റെയ്ഞ്ച് റോവര്‍ ഹൈബ്രിഡ് 'പട്ട് യാത്ര' ഇന്ത്യയില്‍ അവസാനിച്ചു
മൂന്ന് ലാന്‍ഡ് റോവര്‍ റെയ്ഞ്ച് റോവര്‍ ഹൈബ്രിഡ് യൂട്ടിലിറ്റികളില്‍ യുകെയില്‍ നിന്ന് യാത്ര തിരിച്ച ഈ സാഹസിക സംഘം പിന്നിട്ടത് 17,000 കിലോമീറ്റര്‍. ലാന്‍ഡ് റോവര്‍ ഉടമകളായ ടാറ്റയുടെ നാട്ടിലേക്കുള്ള ഈ യാത്രയുടെ വലിയൊരു ദൂരവും പുരാതനമായ സില്‍ക്ക് പാതയിലൂടെയാണ് പിന്നിട്ടത്.
റെയ്ഞ്ച് റോവര്‍ ഹൈബ്രിഡിന്റെ പ്രോട്ടോടൈപ്പുകളിലാണ് ഈ പര്യവേക്ഷണ സംഘടം യാത്ര തിരിച്ചത്. യഥാര്‍ത്ഥത്തില്‍ ഉല്‍പാദനത്തിനു മുമ്പുള്ള ഒരു വാലിഡേഷന്‍ ടെസ്റ്റാണ് ഇത്രയും ദീര്‍ഘമായ സാഹസികയാത്രയായി പരിണമിച്ചത്. യാത്രയ്‌ക്കൊടുവില്‍, വാഹനത്തിന്റെ ഗുണനിലവാരത്തെ കുറിച്ച് സംശയത്തിന്റെ യാതൊരു സാധ്യതയും ഇനി അവേശഷിക്കുന്നില്ല. ഒരു ഹൈബ്രിഡ് വാഹനം നടത്തുന്ന ഏറ്റവും ദീര്‍ഘമായ സഞ്ചാരമായി ഈ യാത്ര ചരിത്രത്തില്‍ രേഖപ്പെട്ടു കഴിഞ്ഞു. താഴെ സില്‍ക്ക് ട്രെയില്‍ യാത്രയെ വിശദമായി അറിയാം. ഏറ്റവും ഒടുവിലെ താളുകളില്‍ റെയ്ഞ്ച് റോവര്‍ ഹൈബ്രിഡിനെ വിശദീകരിക്കുന്നതും വായിക്കുക.

ലാന്‍ഡ് റോവറിന്റെ മാതൃദേശമായ യുകെയിലെ സോലിഹുളില്‍ നിന്ന് ഓഗസ്റ്റ് 22നാണ് യാത്ര തുടങ്ങുന്നത്. മുംബൈയിലെ ടാറ്റയുടെ ആസ്ഥാനത്തെ ലക്ഷ്യമാക്കിയായിരുന്നു ഈ യാത്ര.

53 ദിവസങ്ങള്‍ നീണ്ട ഈ യാത്രയില്‍ 13 രാഷ്ട്രങ്ങളിലൂടെ വാഹനങ്ങള്‍ നീങ്ങി. മൊത്തം 16,853 കിലോമീറ്റര്‍ ദൂരം ഇവര്‍ താണ്ടി.

മൂന്ന് റെയ്ഞ്ച് റോവര്‍ ഡീസല്‍ ഹൈബ്രിഡ് എസ്‌യുവികളിലാണ് സംഘം യാത്ര തിരിച്ചത്. സഹായത്തിനായി നാല് വാഹനങ്ങള്‍ ഈ സംഘത്തെ അനുഗമിച്ചു.

ഫ്രാന്‍സ്, ബെല്‍ജിയം, ജര്‍മനി, പോളണ്ട്, ഉക്രെയിന്‍, റഷ്യ, കസക്ക്സ്ഥാന്‍, ഉസ്ബക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, ചൈന, തിബറ്റ്, നേപ്പാള്‍, എന്നാ രാഷ്ട്രങ്ങളിലൂടെ സഞ്ചരിച്ച് ഒടുവില്‍ ഒക്ടോബര്‍ 14ന് ഇന്ത്യയിലെത്തിച്ചേര്‍ന്നു സംഘം.

'പട്ടുപാത'
'പട്ടുപാത' എന്നറിയപ്പെടുന്ന, യൂറോപ്പിനെയും ഏഷ്യയെയും ബന്ധിപ്പിക്കുന്ന, പുരാതനമായ കച്ചവട പാതയിലൂടെയായിരുന്നു യാത്രയുടെ വലിയൊരു ദൂരം സംഘം പിന്നിട്ടത്.

ലോകത്തിലെ ആദ്യത്തെ ഹൈബ്രിഡ് വാഹന പര്യവേക്ഷണമാണിത്.

യാത്രയിലുടനീളം -10 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 43 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള താപവ്യതിയാനങ്ങളെ മറികടക്കേണ്ടതായി വന്നു യാത്രികര്‍ക്ക്.

