കാറുകളിൽ പിൻസീറ്റ് ബെൽറ്റുകൾ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കാൻ നിർദേശം നൽകി യൂബർ
തങ്ങളുടെ കാറുകളിൽ പിൻസീറ്റ് ബെൽറ്റുകൾ പ്രവർത്തനക്ഷമമാണെന്നും യാത്രക്കാർക്ക് ആക്‌സസ് ചെയ്യാവുന്ന നിലയിലാണെന്നും ഉറപ്പാക്കാൻ ഡ്രൈവർമാരോട് നിർദ്ദേശിച്ച് ഇന്ത്യയിലെ റൈഡ്-ഹെയ്‌ലിംഗ് കമ്പനിയായ യൂബർ.

ചൊവ്വാഴ്ച്ചയാണ് യൂബർ തങ്ങളുടെ ഡ്രൈവർമാർക്ക് പുതിയ നിർദേശം നൽകിയിരിക്കുന്നത്. ഡ്രൈവർമാർ സീറ്റ് ബെൽറ്റ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ യൂബർ വിമാനത്താവളങ്ങളിൽ പരിശോധന നടത്തുന്നുണ്ടെന്നും വാർത്താ റിപ്പോർട്ടിൽ പരാമർശിക്കുന്നു.

ഇന്ത്യയിലെ യൂബറിന്റെ മുഖ്യ എതിരാളിയായ ഓല, എല്ലാ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് നിയമങ്ങൾ നടപ്പിലാക്കാൻ അടുത്തിടെ ഡ്രൈവർമാർക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് യൂബറിന്റെയും നീക്കം.

ടാറ്റ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രിയുടെ മരണത്തിൽ കലാശിച്ച മുംബൈയ്ക്ക് സമീപമുണ്ടായ റോഡ് അപകടത്തിന് ശേഷം ഇന്ത്യയിൽ റോഡ് സുരക്ഷ കൂടുതൽ കർശനമാക്കുന്ന സാഹചര്യത്തിലാണ് ഈ പുതിയ തീരുമാനങ്ങൾ പുറത്തുവരുന്നത്.

മെർസിഡീസ് ബെൻസ് ജിഎൽസി എസ്‌യുവിയിൽ യാത്ര ചെയ്യുന്നതിനിടെ അപകടത്തിൽ പെട്ടായിരുന്നു മിസ്ത്രിയുടെ മരണം. പിൻസീറ്റിലിരുന്ന അദ്ദേഹം സീറ്റ് ബെൽറ്റ് ധരിക്കാതിരുന്നതാണ് മരണത്തിനിടയാക്കിയതെന്നാണ് റിപ്പോർട്ടുകൾ. മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിലായിരുന്നു കാർ സഞ്ചരിച്ചത്. അപകടസമയത്ത് ആഘാതത്തിന്റെ വേഗത മണിക്കൂറിൽ 89 കിലോമീറ്ററാണ്. അതേസമയം ഹൈവേയി ഈ ഭാഗത്ത് വേഗതാപരിധി 40 കിലോമീറ്ററായിരുന്നു.
MOST READ: Nexon CNG മുതൽ Harrier EV വരെ; Tata -ൽ നിന്ന് വരാനിരിക്കുന്ന അപ്പ്ഡേറ്റുകൾ ഇങ്ങനെ

റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനുള്ള നിരവധി നടപടികളിലൂടെ കേന്ദ്ര സർക്കാർ കടന്നുപോവുകയാണ് ഇപ്പോൾ. പാസഞ്ചർ വാഹനങ്ങളിൽ പിന്നിൽ ഇരുന്ന് യാത്ര ചെയ്യുന്നവർ സീറ്റ് ബെൽറ്റ് ധരിക്കണമെന്ന കർശനമായ നിർദേശമാണ് ഇപ്പോൾ പുറത്തുവരുന്നത്.

ഇത് നിരോധിക്കുന്നവർക്ക് പിഴ ഘടന വിശദീകരിക്കുന്ന കരട് വിജ്ഞാപനം ഉടൻ പുറത്തിറക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. പിൻസീറ്റ് യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിക്കണമെന്ന് ഇന്ത്യയിൽ നേരത്തെ തന്നെ നിയമങ്ങളുണ്ട്. എന്നാൽ പലരും അത് കാര്യമാക്കിയിരുന്നില്ല.
MOST READ: ഇനി കൂടുതൽ മുടക്കേണ്ടി വരും, Bolero, Bolero Neo മോഡലുകൾക്കും വില കൂട്ടി Mahindra

കൂടാതെ പല ക്യാബുകളിലും സ്വകാര്യ വാഹനങ്ങളിലും പോലും ഉടമകൾ സീറ്റ് ബെൽറ്റുകളും അവയുടെ ആങ്കറുകളും മറയ്ക്കുന്ന സീറ്റ് കവറുകൾ ഇടുന്നതും സർവസാധാരണമാണ്. പിൻസീറ്റ് യാത്രക്കാർക്ക് ബക്കിൾ ചെയ്യാനുള്ള അവസരം ഇതിലൂടെ നിഷേധിക്കുകയാണ് ചെയ്യുന്നത്. സീറ്റ് കവറിന് അടിയിൽ ബെൽറ്റ് മറച്ചിട്ടുണ്ടെങ്കിൽ അത് നീക്കം ചെയ്യാൻ യൂബർ ഡ്രൈവർമാരോട് നിർദ്ദേശിച്ചിട്ടുണ്ട്.

