ബുള്ളറ്റും ഡോമിനാറും തമ്മില്‍ വടംവലി — ജയം ആര്‍ക്കൊപ്പം?
350-500 സിസി നിരയില്‍ ഭീഷണികളില്ലാതെ റോയല്‍ എന്‍ഫീല്‍ഡ് വാഴുന്ന കാലം. ബുള്ളറ്റുകളെ നിലംപരിശാക്കുമെന്നും പറഞ്ഞാണ് ബജാജ് ഡോമിനാര്‍ വിപണിയില്‍ എത്തിയത്. വന്നിട്ടു രണ്ടുവര്‍ഷമായി; പക്ഷെ തുടക്കത്തിന്റെ ആവേശം ഒഴിച്ചുനിര്‍ത്തിയാല്‍ ബുള്ളറ്റുകളെ പിന്നിലാക്കാന്‍ ഡോമിനാറിന് ഇന്നും കഴിഞ്ഞിട്ടില്ല.

ഏപ്രിലില്‍ മാത്രം ഇന്ത്യയില്‍ വിറ്റുപോയത് 76,187 'ബുള്ളറ്റുകള്‍'. ബജാജ് ആകട്ടെ രണ്ടായിരം ഡോമിനാറുകളെ പ്രതിമാസം കഷ്ടിച്ചു വില്‍ക്കുന്നു. കടലാസില്‍ പുലി ഡോമിനാറാണ്. റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റുകളെക്കാള്‍ എന്തുകൊണ്ടും കേമന്‍.

ഇതുപറഞ്ഞു വെയ്ക്കാന്‍ ബജാജ് തെരഞ്ഞെടുത്ത മാര്‍ഗം ഫലപ്രദമായോ എന്ന കാര്യം മാത്രം സംശയം. ബുള്ളറ്റുകളെ ആനയോട് ഉപമിച്ച ബജാജ്, വിപണിയില്‍ ഡോമിനാറിന് കുപ്രസിദ്ധി വാങ്ങിക്കൊടുത്തു. കൂട്ടത്തില്‍ ബുള്ളറ്റ് ഉടമകളെയും ബജാജ് കളിയാക്കി.

അന്നുമുതലാണ് ഡോമിനാര്‍-ബുള്ളറ്റ് ഉടമകള്‍ തമ്മിലുള്ള ചൂടേറിയ വാഗ്വാദത്തിന് തുടക്കം. വില്‍പനയില്‍ കേമന്‍ റോയല്‍ എന്‍ഫീല്‍ഡ് തന്നെ; എന്നാല്‍ മികവും പ്രകടനക്ഷമതയും കൂടുതല്‍ ആര്‍ക്ക്?

ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുകയാണ് 'ഇന്ത്യന്‍ സ്റ്റഫ്' എന്ന യൂട്യൂബ് ചാനല്‍. രംഗം ഡോമിനാറും ക്ലാസിക് 350 -യും തമ്മിലുള്ള വടംവലി. 35 bhp കരുത്തും 35 Nm torque ഉം പരമാവധി സൃഷ്ടിക്കുന്ന ബജാജ് ഡോമിനാര്‍ ഒരുഭാഗത്ത്. മറുഭാഗത്ത് 19.8 bhp കരുത്തും 28 Nm torque ഉം പരമാവധിയുള്ള ബുള്ളറ്റും.

അഞ്ചു റൗണ്ടുകളില്‍ പോരാട്ടം അരങ്ങേറി. എന്നാല്‍ ഈ അഞ്ചിലും ഡോമിനാര്‍ ഒറ്റയ്ക്ക് വിജയം രുചിച്ചു. മത്സരത്തിന്റെ ഒരുഘട്ടത്തില്‍ പോലും ബജാജ് ഡോമിനാറിന് അടിപതറിയില്ലെന്നത് ശ്രദ്ധേയം.

