ട്രാഫിക് സിഗ്നലില്‍ കാര്‍ ന്യൂട്രലിലേക്ക് മാറ്റുന്നത് ശരിയാണോ?
ട്രാഫിക് സിഗ്നല്‍ കാത്തു കിടക്കുമ്പോള്‍ കാര്‍ ഗിയറില്‍ തുടരുന്നതാണോ, ന്യൂട്രലില്‍ നിര്‍ത്തുന്നതാണോ ശരിയായ നടപടി? പലര്‍ക്കും ഈ ആശയക്കുഴപ്പമുണ്ട്. ന്യൂട്രലിലേക്ക് കടന്നു നിമിഷങ്ങള്‍ക്കകം വീണ്ടും ഗിയറിലേക്ക് കടക്കുമ്പോള്‍ ട്രാന്‍സ്മിഷന് തകരാര്‍ സംഭവിക്കുമെന്ന ധാരണ പലരിലും വേരുറച്ചു കഴിഞ്ഞു.

എന്നാല്‍ ഗിയറില്‍ കാത്തുകിടക്കുന്ന ശീലം ക്ലച്ചിലും ബ്രേക്കിലും കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നാണ് എതിര്‍ വാദം. ഇന്ധനക്ഷമത കുറയ്ക്കുന്നതിന് ഈ ശീലം കാരണമാകുമെന്ന വാദവും ശക്തമാണ്. എന്നാല്‍ ഇതില്‍ ഏതാണ് ശരി?

ട്രാഫിക് സിഗ്നലില്‍ ഗിയറില്‍ തുടരുന്ന ശീലമാണ് തെറ്റ്. ത്രോഔട്ട് ബെയറിംഗിന്റെയും (റിലീസ് ബെയറിംഗ്) ക്ലച്ച് ഡിസ്‌ക്കിന്റെയും നാശത്തിന് ഈ ശീലം വഴിതെളിക്കും.

ഗിയര്‍ മാറുന്നതിന് വേണ്ടി ക്ലച്ച് അമര്‍ത്തുമ്പോള്‍ ത്രോഔട്ട് ബെയറിംഗുകളാണ് ക്ലച്ച് പ്ലേറ്റുകളെ തമ്മില്‍ ഭിന്നിപ്പിക്കുന്നത്. എന്നാല്‍ ട്രാഫിക്ക് സിഗ്നല്‍ കാത്തു കിടക്കുന്ന വേളയില്‍ കാര്‍ ഗിയറില്‍ തുടരുന്ന പതിവ് ത്രോഔട്ട് ബെയറിംഗുകളുടെ തേയ്മാനത്തിന് കാരണമാകും.

ഇത് സ്വഭാവികമായും ക്ലച്ച് ഡിസ്‌ക്കുകളുടെ തേയ്മാനത്തിനും ഇടവരുത്തും. അതിനാല്‍ ട്രാഫിക് സിഗ്നലുകളില്‍ കാര്‍ ന്യൂട്രലില്‍ നിര്‍ത്തുന്നതാണ് ശരിയായ നടപടി.

ഓട്ടോമാറ്റിക് കാറുകളുടെ കാര്യത്തിലും സ്ഥിതിവിശേഷം വ്യത്യസ്തമല്ല. സിഗ്നലില്‍ ഡ്രൈവ് മോഡില്‍ കാറിനെ നിര്‍ത്തുന്ന പതിവ് ബ്രേക്കിന് മേല്‍ അധിക സമ്മര്‍ദ്ദം സൃഷ്ടിക്കും.

ലളിതമായി പറഞ്ഞാല്‍ ഡ്രൈവ് മോഡില്‍ കാറിനോട് മുന്നോട്ട് നീങ്ങാനുള്ള വ്യക്തമായ നിര്‍ദ്ദേശമാണ് ഡ്രൈവര്‍ നല്‍കുന്നത്. എന്നാല്‍ സിഗ്നല്‍ സന്ദര്‍ഭങ്ങളില്‍ ബ്രേക്ക് തുടര്‍ച്ചയായി പ്രയോഗിക്കുമ്പോള്‍ ട്രാന്‍സ്മിഷന്‍ ക്ലച്ചുകള്‍ക്ക് തേയ്മാനം സംഭവിക്കും.

