Ola Electric-ന്റെ വ്യാജ വെബ്‌സൈറ്റുണ്ടാക്കി കോടികള്‍ തട്ടിയ സംഘം പിടിയില്‍; 1000-ത്തിലേറെ പേർ വഞ്ചിക്കപ്പെട്ടു
ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഇന്ന് ഇന്ത്യന്‍ നിരത്തുകളില്‍ സജീവമാണ്. ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വ്യാപകമാകാന്‍ തുടങ്ങിയുതോടെ അതിന്റെ പേരില്‍ തട്ടിപ്പുകളും അരങ്ങേറുന്നതായുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ഓല ഇലക്ട്രിക്കിന്റെ പേരില്‍ വ്യാജ വെബ്‌സൈറ്റ് ഉണ്ടാക്കി കോടികള്‍ തട്ടിയ അന്തര്‍സംസ്ഥാന തട്ടിപ്പ് സംഘമാണ് പിടിയിലായത്. ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വാങ്ങാനിരുന്ന 1000 ത്തിനടുത്ത് ആളുകള്‍ തട്ടിപ്പിനിരയായതായാണ് സൂചന. മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നുള്ള 20 പേരാണ് ഇലക്ട്രിക് സ്‌കൂട്ടര്‍ വില്‍പ്പനയുടെ പേരില്‍ 1000-ത്തിലധികം ആളുകളെ കബളിപ്പിച്ചത്.

ഇരകളില്‍ നിന്ന് പണം വാങ്ങിയ ശേഷം ഡെലിവറി വൈകുമെന്ന് തട്ടിപ്പുകാര്‍ പറയുകയായിരുന്നു. തിങ്കളാഴ്ചയാണ് പ്രതികള്‍ പൊലീസ് വലയില്‍ വീണത്. ഇവരില്‍ 11 പേര്‍ ബിഹാര്‍ സ്വദേശികളാണ്. നാല് പേര്‍ തെലങ്കാനയില്‍ നിന്നുള്ളവരും മൂന്ന് പേര്‍ ഝാര്‍ഖണ്ഡില്‍ നിന്നുള്ളവരും രണ്ട് പേര്‍ കര്‍ണാടക സ്വദേശികളുമാണ്.

രജിസ്‌ട്രേഷനായി 499 രൂപ ഓണ്‍ലൈനായി അടയ്ക്കാന്‍ ആവശ്യപ്പെട്ടാണ് ആദ്യം ഇരകളെ കബളിപ്പിക്കുക. പിന്നീട് ഗതാഗതത്തിനും വാഹന ഇന്‍ഷുറന്‍സിനും പണം കൈമാറാന്‍ അവരോട് ആവശ്യപ്പെടും. സാധാരണക്കാര്‍ ആണ് പറ്റിക്കപ്പെട്ടവരില്‍ അധികവും. അവരില്‍ നിന്ന് പണം വാങ്ങിയ ശേഷം ഈ വാഹനങ്ങള്‍ വിതരണം ചെയ്യാന്‍ കാലതാമസമുണ്ടാകുമെന്ന് പറഞ്ഞാണ് അവരെ കബളിപ്പിച്ചത്.

ഓല ഇലക്ട്രിക് സ്‌കൂട്ടറുകളുടെ പേരിലായിരുന്ന തട്ടിപ്പ്. ഓള്‍ ഇന്ത്യ തട്ടിപ്പു സംഘത്തിലെ അംഗങ്ങളായ ബംഗളൂരു സ്വദേശികള്‍ ഓല ഇലക്ട്രിക്കിന്റെ പേരില്‍ വ്യാജ വെബ്സൈറ്റ് രൂപകല്പന ചെയ്തതായി പൊലീസ് പറഞ്ഞു. ആളുകള്‍ വ്യാജ വെബ്സൈറ്റുകളില്‍ അവരുടെ വിവരങ്ങള്‍ അപ്ലോഡ് ചെയ്തയുടന്‍ ഇരകളുടെ മൊബൈല്‍ നമ്പറുകളും മറ്റ് വിശദാംശങ്ങളും ഇരുവരും മറ്റ് സംസ്ഥാനങ്ങളിലുള്ള തങ്ങളുടെ സംഘാംഗങ്ങളുമായി പങ്കിട്ടുവെന്നാണ് റിപ്പോര്‍ട്ട്.

