ഡ്യൂക്കാട്ടി വാങ്ങാന്‍ കെടിഎമ്മിനും ബജാജിനും മോഹം — വില്‍ക്കാന്‍ ഫോക്‌സ്‌വാഗണ്‍ തയ്യാര്‍?
ഇല്ല, ഡ്യുക്കാട്ടി മോഹം കെടിഎം ഇപ്പോഴും മനസ്സില്‍ കാത്തുസൂക്ഷിക്കുന്നുണ്ട്. പങ്കാളിയായ ബജാജും കാണുന്നു ഇറ്റാലിയന്‍ സൂപ്പര്‍ബൈക്ക് കമ്പനിയെ സ്വന്തമാക്കാനുള്ള സ്വപ്‌നം. സ്വീഡിഷ് ബൈക്ക് കമ്പനി ഹസ്ഖവര്‍ണയെ കൂടാതെ ഡ്യുക്കാട്ടിയെയും വാങ്ങാന്‍ തങ്ങള്‍ക്ക് താത്പര്യമുണ്ടെന്ന് കെടിഎം തലവന്‍ സ്റ്റീഫന്‍ പിയെറര്‍ വെളിപ്പെടുത്തി.

രാജ്യാന്തര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പിയെറര്‍ ആഗ്രഹം പ്രകടിപ്പിച്ചത്. നിലവില്‍ ജര്‍മ്മന്‍ ഭീമന്മാരായ ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പാണ് ഡ്യുക്കാട്ടിയുടെ ഉടമസ്ഥര്‍. ഡീസല്‍ഗേറ്റ് വിവാദത്തില്‍ ഉഴറുന്ന ഫോക്‌സ്‌വാഗണ്‍ ഡ്യൂക്കാട്ടിയെ വില്‍ക്കാന്‍ ശ്രമങ്ങള്‍ നടത്തവെ ബജാജ് - കെടിഎം കൂട്ടായ്മ ഇറ്റാലിയന്‍ കമ്പനിയെ റാഞ്ചാനുള്ള പുറപ്പാടിലാണെന്ന് ഇതോടെ വ്യക്തം.

ബൈക്ക് ലോകത്തെ ഫെറാറിയെന്ന് ഡ്യുക്കാട്ടിയെ കെടിഎം തലവന്‍ അഭിമുഖത്തിനിടെ വിശേഷിപ്പിക്കുകയുണ്ടായി. ഡ്യുക്കാട്ടിയുമായുള്ള വൈകാരിക ബന്ധമാണ് ഇറ്റാലിയന്‍ കമ്പനി സ്വന്തമാക്കാനുള്ള ആഗ്രഹത്തിന് പിന്നില്‍. കെടിഎമ്മിന് കീഴില്‍ ഇനിയൊരു ബ്രാന്‍ഡ് വരുന്നുണ്ടെങ്കില്‍ അത് ഡ്യുക്കാട്ടി മാത്രമായിരിക്കുമെന്ന് പിയെറര്‍ വ്യക്തമാക്കി.

10,500 കോടി രൂപയ്ക്ക് മേലെയാണ് ഡ്യുക്കാട്ടിയുടെ മതിപ്പ് വില. ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ പ്രീമിയം കാര്‍ ഡിവിഷന്‍ ഔഡിയാണ് ഡ്യൂക്കാട്ടിയെ വിപണിയില്‍ കൊണ്ടുവരുന്നതും. 2012 -ല്‍ 6,000 കോടി രൂപയ്ക്ക് ഫോക്‌സ്‌വാഗണ്‍ ഡ്യുക്കാട്ടിയെ വാങ്ങുകയായിരുന്നു.
Most Read: കിലോമീറ്ററിന് 50 പൈസ ചിലവ്, പുതുവിപ്ലവത്തിന് തിരികൊളുത്തി കേരളത്തിന്റെ ഇ - ഓട്ടോ

800 മുതല്‍ 1,200 സിസി വരെയുള്ള പ്രീമിയം സ്‌പോര്‍ട്‌സ് ബൈക്ക് ശ്രേണിയില്‍ ഡ്യുക്കാട്ടി മോഡലുകള്‍ ലോക പ്രശസ്തമാണ്. സുസുക്കി, ഹോണ്ട, ഹാര്‍ലി ഡേവിഡ്‌സണ്‍ തുടങ്ങിയ പ്രമുഖ ബൈക്ക് നിര്‍മ്മാതാക്കള്‍ക്കും ഡ്യുക്കാട്ടിയിന്മേല്‍ കണ്ണുണ്ട്.

