കാക്കിക്കുള്ളിലെ ബൈക്ക് റേസർ
നിങ്ങളെപ്പോഴെങ്കിലും ഒരു വാഹനപ്രേമിയുമായോ അല്ലെങ്കില്‍ മോട്ടോര്‍സ്‌പോര്‍ട്‌സ് റൈഡറുമായോ സംഭാഷണത്തിലേര്‍പ്പെട്ടിട്ടുണ്ടോ? ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് മനസിലാവും ആ വ്യക്തി കാറുകളെയും ബൈക്കുകളെയുമെല്ലാം എത്രത്തോളം സ്‌നേഹിച്ചിരുന്നുവെന്ന്.ഏതൊരു വാഹനപ്രേമിയുടെയും ചിരകാലഭിലാഷമായിരിക്കും ഒരു പ്രഫഷണല്‍ റൈഡറാവുകയെന്നത്.

എന്നാല്‍, വിവിധ സാമൂഹ്യ-സാമ്പത്തിക പ്രശ്‌നങ്ങളായിരിക്കും പലരെയും ഈ ലക്ഷ്യത്തില്‍ നിന്ന് അകറ്റി നിര്‍ത്തുക. വളരെ ചുരുക്കം ആളുകള്‍ മാത്രമെ ഈ കടമ്പകളെല്ലാം മറികടന്ന് തങ്ങളുടെ ലക്ഷ്യത്തിലേക്കെത്താറുള്ളൂ. അത്തരത്തിലൊരു വ്യക്തിയാണ് ജീമോന്‍ ആന്റണി.

കൊച്ചി സ്വദേശിയായ ജീമോന്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനും അതിനേക്കാളുപരിയൊരു ബൈക്ക് പ്രേമിയും കൂടിയാണ്. ഒരു റൈഡറായിത്തീരണമെന്ന ആഗ്രഹമുള്ള ഏതൊരാള്‍ക്കും നേരിടേണ്ടി വരുന്ന എല്ലാ പ്രശ്‌നങ്ങളും ജീമോനും നേരിട്ടുണ്ട്.

എന്നാല്‍, ഇതെല്ലാം തരണം ചെയ്ത് മോട്ടോര്‍സ്‌പോര്‍ട്‌സില്‍ പങ്കെടുക്കുകയെന്ന തന്റെ ലക്ഷ്യം നേടിയെടുത്തിരിക്കുകയാണ് ഇദ്ദേഹം. റാലി റൈഡാറായ ജീമോന്‍ ഇതിനകം രാജ്യത്തെ നിവരവധി ചാമ്പ്യന്‍ഷിപ്പുകളിലാണ് മത്സരിച്ചിട്ടുള്ളത്.

ഇതില്‍ പലതിലും ജീമോന്‍ മിന്നുന്ന വിജയം കരസ്ഥമാക്കിയിട്ടുമുണ്ട്. പൊലീസുകാരനായ ബൈക്ക് റൈഡറെന്നത് ഒരുപക്ഷേ അപൂര്‍വ്വമായി കേള്‍ക്കുന്ന വാക്കായിരിക്കാം. എന്നാലിത് സത്യമാണ്, ഇന്ത്യയിലെ പ്രഫഷണല്‍ റാലി റൈഡറായ ഏക പൊലീസുകാരന്‍ കൂടിയാണ് ജീമോന്‍ ആന്റണി.

തന്റെ പതിനെട്ടാമത്തെ വയസിലാണ് ആദ്യ ബൈക്ക് കിട്ടുന്നതെന്നാണ് ജീമോന്‍ പറയുന്നത്. യമഹ RX 135 ആയിരുന്നു ജീമോന്റെ ആദ്യ ബൈക്ക്. അദ്ദേഹത്തിന്റെയൊരു സുഹൃത്താണ് യമഹ RX 135 വാങ്ങാന്‍ നിര്‍ദ്ദേശിച്ചത്.

അന്ന് തുടങ്ങിയ ബൈക്ക് പ്രേമം തെല്ലും മായാതെ ഇന്നും മനസില്‍ കൊണ്ടു നടക്കുന്നുണ്ട് ഇദ്ദേഹം. നിലവില്‍ കളമശ്ശേരി പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറാണ് ജീമോന്‍ ആന്റണി.
Most Read: കിയ സെല്‍റ്റോസ് - ടാറ്റ ഹാരിയറിന് എതിരെ പുതിയ എസ്‌യുവി വരുന്നൂ

മാത്രമല്ല സംസ്ഥാന പൊലീസിലെ ഏക മോട്ടോ റേസറും. 2000 -ല്‍ റേസിംഗ് രംഗത്തേക്ക് കടന്ന് വന്ന ജീമോന്‍ 2008 -ല്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം റേസിംഗില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു.