ടി വി വെങ്കിടാചല (35), അനീഷ് (26), നാഗേഷ് എസ്പി (31), സുശാന്ത് കുമാര്‍ (22), രാജേഷ് കുമാര്‍ (29), അമന്‍ കുമാര്‍ (25), ബിട്ടു (27), സന്നി (22) , നവ്ലേഷ് കുമാര്‍ (22), ആദിത്യ (22), വിവേക് കുമാര്‍ (25), മുരാരി കുമാര്‍ (38), അജയ് കുമാര്‍ (19), അബിനാഷ് കുമാര്‍ (22), പ്രിന്‍സ് കുമാര്‍ ഗുപ്ത (37), വാദിത്യ ചിന്ന (22), ആനന്ദ് കുമാര്‍ (21), കത്രവത്ത് ശിവകുമാര്‍ (22), കത്രവത്ത് രമേശ് (19), ജി ശ്രീനു (21) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

തട്ടിപ്പ് സംഘത്തിന്റെ വലയില്‍ അകപ്പെട്ട് 30,998 രൂപ നഷ്ടപ്പെട്ടതായി ഒരാള്‍ പരാതി നല്‍കിയതോടെയാണ് തട്ടിപ്പ് പുറത്തായത്. ഇതിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികളില്‍ ഒരാളെ കര്‍ണാടകയിലെ ബെംഗളൂരുവില്‍ നിന്ന് കണ്ടെത്തി.

ഇയാളില്‍ നിന്നാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രവര്‍ത്തിച്ചു വന്നിരുന്ന വന്‍ സംഘത്തിന്റെ മുഴുവന്‍ വിവരങ്ങളും വെളിച്ചത്തായത്. പ്രതികളില്‍ നിന്ന് ഏഴ് ലാപ്ടോപ്പുകള്‍, 38 സ്മാര്‍ട്ട്ഫോണുകള്‍, 25 ഫീച്ചര്‍ ഫോണുകള്‍, രണ്ട് ഹാര്‍ഡ് ഡിസ്‌കുകള്‍, രണ്ട് സ്മാര്‍ട്ട് വാച്ചുകള്‍, 114 സിം കാര്‍ഡുകള്‍ എന്നിവയും പൊലീസ് കണ്ടെടുത്തു.

ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഇന്‍ഷുറന്‍സ്, ചരക്ക് നീക്കത്തിനുള്ള കൂലി എന്നിവയുടെ പേരില്‍ 60,000 മുതല്‍ 70,000 രൂപ വരെ കൈമാറാന്‍ സംഘാംഗങ്ങള്‍ തട്ടിപ്പിനിരയായവരോട് ആവശ്യപ്പെട്ടതായി പൊലീസ് കൂട്ടിച്ചേര്‍ത്തു.

'ഞങ്ങള്‍ പട്നയില്‍ പ്രവര്‍ത്തിച്ചിരുന്ന തട്ടിപ്പ് സംഘത്തിന്റെ കോള്‍ സെന്റര്‍ പൊളിച്ചു. 16 പേരെ അറസ്റ്റിലാകയും ചെയ്തു. 114 സിം കാര്‍ഡുകള്‍, 60-ലധികം മൊബൈല്‍ ഫോണുകള്‍, ഏഴ് ലാപ്ടോപ്പുകള്‍ എന്നിവ പിടിച്ചെടുത്തു, 5 കോടി രൂപയുടെ ഇടപാടുകളുള്ള 25 ബാങ്ക് അക്കൗണ്ടുകള്‍ കണ്ടെത്തി. കുറഞ്ഞത് 1,000 പേരെയെങ്കിലും ഇവര്‍ കബളിപ്പിച്ചിട്ടുണ്ട്' ഡല്‍ഹി പൊലീസിലെ ഡിസിപി ദേവേഷ് മഹ്‌ല പറഞ്ഞു.


Click it and Unblock the Notifications








