ISI മാർക്കില്ലാത്ത ഹെൽമെറ്റുകൾക്ക് രാജ്യത്ത് വിലക്കേർപ്പെടുത്തി ഗതാഗത മന്ത്രാലയം
രാജ്യത്ത് ISI ഇതര ഹെൽമെറ്റുകൾക്ക് നിരോധനം പ്രഖ്യാപിച്ചു. ജൂൺ 1 മുതൽ ഈ നിരോധനം ഇന്ത്യയിൽ പ്രാബല്യത്തിൽ വരുത്തിയിട്ടുണ്ട്.

2020 നവംബർ 26 -ന് റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം (MoRTH) "ഇരുചക്ര മോട്ടോർ വാഹനങ്ങളുടെ റൈഡർമാർക്കുള്ള ഹെൽമെറ്റ് (ക്വാളിറ്റി കൺട്രോൾ) ഓർഡർ 2020" വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.

ഇന്ത്യയിൽ വിൽക്കപ്പെടുന്ന എല്ലാ ഹെൽമെറ്റുകളും ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (BIS) മാനദണ്ഡങ്ങൾ പാലിക്കുകയും ഇന്ത്യൻ സ്റ്റാൻഡേർഡ് (ISI) മാർക്ക് വഹിക്കുകയും വേണം എന്ന് വിജ്ഞാപനം വ്യക്തമാക്കുന്നു.

വിജ്ഞാപനം അനുസരിച്ച്, ISI ഇതര ഹെൽമെറ്റുകൾ നിർമ്മിക്കുന്നവർ, വിൽക്കുന്നവർ അല്ലെങ്കിൽ ഇറക്കുമതി ചെയ്യുന്നവർക്ക് കുറഞ്ഞത് ഒരു ലക്ഷം രൂപ പിഴയോ ഒരു വർഷം തടവോ അനുഭവിച്ചേക്കാം.

ഈ നിരോധനത്തോടെ, വ്യാജ ഇരുചക്ര വാഹന ഹെൽമെറ്റുകളുടെ വിൽപ്പന ഇല്ലാതാക്കുകയാണ് MoRTH ലക്ഷ്യമിടുന്നത്. കഴിഞ്ഞ വർഷം പ്രഖ്യാപിച്ച മാനദണ്ഡമനുസരിച്ച്, ഇറക്കുമതി ചെയ്ത ഹെൽമെറ്റുകൾ വിൽക്കുന്നതിന് മുമ്പ് ISI മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്.

അധിക സർട്ടിഫിക്കേഷന്റെ ആവശ്യകത രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന ഹെൽമെറ്റുകളുടെ വില വർധനവിന് കാരണമായേക്കാം.

ഈ വിധി നടപ്പാക്കൽ അസംഘടിത നിർമ്മാതാക്കൾ നേരത്തെ കൈയടക്കി വെച്ചിരുന്ന നികുതിയും തീരുവയും എന്നിവയുടെ രൂപത്തിൽ കൂടുതൽ വരുമാനം സൃഷ്ടിക്കുമെന്ന് വികസനത്തെ സംബന്ധിച്ച് സംസാരിച്ച ഇരുചക്രവാഹന ഹെൽമെറ്റ് നിർമാതാക്കളുടെ അസോസിയേഷൻ പ്രസിഡന്റ് രാജീവ് കപൂർ പറഞ്ഞു.

അതോടൊപ്പം രാജ്യത്ത് ഇരുചക്ര വാഹനങ്ങൾ ഉപയോഗിക്കുന്ന വലിയൊരു വിഭാഗം ജനതയ്ക്ക് മികച്ച സുരക്ഷയും ലഭ്യമാകും. അധികൃതരെ ബോധിപ്പിക്കാൻ മാത്രമായി വാങ്ങി വെയ്ക്കുന്ന ഒട്ടും ഗുണമേന്മയില്ലാത്ത ഹെൽമെറ്റുകൾ ഇതോടെ രാജ്യത്ത് നിന്ന് അപ്രത്യക്ഷമാവും എന്ന് പ്രതീക്ഷിക്കാം.


Click it and Unblock the Notifications








