ടോള്‍ പ്ലാസകൾക്ക് ബൈ; ഇനി ടോള്‍ പിരിവ് നമ്പര്‍പ്ലേറ്റില്‍ നിന്ന് നേരിട്ടെന്ന് ഉറപ്പിച്ച് നിതിന്‍ ഗഡ്കരി
ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയില്‍ രാജ്യത്തെ ഗതാഗത സംവിധാനത്തില്‍ സമൂലമായ മാറ്റങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ തുടക്കം കുറിക്കുകയാണെന്ന് സമീകാലത്ത് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ആവര്‍ത്തിച്ച് സൂചിപ്പിച്ച് കൊണ്ടിരിക്കുകയാണ്.

അതിന്റെ ഭാഗമായാണ് നീണ്ട ക്യൂവില്‍ നിന്ന് പൊതുജനങ്ങള്‍ക്ക് ആശ്വാസം പകരുന്നതിനായി ആറ് മാസത്തിനുള്ളില്‍ രാജ്യത്ത് ടോള്‍ പ്ലാസകള്‍ നിര്‍ത്തലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമം നടത്തുന്നതെന്ന് അദ്ദേഹം രാജ്യസഭയില്‍ വ്യക്തമാക്കുകയും ചെയ്തു. വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ ജിപിഎസോ ഓട്ടമേറ്റഡ് നമ്പര്‍പ്ലേറ്റ് വഴിയാകും ഇനി ടോള്‍ പിരിവെന്ന് വാര്‍ത്തകളും വന്നു.
Recommended Video

ഓട്ടമേറ്റഡ് നമ്പര്‍പ്ലേറ്റ് വഴി വാഹന ഡ്രൈവര്‍മാരില്‍ നിന്ന് ടോള്‍ ടാക്സ് പിരിക്കുന്ന പുതിയ രീതിയിലേക്ക് സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണെന്ന് സ്ഥിരീകരിക്കുകയാണ് ഗഡ്കരിയിപ്പോള്‍. ഇത് നിലവിലെ ഫാസ്ടാഗ് രീതിയേക്കാള്‍ നൂതനമായ രീതിയാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. സഞ്ചരിച്ച ദൂരത്തിനുള്ള ടോള്‍ മാത്രം നല്‍കിയാല്‍ മതിയെന്നതാണ് ഈ രീതിയുടെ പ്രത്യേകത.

ജിപിഎസ് അടിസ്ഥാനമാക്കിയുള്ള ടോള്‍ പിരിവ് പദ്ധതിയെക്കുറിച്ച് കഴിഞ്ഞ വര്‍ഷം തന്നെ മന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതിനു പുറമേ ഓട്ടമേറ്റഡ് നമ്പര്‍ പ്ലേറ്റ് അടിസ്ഥാനമാക്കി ടോള്‍ പിരിക്കുന്നതിനെക്കുറിച്ചും ആലോചനയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നു. അന്ന് തന്നെ നമ്പര്‍ പ്ലേറ്റ് റീഡിംഗിലൂടെ ടോള്‍ പിരിക്കുന്ന രണ്ടാമത്തെ രീതിയാണ് താന്‍ ഇഷ്ടപ്പെടുന്നതെന്ന് നിതിന്‍ ഗഡ്കരി വ്യക്തമാക്കിയിരുന്നു. ഈ രണ്ട് ഓപ്ഷനുകളില്‍ ഒന്ന് ഒരു മാസത്തിനുള്ളില്‍ തെരഞ്ഞെടുക്കുമെന്നായിരുന്നു അറിയിച്ചത്.

ഇന്ത്യയിലെ ദേശീയ പാതകളിലെ ടോള്‍ പ്ലാസകള്‍ നീക്കം ചെയ്യാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍ എന്ന് ഗഡ്കരി പറഞ്ഞു. ടോള്‍ നികുതി പിരിവിനായി ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റീഡര്‍ ക്യാമറകളെ ആശ്രയിക്കുന്നതിനുള്ള പദ്ധതികളുമായി മുന്നോട്ടുപോകുകയാണ് ഗതാഗത മന്ത്രാലയം. ഈ ക്യാമറകള്‍ വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ റീഡ് ചെയ്യുകയും കാര്‍ ഡ്രൈവറുടെ ലിങ്ക് ചെയ്ത അംഗീകൃത ബാങ്ക് അക്കൗണ്ടില്‍ നിന്ന് ടോള്‍ തുക കിഴിക്കുകയും ചെയ്യും.
MOST READ:ദൈനംദിന യാത്രകള്‍ക്ക് പ്രായഭേദമന്യേ ഇഷ്ടപ്പെടും; Maruti Alto K10 റിവ്യൂ വിശേഷങ്ങള്‍ ഇതാ

2019 മുതല്‍ പുറത്തിറങ്ങുന്ന കാറുകള്‍ കമ്പനി ഘടിപ്പിച്ച നമ്പര്‍ പ്ലേറ്റുകളോടെയാണ് വരുന്നതെന്ന് ഗഡ്കരി അടുത്തിടെ നടന്ന അഭിമുഖത്തില്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. നമ്പര്‍ പ്ലേറ്റ് റീഡര്‍ ക്യാമറകള്‍ വഴി ടോള്‍ തുക കുറയ്ക്കുന്നതിനുള്ള പൈലറ്റ് പ്രോജക്ടിന്റെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞു.