എന്തായാലും ഡ്യുക്കാട്ടിയെ കെടിഎം വാങ്ങിയാല്‍ ബജാജ് ബൈക്കുകള്‍ക്കായിരിക്കും നീക്കം കൂടുതല്‍ ഗുണം ചെയ്യുക. 2007 -ലാണ് ഓസ്ട്രിയന്‍ നിര്‍മ്മാതാക്കളായ കെടിഎമ്മുമായി ബജാജ് കൂട്ടുകൂടുന്നത്. ഇന്നു കെടിഎമ്മില്‍ 48 ശതമാനം ഓഹരി ബജാജിനുണ്ട്.

ഹാര്‍ലിയെ പിന്തള്ളി, ലോകത്തിലെ ഏറ്റവും വലിയ പ്രീമിയം നിര്‍മ്മാതാക്കളെന്ന് അറിയപ്പെടാന്‍ കെടിഎം അതിയായി ആഗ്രഹിക്കുന്നു. ഇതിന്റെ ഭാഗമായി ബജാജിന്റെ പിന്തുണയോടെ 2.7 ലക്ഷം ബൈക്കുകള്‍ ഈ വര്‍ഷം വിപണിയില്‍ പുറത്തിറക്കാനുള്ള കഠിന യത്‌നത്തിലാണ് കെടിഎം.

മറുവശത്ത് എതിരാളിയായ ഹാര്‍ലിക്ക് 2013 മുതല്‍ തൊട്ടതെല്ലാം പിഴയ്ക്കുന്നു. ഓരോ വര്‍ഷവും നാലു ശതമാനം വരെ വില്‍പ്പന ഇടിവ് ഹാര്‍ലിക്ക് സംഭവിക്കുകയാണ്. കെടിഎമ്മാണെങ്കില്‍ 13 ശതമാനം വളര്‍ച്ച കുറിക്കുന്നുതാനും.
Most Read: വിട്ടുകൊടുക്കില്ല, പൾസറിനെ വെല്ലുവിളിക്കാൻ പുതിയ കരിസ്മ 200

കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ബജാജ് പയറ്റിയ കൗശലതന്ത്രങ്ങള്‍ കെടിഎമ്മിന്റെ തലവരെ തിരുത്തിയെന്ന് പറയാം. ഈ വര്‍ഷം കെടിഎം വില്‍ക്കാനുദ്ദേശിക്കുന്ന 2.7 ലക്ഷം ബൈക്കുകളില്‍ ഒരുലക്ഷം യൂണിറ്റ് ഇതിനകം ബജാജിന്റെ പൂനെ ശാലയില്‍ നിന്ന് പുറത്തുവന്നു കഴിഞ്ഞു.

കെടിഎമ്മിന്റെ പ്രാരംഭ ബൈക്കുകളെ ബജാജ് ഓട്ടോയാണ് നിര്‍മ്മിക്കുന്നത്. ഡ്യൂക്ക് 125, ഡ്യൂക്ക് 200, ഡ്യൂക്ക് 250, ഡ്യൂക്ക് 390, RC200, RC250, RC390 മോഡലുകളുടെ ഇതില്‍പ്പെടും. ഈ വര്‍ഷാവസാനം മുതല്‍ കെടിഎമ്മിന് കീഴിലുള്ള ഹസ്ഖ്വര്‍ണ ബൈക്കുകളെയും ബജാജ് നിര്‍മ്മിക്കും.

ഇന്ത്യയില്‍ വില്‍പനയ്ക്കെത്താന്‍ പോകുന്ന ഹസ്ഖ്വര്‍ണ വിറ്റ്പിലന്‍ 401, സ്വാര്‍ട്ട്പിലന്‍ 401 മോഡലുകളെ ബജാജാണ് പുറത്തിറക്കുക. കെടിഎം 390 ഡ്യൂക്കിന്റെ അടിത്തറയില്‍ നിന്നും ഒരുങ്ങുന്ന ഹസ്‌ക്കി ബൈക്കുകള്‍ ഇന്ത്യന്‍ നിരത്തില്‍ പരീക്ഷണയോട്ടത്തിന് ഇറങ്ങി കഴിഞ്ഞു.

ഇന്ത്യന്‍ വിപണിയ്ക്ക് പുറമെ വിദേശരാജ്യങ്ങളിലും ബജാജ് നിര്‍മ്മിത ഹസ്‌ക്കി ബൈക്കുകള്‍ വില്‍പനയ്ക്കെത്തും. എന്തായാലും പ്രാരംഭ 200 സിസി, 390 സിസി ബൈക്കുകളിലൂടെയാണ് കെടിഎം - ബജാജ് കൂട്ടായ്മ വന്‍നേട്ടങ്ങള്‍ക്കുള്ള അടിത്തറ പാകിയത്.
Source: Speed Week


Click it and Unblock the Notifications