അങ്ങേയറ്റം ദുര്‍ഘടമായ പാതകളെയും മറികടക്കേണ്ടതുണ്ടായിരുന്നു യാത്രികര്‍ക്ക്. മരുഭൂമികളും ചെളിയും പാറയും നിറഞ്ഞ പാതകളുമെല്ലാം ഇതില്‍പ്പെടും.

കുറഞ്ഞ ഓക്‌സിജന്‍ സാന്നിധ്യമുള്ള ഉയര്‍ന്ന പ്രദേശങ്ങളും ദുര്‍ഘടമായ മലമ്പാതകളുമെല്ലാം പിന്നിട്ടാണ് സംഘം ഇന്ത്യയിലെത്തിച്ചേര്‍ന്നത്.

ഒരാഴ്ചയോളം, കടല്‍നിരപ്പില്‍ നിന്ന് 3,350നും 5,370നും ഇടയ്ക്കുള്ള ഉയരത്തിലൂടെയാണ് സംഘടം സഞ്ചരിച്ചത്. ഇവിടുത്തെ ഓക്‌സിജന്‍ നില 10 ശതമാനം വരെ താഴ്ന്നതാണ്.

സമുദ്രനിരപ്പില്‍ നിന്ന് 5,300 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സിനിജാംഗ് - തിബറ്റ് ഹൈവേയിലൂടെയും സംഘം സഞ്ചരിച്ചു. ഈ റൂട്ടില്‍ സഞ്ചരിക്കുന്ന ആദ്യത്തെ വിദേശ രജിസ്‌ട്രേഷനുള്ള കാറുകളാണ് ലാന്‍ഡ് റോവര്‍ റെയ്ഞ്ച് റോവര്‍ ഹൈബ്രിഡ്!

എൻജിൻ
ടിഡിവി6 3.0 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എന്‍ജിനാണ് റെയ്ഞ്ച് റോവര്‍ ഹൈബ്രിഡിനുള്ളത്. 35 കിലോവാട്ട് ഇലക്ട്രിക് മോട്ടോറും (47 കുതിരശക്തി) ഇതോടൊപ്പം ഘടിപ്പിച്ചിരിക്കുന്നു. 335 കുതിരശക്തിയാണ് വാഹനത്തിനുള്ളത്.

ഓക്‌സിജന്‍ കുറവുള്ള ഇടങ്ങളില്‍ ശരിയായ പ്രകടനം പുറത്തെടുക്കാന്‍ ഡീസല്‍ എന്‍ജിന് കഴിയാതെ വന്നപ്പോളെല്ലാം ഇലക്ട്രിക് മോട്ടോറാണ് സഹായത്തിനെത്തിയത്.

ഇത്രയും ദുര്‍ഘടമായ പാതകളിലെല്ലാം മികച്ച ഇന്ധനക്ഷമത പാലിക്കാന്‍ റെയ്ഞ്ച് റോവര്‍ ഹൈബ്രിഡിന് സാധിച്ചു. ലിറ്ററിന് 15.3 കിലോമീറ്റര്‍ മുതല്‍ 15.7 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കി വാഹനങ്ങള്‍.

2372 കിലോഗ്രാമാണ് വാഹനത്തിന്റെ മൊത്തം ഭാരം. ഇത് സാധാരണ റെയ്ഞ്ച് റോവറിനെക്കാള്‍ ചെറിയ വ്യത്യാസം കാണിക്കുന്നു. ഹൈബ്രിഡ് സ്‌പോര്‍ടിനെക്കാള്‍ 22 കിലോഗ്രാം അധികം ഭാരമുണ്ട് സാധാരണ റെയ്ഞ്ച് റോവറിന്. ടെസ്റ്റ് കണ്ടീഷനില്‍ റെയ്ഞ്ച് റോവര്‍ ഹൈബ്രിഡ് സ്‌പോര്‍ട് 18.7 കിലോമീറ്റര്‍ മൈലേജ് നല്‍കും.

സെഡ്എഫ് 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് വാഹനത്തോട് ഘടിപ്പിച്ചിരിക്കുന്നത്. സാധാരണ റെയ്ഞ്ച് റോവര്‍ വാഹനത്തിന് സമാനമായ ഓഫ്-റോഡിംഗ് ശേഷി ഹൈബ്രിഡ് റെയ്ഞ്ച് റോവറിനുമുണ്ട്. മണിക്കൂറില്‍ 100 കിലോമീറ്റര്‍ എന്ന വേഗത പിടിക്കാന്‍ ഹൈബ്രിഡ് റെയ്ഞ്ച് റോവര്‍ 6.9 സെക്കന്‍ഡ് നേരമെടുക്കുന്നു. ഇത് സാധാരണ റെയ്ഞ്ച് റോവറിനെക്കാള്‍ മികച്ചതാണ്. മണിക്കൂറില്‍ 225 കിലോമീറ്ററാണ് പരമാവധി വേഗത. ഇതും സാധാരണ റെയ്ഞ്ച് റോവറിനെ മറികടക്കുന്നു.


Click it and Unblock the Notifications








