ജയിൽ വകുപ്പിന് കീഴിൽ പെട്രോൾ പമ്പുകൾ ആരംഭിച്ച് കേരളം
ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായി ചേർന്ന് ജയിൽ വളപ്പുകളിൽ പെട്രോൾ പമ്പുകൾ ആരംഭിക്കാൻ സംസ്ഥാന സർക്കാർ ഒരുങ്ങിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി തടവുകാർ ഇനി മുതൽ പെട്രോൾ പമ്പുകളിൽ ജോലിചെയ്യുകയും ശമ്പളം കൈപറ്റുകയും ചെയ്യും.

സംസ്ഥാനത്ത് ജയിൽ തടവുകാരെ ഉൾപ്പെടുത്തി നിരവധി സംരംഭങ്ങൾ ഇതിനോടകം പ്രവർത്തിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് പെട്രോൾ പമ്പുകളിൽ ഇവരെ നിയമിക്കാനുള്ള മുൻകൈയെടുത്തത് എന്ന് ജയിൽ ഡിജിപി ഋഷി രാജ് സിംഗ് വ്യക്തമാക്കി.

ഓരോ പെട്രോൾ പമ്പുകളിലും ജയിലിലെ നല്ല നടപ്പുകാരായ 15 അന്തേവാസികളെ നിയമിക്കും. തിരുവനന്തപുരം, വിയൂർ, ചീമേനി ജയിലുകളുടെ ഔട്ട്‌ലെറ്റുകൾ ഇന്ന് മുതൽ പ്രവർത്തനം ആരംഭിക്കും. തടവുകാർ രക്ഷപ്പെടാൻ ശ്രമിക്കുമോ എന്ന് പലരും സംശയം പ്രകടിപ്പിക്കുന്നു.
MOST READ: ഒക്ടോബറിൽ ആഗോള അരങ്ങേറ്റത്തിന് ഒരുങ്ങി സുസുക്കി വിറ്റാര

എന്നാൽ അവരോടൊപ്പം പ്രവർത്തിച്ച തന്റെ അനുഭവം അത്തരം ഒരു പ്രശ്നം ഉണ്ടാവില്ല എന്ന് തെളിയിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് അഞ്ച് കഫറ്റീരിയകൾ ഈ തടവുകാർ കൈകാര്യം ചെയ്യുകയും അവർ തയ്യാറാക്കിയ ഭക്ഷണം വിൽക്കുകയും ചെയ്യുന്നു.

അവരുടെ ജോലികൾക്കായി തങ്ങൾ പ്രതിദിനം 220 രൂപ നൽകുന്നു. കൊവിഡ് -19 സാഹചര്യത്തിലും അവരുടെ ബിസിനസ് വിജയകരമായി നടത്തുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ജയിൽ വളപ്പിൽ നാല് പെട്രോൾ പമ്പുകൾ സ്ഥാപിക്കാൻ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ 9.5 കോടി രൂപ മുതൽമുടക്കുന്നു. പെട്രോളിയം ഔട്ട്‌ലെറ്റ് സ്ഥാപിക്കുന്നതിന് ജയിൽ വകുപ്പിന്റെ വിഹിതം 30 ലക്ഷം രൂപയാണ്. നിലവിൽ പ്രവർത്തനം ആരംഭിക്കുന്ന മൂന്ന് ഔട്ട്ലെറ്റുകൾക്ക് പുറമെ കണ്ണൂർ ജയിലിലും ഇത് ആരംഭിക്കും.

30 വർഷത്തേക്കാണ് ഈ സ്ഥലം ഇന്ത്യൻ ഓയിൽ കോർപ്പറേഷന് പാട്ടത്തിന് നൽകിയിരിക്കുന്നത്. തടവുകാർ ഇവിടെ ജോലി ചെയ്യുന്നതിനായി IOC -യുടെ പെട്രോൾ പമ്പിൽ പരിശീലനം നേടിയിട്ടുണ്ട്. യൂണിഫോമും അവർ വിതരണം ചെയ്യും എന്നും റിഷിരാജ് സിംഗ് പറഞ്ഞു.
MOST READ: യൂട്ടിലിറ്റി വാഹനങ്ങൾ ആകർഷകമായ ഫിനാൻസ് ഓഫറുകളുമായി മഹീന്ദ്ര

തിരുവനന്തപുരത്ത് 25 സെന്റും കണ്ണൂരിൽ 39 സെന്റും വിയൂരിൽ 25 സെന്റും ചീമേനി ഓപ്പൺ ജയിലിൽ 25 സെന്റും പെട്രോൾ പമ്പുകൾക്കായി അനുവദിച്ചിട്ടുണ്ട്.

ഇതിലൂടെ സർക്കാരിന് പ്രതിമാസം 5.9 ലക്ഷം രൂപ വാടകയായി ലഭിക്കും. ഭാവിയിൽ സിഎൻജിയും ഇലക്ട്രിക്കൽ ചാർജിംഗ് സ്റ്റേഷനും സ്ഥാപിച്ച് പദ്ധതി വിപുലീകരിക്കാനും പദ്ധതിയിടുന്നു. പെട്രോൾ പമ്പുകൾക്കൊപ്പം പൊതു കംഫർട്ട് സ്റ്റേഷനുകളും ഉണ്ടാകും എന്ന് അധികൃതർ വ്യക്തമാക്കി.


Click it and Unblock the Notifications








