ഓലയുടെ ആംപിയർ ഇളകിയ മാസം, ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയിൽ ഒന്നാമനായി TVS; പിന്നാലെ ബജാജും ഏഥറും
ഇന്ത്യയിലെ ഇലക്‌ട്രിക് സ്‌കൂട്ടർ രംഗത്തിന് വമ്പൻ നേട്ടവുമായിട്ടാണ് 2026 ഫെബ്രുവരി മാസം കടന്നുപോവുന്നത്. രാജ്യത്തെ മുൻനിര ഇരുചക്ര വാഹന നിർമാതാക്കളെല്ലാം കളത്തിലിറങ്ങിയതോടെ കൂടുതൽ ആളുകൾ ഇവി സ്വന്തമാക്കുവാനായി സധൈര്യം മുമ്പോട്ട് വരുന്നുണ്ട്. ഇതിൻ്റെ ഭാഗമായി ഇലക്ട്രിക് ഇരുചക്ര വാഹന വിഭാഗം ശക്തമായ വളർച്ചയാണ് കഴിഞ്ഞ മാസം കൈവരിച്ചിരിക്കുന്നത്. 1,11,000 യൂണിറ്റിലധികം ഇവികളാണ് ഫെബ്രുവരിയിൽ ഇന്ത്യൻ നിരത്തുകളിൽ എത്തിയത്. മുൻ വർഷത്തെ ഇതേ കാലയളവിൽ വിപണനം ചെയ്‌ത 76,720 യൂണിറ്റുകളെ അപേക്ഷിച്ച് ഇ-സ്കൂട്ടർ രംഗത്തിന് 46 ശതമാനം വർധനവാണ് എത്തിപ്പിടിക്കാനായിരിക്കുന്നത്.
2025 ഒക്ടോബറിനുശേഷം 2026 സാമ്പത്തിക വർഷത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ പ്രതിമാസ വിൽപ്പനയാണിതെന്നും ഓട്ടോകാർ ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. 31,600 ഇലക്ട്രിക് ടൂവീലറുകൾ വിറ്റഴിച്ചുകൊണ്ട് ഒന്നാം സ്ഥാനത്തെത്തിയത് ടിവിഎസ് മോട്ടോർ കമ്പനിയാണ്. 2025 ഫെബ്രുവരിയിലെ 18,955 യൂണിറ്റുകളിൽ നിന്ന് 67 ശതമാനം വാർഷിക വർധനവാണ് കമ്പനിക്ക് നേടിയെടുക്കാനായിരിക്കുന്നത്.

ഐക്യൂബ്, ഓർബിറ്റർ എന്നീ രണ്ട് മോഡലുകളുള്ള ബ്രാൻഡിന് 28 ശതമാനം വിപണി വിഹിതമാണ് പോയമാസം സ്വന്തമാക്കുവാനായിരിക്കുന്നത്. ടിവിഎസിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഉയർന്ന പ്രതിമാസ വിൽപ്പന കണക്കുകൾ കൂടിയാണിത്. ഒരു മാസത്തിനുള്ളിൽ കമ്പനി 30,000 യൂണിറ്റുകൾ മറികടക്കുന്നത് അഞ്ചാം തവണയുമാണ്. എന്തായാലും ബജാജ്, ഹീറോ പോലുള്ള വമ്പൻമാരോട് മുട്ടി ഒന്നാമനാവാൻ സാധിച്ചത് ബ്രാൻഡിൻ്റെ ഇമേജ് വർധിപ്പിക്കുമെന്ന കാര്യം ഉറപ്പാണ്.
2026 ഫെബ്രുവരിയിൽ ബജാജ് ഓട്ടോ 25,323 ചേതക് ഇ-സ്കൂട്ടറുകൾ വിറ്റഴിച്ച് രണ്ടാം സ്ഥാനം കൈവരിച്ചു. കഴിഞ്ഞ വർഷം ഇതേ സമയത്തെ 21,571 യൂണിറ്റ് വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ വാർഷിക വിൽപ്പനയിൽ 17 ശതമാനം വർധനവ് പൾസർ മുതലാളിക്ക് നേടിയെടുക്കുവാനായിട്ടുണ്ട്. 23 ശതമാനം വിപണി വിഹിതമാണ് ഇവി സെഗ്മെൻ്റിൽ പോയ മാസം ബജാജിനുള്ളത്. കമ്പനി അടുത്തിടെ കൂടുതൽ താങ്ങാനാവുന്ന വിലയുള്ള ചേതക് C2501 പുറത്തിറക്കിയിരുന്നു. 91,399 രൂപ വില വരുന്ന മോഡൽ 2.5kWh ബാറ്ററിയും 113 കിലോമീറ്റർ IDC റേഞ്ചുമാണ് നൽകുന്നത്.

