ഹോണ്ടക്കും യമഹക്കും ഷോക്ക്! ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയിൽ 7 വർഷം വാറണ്ടിയിലൂടെ മുന്നിലോടി സുസുക്കി ഇ-ആക്‌സസ്
സ്റ്റാർട്ടപ്പ് ബ്രാൻഡുകൾ തുടങ്ങിവെച്ച ഇലക്‌ട്രിക് ഇരുചക്ര വാഹന വിപണിയെ (Electric Two Wheeler Segment) കൈപിടിച്ചുയർത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ ടൂവീലർ ബ്രാൻഡുകൾ. ടിവിഎസ്, ബജാജ്, ഹീറോ മോട്ടോകോർപ്, യമഹ, സുസുക്കി, ഹോണ്ട തുടങ്ങിയ വമ്പൻമാരെല്ലാം ഇപ്പോൾ കളത്തിലിറങ്ങിയിട്ടുണ്ട്. കൂട്ടത്തിൽ ഏറ്റവും കച്ചവടവുമായി ബജാജും ടിവിഎസുമാണ് മുൻനിരയിലുള്ളത്. പെട്രോൾ സ്കൂട്ടറുകളോട് മത്സരിച്ചാണ് ഇവി വിപണിയും ഇരുവരും കൈപ്പിടിയിലാക്കിയത്. എന്നാൽ സ്കൂട്ടർ സെഗ്മെന്റിലെ രാജാക്കൻമാരായ ഹോണ്ടയ്ക്ക് മാത്രം കാര്യമായി ക്ലച്ചുപിടിക്കാനായില്ലെന്നതാണ് സത്യം. ഇന്ത്യയിൽ കൊണ്ടുവന്ന ആക്‌ടിവ ഇവി എട്ടുനിലയിൽ പൊട്ടുന്ന കാഴ്ച്ചയാണ് കാണാനായത്.
എന്നാൽ തരക്കേടില്ലാത്ത രീതിയിൽ സുസുക്കിയും യമഹയും പിടിച്ചുനിൽക്കുന്നുണ്ട്. കൂട്ടത്തിൽ ഏറ്റവും ലാഭമുണ്ടാക്കുന്ന ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാവ് സുസുക്കിയാണ്. മൂന്ന് ജാപ്പനീസ് ബ്രാൻഡുകളും 2026 ജനുവരി മുതൽ ഏപ്രിൽ വരെ 3,971 യൂണിറ്റുകളാണ് വിറ്റഴിച്ചത്. ഈ വർഷം ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ സുസുക്കി ഗുരുഗ്രാമിലെ പ്ലാന്റിൽ നിന്ന് ഇ-ആക്സസിന്റെ 2,261 യൂണിറ്റുകൾ നിരത്തിലെത്തിച്ചു.

അതേസമയം റീട്ടെയിൽ ഡെലിവറികൾ 1,161 യൂണിറ്റായിരുന്നു. ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ ഇതേ കാലയളവിൽ ആക്ടിവ ഇവി QC1 എന്നീ ഇലക്‌ട്രിക് സ്കൂട്ടറുകളുടെ 1,284 യൂണിറ്റുകളാണ് ഡീലർഷിപ്പിലേക്ക് കയറ്റിയയച്ചത്. രണ്ട് മോഡലുകളുടെയും റീട്ടെയിൽ വിൽപ്പന ഇതേ കാലയളവിൽ 1,039 യൂണിറ്റായിരുന്നു. ഈ വർഷം ഫെബ്രുവരിയിൽ പുറത്തിറക്കിയ യമഹ EC-06 കഴിഞ്ഞ മൂന്ന് മാസത്തിനിടെ 426 യൂണിറ്റുകൾ വിപണനം ചെയ്‌തിട്ടുണ്ട്.
നിലവിൽ 140 യൂണിറ്റ് റീട്ടെയിൽ ഡെലിവറികൾ മാത്രമാണ് കണക്കിലുള്ളത്. EC-06 നിലവിൽ കുറച്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുത്ത നഗരങ്ങളിൽ മാത്രമാണ് വിൽക്കുന്നത് എന്നതിനാലാവാം വിൽപ്പന കണക്കുകൾ കുറവായി തോന്നുന്നത്. എന്തായാലും നിലവിൽ ഹോണ്ടയേയും യമഹയേയും മലർത്തിയടിച്ച് സുസുക്കി മുന്നേറുകയാണ്. 2025 ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിലാണ് ഇ ആക്സസ് ആദ്യമായി പ്രദർശിപ്പിക്കുന്നത്.

