ഫാസ്‌ടാഗ് ഔട്ട്, ANPR ഇൻ! ടോൾ പിരിവ് ഇനി നമ്പർ പ്ലേറ്റ് റീഡിംഗിലൂടെ, ട്രയൽ റൺ ആരംഭിച്ചു
രാജ്യത്തെ ടോൾപിരിവ് സംവിധാനം അടിമുടി പരിഷ്ക്കരിക്കാൻ തയാറെടുക്കുകയാണ് കേന്ദ്ര സർക്കാർ. ടോൾ പിരിവ് ഓട്ടോമേറ്റ് ചെയ്യാനും ഒടുവിൽ ടോൾ ബൂത്തുകളും നീണ്ട ക്യൂകളും ഇല്ലാതാക്കാനുമുള്ള ശ്രമത്തിന്റെ ഫലമായി ഓട്ടോമേറ്റഡ് നമ്പർപ്ലേറ്റിലൂടെ പണം ഈടാക്കാനുമുള്ള ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്.

രാജ്യത്തെ ടോൾ സംവിധാനത്തിൽ അടിമുടി പരിഷ്ക്കാരവുമായെത്തിയ ഫാസ്ടാഗിന് അന്ത്യമാവുന്നുവെന്ന സൂചനയാണ് ഇത് നൽകുന്നത്. ANPR എന്നത് ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ ആണ്. ഈ സാങ്കേതികവിദ്യ നിലവിൽ ഇന്ത്യയിൽ പൈലറ്റ് പരീക്ഷണത്തിലാണ്.

ഫാസ്ടാഗുകൾ വഴിയുള്ള ടോൾ പിരിവ് രീതി റോഡ് ട്രാൻസ്പോർട്ട് ഹൈവേ മന്ത്രാലയത്തിന് (MORTH) ലാഭകരമായിരിക്കെ ടോൾ പ്ലാസകളിലെ തിരക്ക് കുറയ്ക്കുന്നതിനായാണ് ഈ നീക്കം.

ടോൾ പ്ലാസകളിലെ നീണ്ട ക്യൂവിൽ നിന്ന് പൊതുജനങ്ങൾക്ക് ആശ്വാസം നൽകുന്നതിനായി അടുത്ത ആറ് മാസത്തിനുള്ളിൽ രാജ്യത്ത് ടോൾ പ്ലാസകൾ നിർത്തലാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സർക്കാർ എന്ന് മന്ത്രി നിതിൻ ഗഡ്കരി നേരത്തെ വ്യക്തമാക്കിയിരുന്നു.

നമ്പർ പ്ലേറ്റ് റീഡിംഗിലൂടെ ടോൾ പിരിക്കുന്ന സംവിധാനം രാജ്യത്ത് കൂടുതൽ പ്രായോഗികമാണെന്നാണ് ഇപ്പോഴുള്ള വിലയിരുത്തൽ. ഈ സാങ്കേതികവിദ്യ പ്രവർത്തിക്കുകയാണെങ്കിൽ ടോൾ ബൂത്തുകളുടെ ആവശ്യമില്ല. കൂടാതെ ഹൈവേ ഉപയോഗത്തിനുള്ള ടോളുകൾ റോഡ് ഉപയോക്താക്കളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് നേരിട്ട് ഈടാക്കും.

ടോള്‍ നികുതി പിരിവിനായി ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റീഡര്‍ ക്യാമറകളെ ആശ്രയിക്കുന്നതിനുള്ള പദ്ധതികളുമായി മുന്നോട്ടുപോകുകയാണ് ഗതാഗത മന്ത്രാലയം. ഈ ക്യാമറകള്‍ വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ റീഡ് ചെയ്യുകയും കാര്‍ ഡ്രൈവറുടെ ലിങ്ക് ചെയ്ത അംഗീകൃത ബാങ്ക് അക്കൗണ്ടില്‍ നിന്ന് ടോള്‍ തുക കിഴിക്കുകയും ചെയ്യുന്ന പ്രവർത്തനമാണിത്.

ANPR പ്രാവർത്തികമാവുമ്പോൾ വാഹനമോടിക്കുന്നവരുടെ സമയം ലാഭിക്കുക മാത്രമല്ല, ഇന്ത്യയിലുടനീളമുള്ള ടോൾ ബൂത്തുകൾ മുറിച്ചുകടക്കാൻ നിൽക്കുന്ന വലിയ ക്യൂ ഒഴിവാകുമ്പോൾ ദിനംപ്രതി പാഴാകുന്ന ദശലക്ഷക്കണക്കിന് ലിറ്റർ ഇന്ധനം ലാഭിക്കുകയും ചെയ്യാം.

സഞ്ചരിച്ച ദൂരത്തിനു മാത്രം ടോൾ നൽകിയാൽ മതി എന്നതാണ് ഈ സംവിധാനത്തിന്റെ മറ്റൊരു ഹൈലൈറ്റ്. നമ്പർ പ്ലേറ്റ് റീഡിംഗിലൂടെ ടോൾ പിരിക്കുന്ന സജ്ജീകരണത്തിനു പുറമെ ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം (ജിപിഎസ്.) വഴിയുള്ള പരീക്ഷണപദ്ധതികളും രാജ്യത്ത് നടന്നുവരികയാണിപ്പോൾ.