കുറഞ്ഞ ആര്‍പിഎമ്മിലും ഉയര്‍ന്ന ടോര്‍ഖ് ഉത്പാദിപ്പിക്കുന്നതില്‍ ബുള്ളറ്റുകള്‍ അതിപ്രശസ്തമാണ്. ഇതിനു സഹായിക്കുന്ന ഭാരമേറിയ ക്രാങ്ക്ഷാഫ്റ്റും ബുള്ളറ്റുകളിലുണ്ട്. 5,250 rpm -ല്‍ പരമാവധി കരുത്തും, 4,000 rpm -ല്‍ പരമാവധി ടോര്‍ഖുമേകാന്‍ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിന് കഴിയും.

എന്നാല്‍ ഇവിടെ ഡോമിനാറാണ് വിജയിച്ചതെന്ന കാര്യം പലരിലും കൗതുകമുണര്‍ത്തും. യഥാക്രമം 6,500 rpm -ലും, 8,000 rpm -ലും ആണ് ഡോമിനാറിന് പരമാവധി കരുത്തും ടോര്‍ഖും ലഭിക്കാറ്.
എന്നാല്‍ ഡോമിനാര്‍ എഞ്ചിനില്‍ അതിവേഗം ആര്‍പിഎം നില ഉയരും. ബജാജിന്റെ നൂതന എഞ്ചിന്‍ സാങ്കേതികത ഇവിടെ ഡോമിനാറിന് മുതല്‍ക്കൂട്ടായി മാറുന്നു. ബുള്ളറ്റ് 350 -ക്ക് മേലുള്ള ഡോമിനാറിന്റെ വിജയത്തിന് പിന്നിലും കാരണമിതമാണ്.

ബൈക്കുകള്‍ തമ്മില്‍ നടത്തുന്ന ഇത്തരം വടംവലി മത്സരങ്ങള്‍ക്ക് ഇന്ന് പ്രചാരമേറി വരികയാണ്. അതേസമയം ഇത്തരം ബൈക്കുകളില്‍ എഞ്ചിന്‍ തകരാറ് സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്.

ബുള്ളറ്റിന് ലഭിക്കുന്നത് അമിത പ്രചാരമോ?
റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകൾ തെരഞ്ഞെടുക്കാനുള്ള പ്രധാന കാരണങ്ങൾ ഇവിടെ പരിശോധിക്കാം:
പ്രൗഢ-ഗാംഭീര്യത
പാരമ്പര്യത്തില്‍ ഊന്നിയ പ്രൗഢ-ഗാംഭീര്യതയാണ് റോയല്‍ എന്‍ഫീല്‍ഡ് മോഡലുകളുടെ വ്യക്തി മുദ്ര. തുടക്കകാലം മുതല്‍ക്കെ റോയല്‍ എന്‍ഫീല്‍ഡ് എങ്ങനെ കാണപ്പെട്ടുവോ, അത്തരത്തില്‍ തന്നെ തലമുറകളെ മുന്നോട്ട് നയിക്കുകയാണ് കമ്പനി.

ബഹുമുഖപ്രതിഭ
സിറ്റി ബൈക്കായും, ഹൈവെ ബൈക്കായും ബുള്ളറ്റുകളെ ഉപയോഗിക്കാമെന്നതാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ മറ്റൊരു ആകര്‍ഷണം. അടുത്ത കാലത്തായി സിറ്റി റൈഡുകള്‍ക്ക് വേണ്ടി റോയല്‍ എന്‍ഫീല്‍ഡുകളെ തെരഞ്ഞെടുക്കുന്നവരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്.

സുഖകരമായ റൈഡ്
സുഖകരമായ റൈഡാണ് റോയല്‍ എന്‍ഫീല്‍ഡുകളിലേക്ക് ശ്രദ്ധ തിരിക്കാനുള്ള മറ്റൊരു ഘടകം. മുന്‍കാലങ്ങളെ അപേക്ഷിച്ചു റോയല്‍ എന്‍ഫീല്‍ഡുകള്‍ക്ക് ഭേദപ്പെട്ട ആധുനിക ടെക്നോളജി ലഭിച്ചതോടെ കൂടുതല്‍ മികവേറിയ റൈഡിംഗാണ് ബുള്ളറ്റുകൾ കാഴ്ചവെക്കുന്നത്.