പോയ വര്‍ഷം വീണ്ടും റേസിംഗ് രംഗത്തേക്ക് തിരിച്ചു വന്ന ജീമോന്‍ നിരവധി മോട്ടോര്‍സ്‌പോര്‍ട് മത്സരങ്ങളില്‍ പങ്കെടുക്കുകയും അതില്‍ അഞ്ചെണ്ണത്തില്‍ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു.
Most Read: രണ്ടു സാൻട്രോ മോഡലുകളെ ഹ്യുണ്ടായി പിൻവലിച്ചു, പകരക്കാരൻ എത്തി

2018 -ല്‍ പ്രശസ്തമായ കാക്കൂര്‍ കാളവയല്‍ ഡിര്‍ട്ട് റേസില്‍ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തു. ഇന്ത്യയിലെ പ്രമുഖ റൈഡര്‍മാര്‍ പങ്കെടുക്കുന്ന ഡിര്‍ട്ട് റേസാണ് കാക്കൂര്‍ കാളവയലിലേത്. ഇതില്‍ പങ്കെടുക്കുന്നത് സാമ്പത്തികമായി വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ജീമോന്‍ പറയുന്നു.

തന്റെ പക്കലുണ്ടായിരുന്ന റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ ബൈക്ക് റേസിന് സജ്ജീകരിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് ലക്ഷം രൂപയും മറ്റു മോഡിഫിക്കേഷനുകള്‍ക്കായി ഒരു ലക്ഷം രൂപയും ചിലവായെന്നും ഇദ്ദേഹം പറയുന്നു.
Most Read: ഹ്യുണ്ടായി വെന്യുവിനെക്കാള്‍ കേമന്‍ വിറ്റാര ബ്രെസ്സ - കാരണങ്ങള്‍ നിരത്തി മാരുതി

മാത്രമല്ല, സ്‌പോണ്‍സര്‍മാരില്ലാതെ ഈ മത്സര ഇനങ്ങളില്‍ പങ്കെടുക്കുന്നതും വന്‍ സാമ്പത്തിക ബാധ്യതയ്ക്ക് വഴിവയ്ക്കുമെന്നും ജീമോന്‍ പറയുന്നു. മത്സരങ്ങളില്‍ നിന്ന് ലഭിച്ച പ്രൈസ് തുക കൊണ്ടാണ് ഈ ചിലവുകളെല്ലാം ജീമോന്‍ കൈകാര്യം ചെയ്യുന്നത്.

തന്റെ പരിശീലനത്തെ കുറിച്ച് ജീമോന്‍ പറയുന്നതിങ്ങനെ; ' കേരളത്തലെ റോഡുകള്‍ പരിശീലനത്തിന് യോജിച്ചവയല്ല. ഇതിനാല്‍ പിക്കപ്പ് ട്രക്കിലോ മറ്റോ ബൈക്ക് കയറ്റി കളമശ്ശേരിയിലെ ഗ്രൗണ്ടിലെത്തിച്ച് അവിടെ വച്ചാണ് പരിശീലിക്കുക.

ഒരിക്കലും നഗരത്തിലെ നിരത്തുകളില്‍ ഞാന്‍ പരിശീലിക്കാറില്ല.' നിലവില്‍, MRF MOGRIP FMSCI നാഷണല്‍ റാലി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള ഒരുക്കത്തിലാണ് ജീമോന്‍. ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ പാദം ഇന്‍ഡോറിലാണ് നടക്കുന്നത്.

മറ്റു കായിക ഇനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയില്‍ മോട്ടോര്‍സ്‌പോര്‍ട്‌സിന്റെ വളര്‍ച്ച ശൈശവ ദിശയിലാണെന്ന് പറയാം. എങ്കിലും ഒട്ടും വൈകാതെ തന്നെ മോട്ടോര്‍സ്‌പോര്‍ട്‌സ് ഇന്ത്യയിലെ പ്രമുഖ കായിക ഇനമാവുമെന്നതാണ് ഏവരും പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