പിൻസീറ്റ് ബെൽറ്റ് അലാറം മുന്നറിയിപ്പ് സംവിധാനം നിർബന്ധമാക്കാൻ സർക്കാർ ശ്രമിക്കുന്നതായും കേന്ദ്ര റോഡ് ഗതാഗത- ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരി നേരത്തെ പറഞ്ഞിരുന്നു. കാർ നീങ്ങുമ്പോൾ ആരെങ്കിലും ബെൽറ്റ് ഇട്ടിട്ടില്ലെങ്കിൽ നിരന്തരമായ ബീപ്പ് ശബ്ദം ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും മുന്നറിയിപ്പ് നല്‍കുന്ന സജ്ജീകരണമാണ്.

പിൻസീറ്റ് ബെൽറ്റ് റിമൈൻഡറുകൾക്കായി റോഡ് ഗതാഗത മന്ത്രാലയം കരട് മാനദണ്ഡങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. ഇത് അടുത്ത ആറ് മാസത്തിനുള്ളിൽ എല്ലാ പുതിയ കാറുകളിലും നിർബന്ധിത ഫീച്ചറായി മാറും. നിർദ്ദിഷ്ട ഓട്ടോമോട്ടീവ് സ്റ്റാൻഡേർഡ് അനുസരിച്ച് പിൻസീറ്റിൽ ഉൾപ്പെടെ ഏതെങ്കിലും യാത്രക്കാരൻ സുരക്ഷാ-ബെൽറ്റ് ബക്കിൾ നീക്കം ചെയ്താലും ഓഡിയോ സീറ്റ് ബെൽറ്റ് റിമൈൻഡർ ഡ്രൈവർക്കും യാത്രക്കാർക്കും മുന്നറിയിപ്പ് നൽകും.

പുതിയ വാഹനങ്ങളിൽ ഈ ഫീച്ചർ അവതരിപ്പിക്കാൻ നിർമ്മാതാക്കൾക്ക് മതിയായ സമയം ലഭിക്കുമെന്നാണ് മനസിലാക്കാൻ കഴിയുന്നത്. ഈ മാനദണ്ഡങ്ങളിൽ ഇന്ത്യൻ കാറുകളെ യൂറോപ്യൻ കാറുകൾക്ക് അനുസൃതമാക്കാൻ മാറ്റങ്ങൾ വരുത്തുമെന്നാണ് വൃത്തങ്ങൾ പറയുന്നത്.

വാഹനങ്ങളുടെ അധിക സുരക്ഷാ ഫീച്ചറുകളുമായി ബന്ധപ്പെട്ട ഓട്ടോമോട്ടീവ് ഇൻഡസ്ട്രി സ്റ്റാൻഡേർഡിലെ (AIS) നിർദ്ദിഷ്ട ഭേദഗതി അനുസരിച്ച്, യാത്രക്കാർ ആരും സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുന്നതിന് മൂന്ന് തലത്തിലുള്ള മുന്നറിയിപ്പ് സംവിധാനം ഉണ്ടായിരിക്കും.

'ഫസ്റ്റ് ലെവൽ വാണിംഗ്' എന്നതിൽ, ഡ്രൈവർ ഇഗ്നിഷൻ സ്വിച്ച് ഓണാക്കിയാൽ ഉടൻ ഒരു വിഷ്വൽ വാർണിംഗ് സജീവമാക്കുകയും സീറ്റ് ബെൽറ്റ് ധരിക്കാത്ത യാത്രക്കാരെക്കുറിച്ചുള്ള വിഷ്വൽ വാർണിംഗ് കൺസോളിൽ ഉണ്ടായിരിക്കുകയും ചെയ്യും. യാത്രക്കാരിൽ ആരെങ്കിലും സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ ഡ്രൈവർ വാഹനം സ്റ്റാർട്ട് ചെയ്താലുടൻ 'സെക്കൻഡ് ലെവൽ വാർണിംഗ്' ദൃശ്യവും കേൾക്കാവുന്നതുമാണ്.

യാത്രക്കാരിൽ ആരെങ്കിലും സീറ്റ് ബെൽറ്റ് അഴിച്ചാലുടൻ തേർഡ് ലെവൽ വാർണിംഗ് വരും. വാഹന സുരക്ഷാ വിദഗ്ധർ പറയുന്നതനുസരിച്ച് എല്ലാ യാത്രക്കാരെയും കുറിച്ചുള്ള അലേർട്ടുകൾ ലഭിക്കുമെന്നതിനാൽ എല്ലാ യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാൻ ഈ സവിശേഷതകൾ ഡ്രൈവറെ ഫലത്തിൽ സഹായിക്കുമെന്ന് സാരം.


Click it and Unblock the Notifications








