വീണ്ടും അതിവേഗ അപകടം; ട്രയംഫ് ബോണവില്‍ ബോബര്‍ അപകടത്തിൽ തകര്‍ന്നു
പ്രതിദിനം ഏറ്റവും കൂടുതല്‍ റോഡപകടങ്ങള്‍ സംഭവിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍പന്തിയിലാണ് ഇന്ത്യ. ഇന്ത്യയില്‍ റോഡപകടങ്ങളുടെ പ്രധാന കാരണം അതിവേഗതയും, മോശം റോഡ് സാഹചര്യങ്ങളുമാണ്.

അതിവേഗ അപകടങ്ങടങ്ങള്‍ ഇന്ത്യയില്‍ തുടര്‍ക്കഥയാവുകയാണ്. രാജസ്ഥാനിലെ ജയ്പൂരില്‍ വെച്ച് ട്രയംഫ് ബോണവില്‍ ബോബറും മാരുതി സ്വിഫ്റ്റും തമ്മിലുണ്ടായ കൂട്ടിയിടിയും അതിവേഗ അപകടങ്ങളുടെ മറ്റൊരു അധ്യായം കൂടി കൂട്ടിച്ചേര്‍ക്കുന്നു.

ട്രയംഫ് അടുത്തിടെ പുറത്തിറക്കിയ ബോണവില്‍ ബോബറാണ് അപകടത്തിലെ ശ്രദ്ധാ കേന്ദ്രം. ജയ്പൂർ ദേശീയ പാതയില്‍ അമിതവേഗതയില്‍ സഞ്ചരിച്ച ബോണവില്‍ ബോബര്‍, ജംങ്ഷനില്‍ വെച്ച് സ്വിഫ്റ്റുമായി കൂട്ടിയിടിക്കുകയായിരുന്നു.

രാത്രിയായതിനാല്‍ ഇരുവരും ജംങ്ഷന്‍ അശ്രദ്ധമായി മറികടന്നതാണ് അപകട കാരണം.

സ്വിഫ്റ്റ് കാറിന്റെ ഇടത് വശത്തേക്കാണ് ട്രയംഫ് ബോണവില്‍ ഇടിച്ചു കയറിയത്. അപകടത്തില്‍ മോട്ടോര്‍സൈക്കിളിന്റെ ഫ്രണ്ട് വീല്‍ പൂര്‍ണമായും തകര്‍ന്നതായി ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു.

ഇടിയുടെ ആഘാതത്തില്‍ സ്വിഫ്റ്റിന്റെ ഫ്രണ്ട് ബമ്പര്‍ പൂര്‍ണമായും തകര്‍ന്ന് വീണു. അപകടത്തില്‍ മോട്ടോര്‍സൈക്കിള്‍ റൈഡര്‍ക്ക് സാരമായ പരുക്കേറ്റതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഹെല്‍മറ്റ് ഉള്‍പ്പെടുന്ന സുരക്ഷാ ഗിയറുകള്‍ ധരിക്കാതെയാണ് റൈഡര്‍ സഞ്ചരിച്ചിരുന്നത്.

പരുക്കേറ്റ റൈഡറെ സമീപവാസികളാണ് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചത്.

അതേസമയം, സ്വിഫ്റ്റ് ഡ്രൈവര്‍ക്ക് അപകടത്തില്‍ പരുക്കേറ്റില്ല എന്നതും ശ്രദ്ധേയം.

രാത്രി കാലങ്ങളിലെ അശ്രദ്ധമായ അതിവേഗത, അപകടം വിളിച്ച് വരുത്തുമെന്നതിനുള്ള മറ്റൊരു ഉദ്ദാഹരണമാണ് ബോണവില്‍ ബോബര്‍-സ്വിഫ്റ്റ് അപകടം നല്‍കുന്നത്.


Click it and Unblock the Notifications