ഒപ്പം ഇന്ധന ഉപഭോഗവും വര്‍ധിക്കും. ബ്രേക്ക് പാഡുകളില്‍ താപം വര്‍ധിക്കുമെന്ന കാര്യം പ്രത്യേകം പരാമര്‍ശിക്കേണ്ടതില്ല. സിഗ്നല്‍ കാത്തുനില്‍ക്കുന്ന വേളയില്‍ ഓട്ടോമാറ്റിക് കാറിനെ ഡ്രൈവ് മോഡില്‍ നിന്നും ന്യൂട്രല്‍ മോഡിലേക്ക് മാറ്റിയാല്‍ ഈ പ്രശ്‌നങ്ങളൊക്കെ ഒഴിവാക്കാം.

മാത്രമല്ല ഡ്രൈവ് മോഡില്‍ നിര്‍ത്തുന്ന സന്ദര്‍ഭത്തില്‍ ബ്രേക്കില്‍ നിന്നും അനവസരത്തില്‍ കാല്‍ എടുക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ട്രാഫിക് സിഗ്നലില്‍ ഓട്ടോമാറ്റിക് കാറിനെ പാര്‍ക്കിംഗ് ഗിയറിലേക്ക് മാറ്റുന്നതും തെറ്റായ നടപടിയാണ്.
ഇന്‍ഡിക്കേറ്റര്‍ ഇടുമ്പോൾ കേൾക്കുന്ന 'ക്ലിക്ക്-ക്ലിക്ക്' ശബ്ദത്തിന് പിന്നിലെ കാരണം

കാറില്‍ ഇന്‍ഡിക്കേറ്റര്‍ (ടേണ്‍ സിഗ്നല്‍) പ്രവര്‍ത്തിപ്പിക്കേണ്ടത് എങ്ങനെയെന്ന് ഏവര്‍ക്കും അറിയാം. എന്നാല്‍ മിന്നിത്തെളിയുന്ന ഇന്‍ഡിക്കേറ്റര്‍ ചിഹ്നത്തിന് ഒപ്പമുള്ള 'ക്ലിക്ക്-ക്ലിക്ക്' ശബ്ദം നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?

കാറുകളില്‍ ശബ്ദം പരമാവധി കുറയ്ക്കാന്‍ ശ്രമിക്കുന്ന നിര്‍മ്മാതാക്കള്‍ എന്തേ ഈ ഇന്‍ഡിക്കേറ്റര്‍ ശബ്ദം മാത്രം കേള്‍ക്കാതെ പോയി എന്ന് ആലോചിച്ചിട്ടുണ്ടോ? ഇതിന് പിന്നില്‍ ഒരു കാരണമുണ്ട്.

ഇന്‍ഡിക്കേറ്ററിടുമ്പോള്‍ നിങ്ങള്‍ കേള്‍ക്കുന്ന ക്ലിക്ക്-ക്ലിക്ക് ശബ്ദം രൂപം കൊണ്ടത് 1930 കളുടെ തുടക്കത്തിലാണ്. എന്നാല്‍ 1920 കളുടെ ആരംഭത്തില്‍ തന്നെ കാറുകളില്‍ വ്യത്യസ്ത തരത്തിലുള്ള മെക്കാനിക്കല്‍ ഇന്‍ഡിക്കേറ്റര്‍ സിഗ്നലുകള്‍ ഒരുങ്ങിയിരുന്നു.

1920 കളിൽ തന്നെ ബള്‍ബുകളെ അടിസ്ഥാനപ്പെടുത്തിയുള്ള ഇന്‍ഡിക്കേറ്റര്‍ സിഗ്നലുകള്‍ കാറുകളില്‍ ഇടംപിടിച്ചിരുന്നെങ്കിലും, ഇപ്പോഴുള്ള ഈ ക്ലിക്ക്-ക്ലിക്ക് ശബ്ദത്തിനുള്ള തുടക്കം 1930 കള്‍ മുതലാണ്.