ഈ രണ്ട് ബദലുകളിലും കേന്ദ്ര സർക്കാർ പ്രവർത്തിച്ചു വരികയാണിപ്പോൾ. ഇവയിൽ ഏതാണോ കൂടുതൽ കാര്യക്ഷമം അതിൽ ഒന്നാകും നടപ്പിലാക്കുക.

ANPR vs GPS
ടോൾ ബൂത്തുകൾ ഇല്ലാതാക്കുന്നതിനായി കേന്ദ്ര സർക്കാർ ഈ രണ്ട് സാങ്കേതികവിദ്യകളിൽ ഒന്ന് ഭാവിയിൽ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ANPR അല്ലെങ്കിൽ GPS അടിസ്ഥാനമാക്കിയുള്ള ടോൾ പിരിവിലേക്ക് മാറുന്നതിനുള്ള കൃത്യമായ സമയക്രമം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

മാറ്റത്തിന്റെ തോത് വളരെ വലുതായതിനാൽ ഇതിന് കുറച്ച് വർഷമെടുക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. കൂടാതെ ഇന്ത്യയിൽ ഒരു പുതിയ സാങ്കേതികവിദ്യ സ്വീകരിക്കുന്നത് അതിന്റേതായ വെല്ലുവിളികളുമുണ്ട്. നിലവിലുള്ള ഫാസ്ടാഗ് സംവിധാനം ഇന്ത്യയിൽ വിപ്ലവമായ തീരുമാനമായിരുന്നു.

നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ പ്രതിദിന ടോൾ പിരിവ് ഏകദേശം 120 കോടി രൂപയാണെന്നാണ് കണക്ക്. ഫാസ്ടാഗ് വഴി ടോൾ പിരിവ് ആരംഭിച്ചതിന് ശേഷം ഏകദേശം 5.56 കോടി ഫാസ്‌റ്റാഗുകൾ പൊതുജനങ്ങൾക്കായി നൽകിയിട്ടുണ്ടെന്നും അടുത്തിടെ ഗഡ്‌കരി വ്യക്തമാക്കിയിരുന്നു.

ടോൾ പ്ലാസകളിലെ നീണ്ട ക്യൂവിലെ തിരക്ക് കുറയ്ക്കാനുള്ള ശ്രമമെന്ന നിലയിലാണ് 2019-ൽ ഫാസ്ടാഗ് ടോൾ പിരിവ് രീതി അവതരിപ്പിച്ചത്. ഫാസ്ടാഗ് രീതി നടപ്പിലാക്കിയിട്ടും ടോൾ പ്ലാസകളിൽ നനീണ്ട ക്യൂ കാണാൻ കഴിയുന്ന സന്ദർഭങ്ങളാണ് ഇപ്പോഴുമുള്ളത്. ഇതിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് ഇപ്പോഴുള്ള പുതിയ നീക്കം.

വെറും രണ്ട് വർഷം കൊണ്ടാണ് റോഡ് ട്രാൻസ്പോർട്ട് ഹൈവേ മന്ത്രാലയം ഫാസ്ടാഗ് നടപ്പിലാക്കിയത്. ANPR/GPS അധിഷ്‌ഠിത ടോളിംഗും വിജയകരമാണോ എന്ന് കാത്തിരുന്നു കാണേണ്ടി വരും. ANPR, ജിപിഎസ് അധിഷ്‌ഠിത ടോൾ ശേഖരണം കൂടുതൽ സൗകര്യവും സമയലാഭവും ഉണ്ടാക്കുമെങ്കിലും അവ സ്വകാര്യതയെ വെല്ലുവിളിക്കുന്നുവെന്ന വാദവും ഉയരുന്നുണ്ട്.

2019 മുതല്‍ പുറത്തിറങ്ങുന്ന കാറുകള്‍ കമ്പനി ഘടിപ്പിച്ച നമ്പര്‍ പ്ലേറ്റുകളോടെയാണ് വരുന്നത് എന്നതിനാൽ പുതിയ ടോൾ സംവിധാനം കാര്യക്ഷമമാക്കാനും കഴിയും. ഈ പുതിയ രീതിയില്‍ ടോള്‍ പിരിക്കുന്നത് സുഗമമാക്കുന്നതിനായി 2019-ന് മുമ്പ് വിറ്റുപോയ കാറുകള്‍ക്ക് പുതിയ നമ്പര്‍ പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കാനും പദ്ധതിയുള്ളതിനാൽ അധികം വൈകാതെ തന്നെ ANPR/GPS അധിഷ്‌ഠിത ടോളിംഗ് പ്രാവർത്തികമാകുമെന്ന് പ്രതീക്ഷിക്കാം.


Click it and Unblock the Notifications