1.88 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് ഇലക്ട്രിക് സ്‌കൂട്ടർ വിപണനത്തിന് എത്തിച്ചിരിക്കുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ചേതക് ഇവി, ഐക്യൂബ് എന്നിവയുടെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ആക്സസ് ഇലക്ട്രിക് സ്‌കൂട്ടറിന് വില അൽപം കൂടുതലാണെന്ന പരാതി ആളുകൾക്കുണ്ട്. എന്നിരുന്നാലും നല്ല ബിൽഡ് ക്വാളിറ്റിയും വിശ്വസിച്ച് വാങ്ങാനാവുന്നതുമെല്ലാം വിലയെ ന്യായീകരിക്കുന്ന കാര്യങ്ങളാണ്.
3kWh ലിഥിയം അയൺ ഫോസ്ഫേറ്റ് (LFP) ബാറ്ററിയാണ് സുസുക്കി ആക്‌സസ് ഇലക്ട്രിക് സ്‌കൂട്ടറിൽ ഒരുക്കിയിരിക്കുന്നത്. പരമ്പരാഗത NMC ബാറ്ററികളേക്കാൾ വളരെ ലോംഗർ സർവീസ് ലൈഫ് ഇത് വാഗ്ദാനം ചെയ്യുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു. സിംഗിൾ ചാർജിൽ 95 കിലോമീറ്റർ IDC റേഞ്ചാണ് വരെ നൽകാനും ഇ ആക്‌സസിനാവും. പെർമനന്റ് മാഗ്നറ്റ് മോട്ടോറുമായാണ് ബാറ്ററി ജോടിയാക്കിയിരിക്കുന്നത്. സ്വിംഗാർമിൽ ഘടിപ്പിച്ചിരിക്കുന്ന 4.1 kW ഇലക്ട്രിക് മോട്ടോറാണ് സ്‌കൂട്ടറിന് പവർ നൽകുന്നത്.

മണിക്കൂറിൽ പരമാവധി 71 കിലോമീറ്റർ വരെ വേഗത കൈവരിക്കാനും സുസുക്കി ഇലക്‌ട്രിക് സ്‌കൂട്ടറിനാവും. ചാർജിംഗിലേക്ക് വന്നാലും മടുപ്പിക്കാത്ത രീതിയിലാണ് ഇവി വരുന്നത്. ഇ-ആക്‌സസിനൊപ്പം ലഭിക്കുന്ന പോർട്ടബിൾ ഓഫ്‌ബോർഡ് ചാർജർ ഉപയോഗിച്ചാൽ 0-80 ശതമാനം ചാർജ് ചെയ്യാൻ 4 മണിക്കൂർ 30 മിനിറ്റാണ് വേണ്ടത്. ബാറ്ററി പായ്ക്ക് 100 ശതമാനം ചാർജ് ചെയ്യാൻ 6 മണിക്കൂർ 42 മിനിറ്റും എടുക്കും. ഡിസി ഫാസ്റ്റ് ചാർജർ ആണെങ്കിൽ 80 ശതമാനം ചാർജ് ചെയ്യാൻ 1 മണിക്കൂർ 12 മിനിറ്റും മതിയാവും.
എന്നാൽ 100 ശതമാനം ചാർജ് എത്താൻ 2 മണിക്കൂർ 12 മിനിറ്റും സമയവും മാത്രമാണ് സുസുക്കി ഇ-ആക്‌സസ് ഇലക്ട്രിക് സ്കൂട്ടറിന് വേണ്ടി വരിക. ഏഴ് വർഷം അല്ലെങ്കിൽ 80,000 കിലോമീറ്റർ വരെയാണ് സൗജന്യ എക്സ്റ്റൻഡഡ് വാറണ്ടി കവറേജ് നൽകുന്നത്. വർഷം അല്ലെങ്കിൽ കിലോമീറ്റർ ഏതാണ് ആദ്യം വരുന്നത് എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും ഇത് ഉപയോഗപ്പെടുത്താനാവുക. എക്സ്റ്റെൻഡഡ് വാറണ്ടി കവറേജിന് പുറമെ 3 വർഷത്തേക്ക് 60 ശതമാനം ബൈബാക്ക് ഗ്യാരണ്ടിയും സുസുക്കി വാഗ്ദാനം ചെയ്യുന്നുണ്ട്.


Click it and Unblock the Notifications