മൂന്നാമത്തെ വലിയ ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളായി ഏഥർ എനർജിയാണ് സ്ഥാനം പിടിച്ചത്. 2026 ഫെബ്രുവരിയിൽ 20,581 യൂണിറ്റുകൾ നിരത്തിലെത്തിച്ചുകൊണ്ടാണ് ബെംഗളൂരു ആസ്ഥാനമായുള്ള ബ്രാൻഡ് നേട്ടം കൈവരിച്ചത്. 2025 ഫെബ്രുവരിയിലെ 11,978 യൂണിറ്റുകളിൽ നിന്ന് 72 ശതമാനം വാർഷിക വർധനവോടെ 18 ശതമാനം വിപണി വിഹിതം നേടിയെടുക്കാനും കമ്പനിക്കായി. പ്രതിമാസ വിൽപ്പന കണക്കുകളിൽ ഏഥർ 20,000 യൂണിറ്റ് കടക്കുന്നത് ഇത് നാലാം തവണയാണ്.
രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ്പിൻ്റെ വിഡ ബ്രാൻഡ് 2026 ഫെബ്രുവരിയിൽ 12,512 യൂണിറ്റുകൾ വിറ്റഴിച്ചുകൊണ്ട് നാലാം സ്ഥാനത്ത് എത്തി. 2025 ഫെബ്രുവരിയിലെ 2,696 യൂണിറ്റുകളിൽ നിന്ന് 364 ശതമാനം വർധനവോടെ ബ്രാൻഡ് 11 ശതമാനം വിപണി വിഹിതം നേടിയെടുത്തു. തുടർച്ചയായ എട്ടാം മാസമാണ് വിഡ 10,000 യൂണിറ്റിലധികം വിൽപ്പന കൈവരിക്കുന്നത്.

2026 ഫെബ്രുവരിയിൽ ഗ്രീവ്സ് ഇലക്ട്രിക് മൊബിലിറ്റിയുടെ ഇവി ബ്രാൻഡായ ആംപിയർ ആദ്യമായി അഞ്ചാം സ്ഥാനം നേടി. അതും ഓല ഇലക്ട്രിക്കിനെ മറികടന്നാണ് ഈ നേട്ടം കരസ്ഥമാക്കിയിരിക്കുന്നത് എന്നത് വലിയ കാര്യം തന്നെയാണ്. പോയമാസം 4,725 ഇലക്ട്രിക് സ്കൂട്ടറുകളാണ് ബ്രാൻഡ് നിരത്തിലെത്തിച്ചത്. കഴിഞ്ഞ വർഷം നിരത്തിലെത്തിച്ച 3,730 യൂണിറ്റുകളിൽ നിന്ന് 27 ശതമാനം വാർഷിക വളർച്ചയും ആംപിയർ സ്വന്തമാക്കി.
ഫെബ്രുവരിയിൽ കടുത്ത വെല്ലുവിളി നേരിടേണ്ടിവന്നതോടെ ആറാം സ്ഥാനത്തേക്ക് ഓല ഇലക്ട്രിക് പിന്തള്ളപ്പെട്ടതും ഞെട്ടിക്കുന്ന വാർത്തയായിരുന്നു. വെറും 3,968 യൂണിറ്റുകളുമായാണ് കമ്പനി പിൻനിരയിൽ ഇടംപിടിച്ചത്. കഴിഞ്ഞ 42 മാസത്തിനിടെ ഓലയുടെ നാലാമത്തെ ഏറ്റവും കുറഞ്ഞ പ്രതിമാസ വിൽപ്പനയാണിത്. നിലവിൽ വെറും നാല് ശതമാനം വിപണി വിഹിതവും ഓലയുടെ ഏറ്റവും താഴ്ന്ന നിരക്കാണ്. 2025 ജനുവരിയിൽ 24 ശതമാനം വിപണി വിഹിതം കൈവശം വച്ചിരുന്ന ഓലയെ സംബന്ധിച്ച് ഇതൊരു വലിയ തിരിച്ചടി തന്നെയാണ്.


Click it and Unblock the Notifications