ടോള്‍ പ്ലാസകള്‍ ഒഴിവാക്കുകയും ടോള്‍ തുക നല്‍കുന്നതില്‍ നിന്ന് ഒഴിഞ്ഞുമാറുകയും ചെയ്യുന്ന ഡ്രൈവര്‍മാര്‍ക്ക് പിഴ ചുമത്താന്‍ സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരുമെന്നും നിതിന്‍ ഗഡ്കരി കൂട്ടിച്ചേര്‍ത്തു. ഈ പുതിയ രീതിയില്‍ ടോള്‍ പിരിക്കുന്നത് സുഗമമാക്കുന്നതിനായി 2019-ന് മുമ്പ് വിറ്റുപോയ കാറുകള്‍ക്ക് പുതിയ നമ്പര്‍ പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കാനാണ് സര്‍ക്കാര്‍ പദ്ധതി.

ടോള്‍ പിരിവിന്റെ നൂതന രീതി നടപ്പിലാക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിക്കും. 60 കിലോമീറ്ററിനുള്ളില്‍ ഒരു ടോള്‍ പ്ലാസ മാത്രം മതിയെന്ന നിയമം കര്‍ശനമായി പാലിക്കുമെന്ന് കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനകാലത്ത് മന്ത്രി പറഞ്ഞിരുന്നെങ്കിലും അതതു സ്ഥലങ്ങളിലെ സാഹചര്യത്തിനനുസരിച്ചു മാറ്റം വരുത്താമെന്ന് പിന്നീട് രാജ്യസഭയില്‍ മന്ത്രി വ്യക്തമാക്കിയിരുന്നു.
MOST READ:ജൂലൈയിലെ ടോപ് 5 ഇലക്ട്രിക് ടൂവീലറുകളുടെ പട്ടികയില്‍ ഒലയില്ല; ഞെട്ടിച്ചത് ഈ കമ്പനി

നിലവില്‍ ഫാസ്ടാഗ് നിര്‍ബന്ധം
2019ലാണ് ടോള്‍ പിരിവിന് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം ഫാസ്ടാഗുകള്‍ നിര്‍ബന്ധമാക്കിയത്. അതിനുശേഷം ടോള്‍ പിരിവിന്റെ 97 ശതമാനവും ഫാസ്ടാഗ് വഴിയാണ് നടക്കുന്നത്. നാഷനല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ പ്രതിദിന ടോള്‍ പിരിവ് ഏകദേശം 120 കോടി രൂപയാണ്. ഫാസ്ടാഗ് വഴി ടോള്‍ പിരിവ് ആരംഭിച്ചതിന് ശേഷം ഏകദേശം 5.56 കോടി ഫാസ്റ്റാഗുകള്‍ പൊതുജനങ്ങള്‍ക്കായി നല്‍കിയിട്ടുണ്ട്.

എന്നാല്‍ ടോള്‍ പിരിവിന്റെ ബാക്കിയുള്ള മൂന്ന് ശതമാനം ഇപ്പോഴും നടക്കുന്നത് പരമ്പരാഗതമായ പണമടയ്ക്കല്‍ രീതിയിലൂടെയാണ്. ഇതിനായി ഫാസ്ടാഗ് വഴി ഈടാക്കുന്ന തുകയുടെ ഇരട്ടിയോളം അടക്കണം. കേന്ദ്ര സര്‍ക്കാര്‍ കണക്ക് പ്രകാരം ഒരു വാഹനത്തിന് ഫാസ്ടാഗ് വഴി ടോള്‍ പ്ലാസകളില്‍ ടോള്‍ നികുതി അടയ്ക്കാന്‍ 47 സെക്കന്‍ഡ് സമയം എടുക്കും.

വാഹനമോടിക്കുമ്പോള്‍ ആവശ്യമായ പണമോ ചില്ലറയോ എടുക്കാതെ ടോള്‍ അടക്കല്‍ പ്രക്രിയ തടസ്സരഹിതവും ലളിതവുമാക്കാനാണ് ഈ സംവിധാനം കൊണ്ടുവന്നത്. എന്നിരുന്നാലും ഫാസ്ടാഗ് വന്നിട്ടും രാജ്യത്തിന്റെ പല ഭാഗങ്ങളിലും ടോള്‍ പ്ലാസകളിലെ വാഹനങ്ങളുടെ നീണ്ട ക്യു കുറഞ്ഞിട്ടില്ല. ഫാസ്ടാഗ് അവതരിപ്പിച്ചതിന്റെ പ്രാഥമിക ലക്ഷ്യം ഇതായിരുന്നു.

നിരവധി ഉപയോക്താക്കള്‍ അവരുടെ ഫാസ്റ്റാഗ്-ലിങ്ക്ഡ് അക്കൗണ്ടുകളില്‍ മതിയായ ബാലന്‍സില്ലാതെ ടോള്‍ ഫീ ലെയ്നില്‍ പ്രവേശിക്കുന്നതാണ് ഒരു കാരണം. ഇൗ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ പിന്നീട് അല്‍പം സമയം ആവശമായി വരുന്നു.

വേഗത കുറഞ്ഞ ഇന്റര്‍നെറ്റും റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്റെ (RFID) അപാകതകളും ഫാസ്ടാഗ് പാതകളുടെ പ്രവര്‍ത്തനത്തനത്തെ മന്ദഗതിയിലാക്കുന്നു. നഗരപ്രദേശങ്ങളില്‍ ടോള്‍ പ്ലാസകളുടെ സമീപം താമസിക്കുന്നവര്‍ക്കു ടോള്‍ ഒഴിവാക്കുന്നതും കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.


Click it and Unblock the Notifications








