സിഇഒമാർക്ക് മാന്യമായ ശമ്പളം കിട്ടുന്നുണ്ടോ?
ടൊയോട്ട സിഇഒ അകിയോ ടൊയോഡ കഴിഞ്ഞ വർഷം മാര്‍ച്ച് മാസത്തിലാണ് കമ്പനിയില്‍ നിന്ന് രാജി വെച്ചത്. ഓട്ടോലോകത്തില്‍ വളരെയധികം ബഹുമാനിക്കപ്പെടുന്ന ഒരു ബ്രാന്‍ഡിന്‍റെ തലവന് കിട്ടേണ്ട പരിചരണമല്ല കമ്പനിയില്‍ നിന്ന് ലഭിച്ചിരുന്നതെന്ന് രാജിയെത്തുടർന്ന് പുറത്തുവന്ന വാർത്തകൾ വ്യക്തമാക്കിയിരുന്നു. സമാനനിലവാരത്തിലുള്ള കമ്പനികളുടെ തലവന്മാര്‍ക്ക് ലഭിക്കുന്ന ശമ്പളത്തോട് താരതമ്യം ചെയ്യാന്‍ പോലും കഴിയാത്ത ശമ്പളമാണ് അകിയോ ടൊയോഡയ്ക്ക് കിട്ടിക്കൊണ്ടിരുന്നത്. ശമ്പളവര്‍ധന വേണമെന്ന ആവശ്യത്തോട് കമ്പനി മുഖം തിരിച്ചപ്പോള്‍ 57കാരനായ അകിയോ രാജിവെക്കുകയായിരുന്നു.
ജപ്പാനിലും തായ്ലന്‍ഡിലുമുണ്ടായ പ്രകൃതിക്ഷോഭങ്ങളുടെയും വന്‍ തിരിച്ചുവിളികളുടെയും കെടുതികളെ അതിജീവിക്കാന്‍ ടൊയോട്ടയെ പ്രാപ്തമാക്കിയത് അകിയോ ടൊയോഡയുടെ നേതൃത്വശേഷിയായിരുന്നു. ടൊയോട്ട കമ്പനിയുടെ സ്ഥാപക കുടുംബത്തില്‍ നിന്നാണ് ഇദ്ദേഹം വരുന്നത്. അകിയോ ടൊയോഡയുടെയും സമാന നിലവാരത്തിലുള്ള മറ്റ് കമ്പനികളുടെ സിഇഒ-മാരുടെയും ശമ്പളം നമുക്കൊന്ന് താരതമ്യം ചെയ്യാം.

അലന്‍ മുല്ലാലി
ഫോഡ് സിഇഒ ആയ അലന്‍ മുല്ലാലിയാണ് ഇക്കൂട്ടത്തില്‍ ഏറ്റവുമധികം ശമ്പളം പറ്റുന്നത്. 21 ദശലക്ഷം ഡോളറാണ് 2012ല്‍ മുല്ലാലി ഫോഡില്‍ നിന്ന് വീട്ടിലേക്ക് കൊണ്ടുപോയത്.

മാര്‍ടിന്‍ വിന്‍റര്‍കോണ്‍
ഫോക്സ്‍വാഗണ്‍ ഗ്രൂപ്പിന്‍റെ സിഇഒ മാര്‍ടിന്‍ വിന്‍റര്‍കോണ്‍ വര്‍ഷത്തില്‍ വാങ്ങുന്ന ശമ്പളം 19 ദശലക്ഷം ഡോളറാണ്.

ഡാന്‍ അകേഴ്സന്‍
ജനറല്‍ മോട്ടോഴ്സിന്‍റെ ഡാന്‍ അകേഴ്സന്‍ 11 ദശലക്ഷം ഡോളര്‍ ശമ്പളം പറ്റുന്നു.

ഡീറ്റര്‍ സെറ്റ്ഷെ
ഡയംലര്‍ സിഇഒ ഡീറ്റര്‍ സെറ്റ്ഷെ 10.6 ദശലക്ഷം ഡോളറാണ് ശമ്പളമായി വാങ്ങുന്നത്.

കാര്‍ലസ് ഗോസന്‍
ജപ്പാന്‍ കമ്പനിയായ നിസ്സാന്‍ മോട്ടോര്‍ സിഇഒ കാര്‍ലസ് ഗോസന്‍ വാങ്ങുന്നത് 10 ദശലക്ഷം ഡോളറാണ്.

അകിയോ ടൊയോഡ
മേല്‍പ്പറഞ്ഞവരുമായെല്ലാം താരതമ്യം ചെയ്യാന്‍ പോലും കഴിയാത്തതാണ് അകിയോ ടൊയോഡയുടെ ശമ്പളം. 1.9 ദശലക്ഷം ഡോളര്‍ മാത്രമാണ് ഇദ്ദേഹത്തിന് അവസാനവര്‍ഷം ശമ്പളമായി ലഭിച്ചത്. ഇത് അതിന് മുമ്പുള്ള വര്‍ഷത്തേതിനെക്കാള്‍ 35 ശതമാനം ശമ്പളവര്‍ധന ലഭിച്ചതിന് ശേഷമുള്ള കണക്കാണ്. അകിയോ ടൊയോഡ കമ്പനിയില്‍ നിന്ന് രാജി വെക്കാന്‍ എന്തുകൊണ്ടാണ് ഇത്രയും വൈകിയത് എന്നതാണ് ശരിയായ ചോദ്യം.
ടൊയോട്ട കമ്പനിയില്‍ അകിയോയ്ക്ക് 0.13 ശതമാനം ഓഹരികളുള്ളത് പക്ഷെ ഇക്കൂട്ടത്തില്‍ പരിഗണിക്കാനാവില്ല. എങ്കിലും പറയട്ടെ, ഈ വഴിക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാനത്തില്‍ 4.2 ദശലക്ഷം ഡോളര്‍ ഡിവിഡന്‍ഡായി ലഭിച്ചിരുന്നു.


Click it and Unblock the Notifications







