൾക്കും പ്രീമിയം കാറുകൾ, മോട്ടോർ സൈക്കിളുകൾ പോലുള്ള ആഡംബര വസ്തുക്കൾക്കും 40 ശതമാനം പ്രത്യേക നിരക്കും ഈടാക്കും. 2017-ൽ മുമ്പോട്ടുവെച്ച പരിഷ്ക്കാരങ്ങൾ ഇതുവരെ നടപ്പിലാക്കിയിട്ടില്ലെന്നത് ആശ്വാസകരമായിരുന്നുവെങ്കിലും ഈ വർഷം സെപ്റ്റംബർ മാസത്തിൽ നടക്കുന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ നികുതി ഘടന കൂടുതൽ ചർച്ച ചെയ്യപ്പെട്ടേക്കും.

നിലവിലെ നികുതി വ്യവസ്ഥയിൽ 350 സിസിയും അതിൽ കൂടുതലുമുള്ള ഇരുചക്ര വാഹനങ്ങൾക്ക് 28 ശതമാനം നികുതിയും 3 ശതമാനം അധിക സെസുമാണ് ചുമത്തുന്നത്. അങ്ങനെ മൊത്തത്തിൽ 31 ശതമാനം നികുതിയാണ് ഇപ്പോൾ കൊടുക്കേണ്ടത്. ചെറിയ ബൈക്കുകൾക്കും സ്കൂട്ടറുകൾക്കും സെസ് ഇല്ലാതെ 28 ശതമാനം നികുതിയാണ് ഈടാക്കുന്നത്. പുതുക്കിയ ജിഎസ്ടി ഘടന ചെറിയ ശേഷിയുള്ള ഇരുചക്ര വാഹനങ്ങൾക്ക് സ്ലാബ് 18 ശതമാനമായി കുറയ്ക്കും.
ഇത് സാധാരണക്കാർക്ക് ഗുണമാവുമെന്നതിൽ സംശയമൊന്നും വേണ്ട. ഇന്ത്യയിലെ ഇരുചക്ര വാഹന വിൽപ്പനയുടെ ഭൂരിഭാഗവും എൻട്രി ലെവൽ മോഡലുകളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നതിനാൽ ഇത് ആവശ്യകത വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്. അതേസമയം 350 സിസിക്ക് മുകളിലുള്ള ബൈക്കുകൾക്ക് 40 ശതമാനം പ്രത്യേക നിരക്കിൽ നികുതി ചുമത്തിയാൽ പലരുടേയും സ്വപ്നങ്ങൾക്ക് വിള്ളൽ വീണേക്കാം.

പുതിയ നിർദേശം നടപ്പായാൽ പ്രീമിയം ബൈക്ക് സെഗ്മെന്റിൽ വലിയ വിലവർധനവുണ്ടാകും. പുതിയ ജിഎസ്ടി നടപ്പിലാക്കിയാൽ ഓൺ-റോഡ് വിലയെ നേരിട്ട് ബാധിക്കും. അതായത് എല്ലാ വാഹനങ്ങളുടെയും എക്സ്ഷോറൂം വില ജിഎസ്ടി ഉൾപ്പെടെയാണ് നിശ്ചയിക്കുന്നത്. കൂടാതെ നികുതി നിരക്കുകളിൽ വരുത്തുന്ന ഏതെങ്കിലും മാറ്റങ്ങൾ വിലയെയും വാങ്ങുന്നയാൾ അത് റോഡിലിറക്കുന്നതിനുള്ള അന്തിമ ചെലവിനെയും നേരിട്ട് സ്വാധീനിക്കും.
അങ്ങനെ നികുതിയുടെ അധികഭാരം നിർമാതാക്കൾ ഉപഭോക്താക്കളിലേക്ക് കൈമാറുകയും ചെയ്യും. 40 ശതമാനമായി ഉയരുമ്പോൾ റോയൽ എൻഫീൽഡ് ക്ലാസിക്, മീറ്റിയോർ, ഹോണ്ട ഹൈനസ് തുടങ്ങിയ ജനപ്രിയ മോഡലുകൾക്കാണ് വില കൂടാൻ പോവുന്നത്. എന്തായാലും സെപ്റ്റംബർ അവസാനത്തോടെ ഇക്കാര്യങ്ങൾക്ക് ഒരു തീരുമാനമാവുമെന്ന് പ്രതീക്ഷിക്കാം. 350 സിസിക്ക് മുകളിലുള്ള ടൂവീലറുകൾ വാങ്ങാൻ പ്ലാനുള്ളവർ ഉടൻ തന്നെ ഷോറൂമിൽ പോയി വണ്ടി ബുക്ക് ചെയ്ത് ഇടുന്നതാവും ഉചിതം.


Click it and Unblock the Notifications