ജോസഫ് ബെല്ലാണ് കാറുകളില്‍ മിന്നിത്തെളിയുന്ന ഫ്‌ളാഷറുകളെ ഉപയോഗിക്കാമെന്ന ആശയം മുന്നോട്ട് വെച്ചത്. 1930 കളുടെ അവസാനത്തോടെ അമേരിക്കന്‍ കാര്‍ നിര്‍മ്മാതാക്കളായ ബ്യൂയിക്ക്, തങ്ങളുടെ കാറുകളില്‍ ഫ്‌ളാഷിംഗ് ടേണ്‍ സിഗ്നലുകളെ പതിവായി നല്‍കി തുടങ്ങി.

ബ്യൂയിക്കിന് പിന്നാലെ മറ്റ് കാര്‍ നിര്‍മ്മാതാക്കളും ഇതേ രീതി പിന്തുടരുകയായിരുന്നു. തുടര്‍ന്ന് 1950 ഓടെ ഇന്‍ഡിക്കേറ്റര്‍/ടേണ്‍ സിഗ്നലുകള്‍ കാറുകളില്‍ നിര്‍ബന്ധമായി മാറി. അന്ന് മുതല്‍ ഇന്ന് വരെ ഇന്‍ഡിക്കേറ്ററുകള്‍ക്ക് ഈ 'ക്ലിക്ക്-ക്ലിക്ക്' ശബ്ദം കൂട്ടായുണ്ട്.

തെര്‍മല്‍ സ്‌റ്റൈല്‍ ഫ്‌ളാഷറുകള്‍
ഇന്‍ഡിക്കേറ്റര്‍ ബള്‍ബുകളിലേക്ക് വൈദ്യുതി കടത്തി വിടുന്നതിനായി തെര്‍മല്‍ സ്റ്റൈല്‍ ഫ്‌ളാഷറുകളെയാണ് തുടക്കകാലത്ത് കാറുകളില്‍ ഉപയോഗിച്ചിരുന്നത്.

ബള്‍ബിലേക്ക് ചെറിയ ഇടവേളകളില്‍ വൈദ്യുതി കടത്തി വിടാന്‍ ഫ്‌ളാഷറില്‍ ബൈ-മെറ്റാലിക് സ്പ്രിങ്ങാണ് ഒരുങ്ങിയിരുന്നതും. സ്പ്രിങ്ങ് ചൂടാവുകയും തണുക്കുകയും ചെയ്യുന്നതിന്റെ ഫലമായാണ് ഇന്‍ഡിക്കേറ്ററില്‍ ക്ലിക്ക്-ക്ലിക്ക് ശബ്ദം കേള്‍ക്കുന്നത്.

ഇലക്ട്രോണിക് സ്‌റ്റൈല്‍ ഫ്‌ളാഷറുകള്‍
എന്നാല്‍ തെര്‍മല്‍ സ്റ്റൈല്‍ ഫ്‌ളാഷറുകളില്‍ നിന്നും ഇലക്ട്രോണിക് സ്‌റ്റൈല്‍ ഫ്‌ളാഷറുകളിലേക്ക് കാര്‍ നിര്‍മ്മാതാക്കള്‍ അതിവേഗം ചുവട് മാറി.

നിങ്ങള്‍ ഇന്ന് കേട്ട് വരുന്ന ഈ ക്ലിക്ക്-ക്ലിക്ക് ശബ്ദത്തിന് കാരണം ഇലക്ട്രോണിക് സ്‌റ്റൈല്‍ ഫ്‌ളാഷറുകളാണ്. ചെറിയ ചിപ്പ് മുഖേനയാണ് ഈ ഫ്‌ളാഷറുകള്‍ പ്രവര്‍ത്തിക്കുന്നത്. അതേസമയം ഇന്നത്തെ ആധുനിക കാറുകളില്‍ ഈ ശബ്ദം ഒഴിവാക്കാന്‍ നിര്‍മ്മാതാക്കള്‍ക്ക് നിമിഷനേരം മതി. പക്ഷെ, ജനതയുടെ മനസില്‍ പതിഞ്ഞ ഈ 'ക്ലിക്ക്-ക്ലിക്ക്' ശബ്ദത്തെ ഉപേക്ഷിക്കാന്‍ കാര്‍ നിര്‍മ്മാതാക്കള്‍ ഒരുക്കമല്ലെന്ന് മാത്രം.


Click it and Unblock the Notifications








