ചര്‍ച്ച ഫലം കണ്ടില്ല: സമരം മുറുകുന്നു

മാനേജ്‌മെന്റും തൊഴിലാളികളുടെ പ്രതിനിധികളും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ ഫലം കാണാത്തതിനെത്തുടര്‍ന്ന് ഹരിയാനയിലെ മാരുതി സുസുക്കി പ്ലാന്റില്‍ സമരം 11-ാം ദിവസവും തുടരുന്നു.

പിരിച്ചുവിട്ട 11 തൊഴിലാളികളെ തിരിച്ചെടുക്കുന്ന കാര്യത്തില്‍ മാനേജ്‌മെന്റ് പിടിവാശിയില്‍ അയവ് വരുത്തിയിട്ടില്ല. അഞ്ച് തൊഴിലാളികളെ തിരിച്ചെടുക്കാം എന്നതാണ് ഇപ്പോള്‍ കമ്പനി എടുത്തിരിക്കുന്ന നിലപാടെന്നറിയുന്നു. എന്നാല്‍ ഇതംഗീകരിക്കാന്‍ തൊഴിലാളികള്‍ തയ്യാറായിട്ടില്ല.

കമ്പനി പിടിമുറുക്കിയിരിക്കുന്ന മറ്റൊരു വിഷയം രാഷ്ട്രീയ കക്ഷികള്‍ക്ക് യൂണിയനില്‍ പങ്കാളിത്തം പാടില്ല എന്നതാണ്. ചര്‍ച്ചയില്‍ മാനേജ്‌മെന്റിന്റെയും തൊഴിലാളികളുടെയും പ്രതിനിധികള്‍ക്കു പുറമെ സംസ്ഥാന തൊഴില്‍മന്ത്രി ശിവ് ചരണ്‍ ശര്‍മ, ലേബര്‍ കമ്മീഷണര്‍ സത്‌വന്തി അഹ്‌ലോട്ട് എന്നിവരും പങ്കെടുത്തു.

മാനേജ്‌മെന്റ് ആദ്യത്തെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണെന്നും രണ്ടാമതൊരു യൂണിയന്‍ അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ചതായും എ ഐ ടി യു സി ജനറല്‍ സെക്രട്ടറി വി എല്‍ സച്‌ദേവ യോഗത്തിനു ശേഷം വ്യക്തമാക്കി.

മാരുതി സുസുക്കി പ്ലാന്റിന്റെ ഉല്‍പാദന നഷ്ടം 9,000 യൂണിറ്റായി ഉയര്‍ന്നിട്ടുണ്ട്. ആകെ 450 കോടിയുടെ വരുമാന നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റിലെ 65-ഓളം വരുന്ന മറ്റ് ഓട്ടോമൊബൈല്‍ കമ്പനികളിലെ തൊഴിലാളികള്‍ നടത്താനിരുന്ന രണ്ട് മണിക്കൂര്‍ പണിമുടക്ക് മുഖ്യമന്ത്രിയുടെ അപേക്ഷയെ മാനിച്ച് മാറ്റിവെച്ചു. പ്രശ്‌ന പരിഹാരത്തിന് ഒരു ദിവസത്തെ സമയം കൂടി നല്‍കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടതിനാലാണ് മാറ്റിവെക്കുന്നതെന്നും 24 മണിക്കൂറിനു ശേഷവും സ്ഥിതിഗതികള്‍ ഇങ്ങനെ തുടരുകയാണെങ്കില്‍ ബുധനാഴ്ച പണിമുടക്ക് നടത്തുമെന്നും എ ഐ ടി യു സി അറിയിച്ചു.

ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ സമരം മുറുകുമെന്നാണ് ലഭിക്കുന്ന വിവരം. സമരം ശക്തമാക്കുമെന്ന് ജില്ലാ സി ഐ ടി യു നേതൃത്വവും അറിയിച്ചിട്ടുണ്ട്.

Most Read Articles

Malayalam
English summary
Strike at Maruti's Manesar facility continued in top gear on Monday as workers want the company to reinstate 11 employees
Story first published: Tuesday, June 14, 2011, 18:29 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X