വൈവിധ്യത
വൈവിധ്യമാര്‍ന്ന മോഡൽ നിരയുണ്ട് റോയല്‍ എൻഫീൽഡിന്. റെട്രോ ശൈലി ആഗ്രഹിക്കുന്നവർക്ക് ബുള്ളറ്റുകൾ; ഇനി ഒരല്‍പം പരിഷ്‌കാരിയാവണം എന്നുണ്ടെങ്കില്‍ ക്ലാസിക് മോഡലുകൾ. ഹൈവേയില്‍ കുതിക്കാനാണ് നോട്ടമെങ്കില്‍ തണ്ടര്‍ബേര്‍ഡുമുണ്ട് നിരയില്‍. അഡ്വഞ്ചര്‍ പ്രേമികള്‍ക്കായി ബജറ്റ് വിലയില്‍ ഹിമാലയനും ഷോറൂമിൽ കാത്തുനിൽപ്പുണ്ട്.

ബുള്ളറ്റുകളുടെ പ്രധാന ദോഷങ്ങൾ —
വിട്ടുമാറാത്ത പ്രശ്‌നങ്ങള്‍
അപ്രതീക്ഷിത ബ്രേക്ക് ഡൗണുകള്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ 'വിശേഷങ്ങളില്‍' ഒന്നാണ്. പുത്തന്‍ മോഡലുകളുടെ വിശ്വാസ്യയത വര്‍ധിപ്പിക്കുന്നതില്‍ കമ്പനി വിജയിക്കുന്നുണ്ടെങ്കിലും വിപണിയിലെ മറ്റു അവതാരങ്ങള്‍ക്ക് മുമ്പില്‍ ബുള്ളറ്റുകള്‍ ബഹുദൂരം പിന്നിലാണ്.

എഞ്ചിന്‍ ഓയില്‍/ഗിയര്‍ ബോക്‌സ് ഓയില്‍ ചോര്‍ച്ച, ഇന്‍ഡിക്കേറ്റര്‍ പ്രശ്‌നങ്ങള്‍, ഇടവേളകളില്‍ തകരുന്ന ബ്രേക്ക് ഷൂ – പ്രശ്‌നങ്ങളുടെ പട്ടിക ഇങ്ങനെ നീളുന്നു.

വിറയൽ
വിറയലും റോയല്‍ എന്‍ഫീല്‍ഡുകളുടെ വലിയ പോരായ്മയാണ്. 90 കിലോമീറ്റര്‍ വേഗത പിന്നിടുമ്പോള്‍ തന്നെ ബുള്ളറ്റില്‍ വിറയൽ അനുഭവപ്പെട്ടു തുടങ്ങും. വേഗത കൂടുന്തോറും ഇതിന്റെ തീവ്രത വർധിക്കും.

പണത്തിനൊത്ത മൂല്യം ലഭിക്കില്ല
പണത്തിനൊത്ത മൂല്യം റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകൾ കാഴ്ചവെക്കുന്നുണ്ടോയെന്ന കാര്യം സംശയമാണ്. ഒരു ലക്ഷം രൂപയ്ക്ക് മേലെ നല്‍കി വാങ്ങുന്ന ക്ലാസിക് 350 -യില്‍ അടിസ്ഥാന ഫീച്ചറുകള്‍ മാത്രമാണ് ലഭിക്കുക.

സ്പീഡോമീറ്റര്‍, amp മീറ്റര്‍, ഓഡോ മീറ്റര്‍ എന്നിവയാണ് എന്‍ഫീല്‍ഡില്‍ എടുത്തു പറയാവുന്ന 'വിശേഷങ്ങള്‍'. അടിസ്ഥാന ആവശ്യമായ ഫ്യൂവല്‍ മീറ്ററുകളും പോലും ബുള്ളറ്റുകള്‍ക്കില്ല. മത്സരത്തിനൊത്ത് ആധുനിക ഫീച്ചറുകള്‍ ലഭ്യമാക്കുന്നതില്‍ റോയല്‍ എന്‍ഫീല്‍ഡ് ഇന്നും ഒരു പരാജയമാണ്!


Click it and Unblock the Notifications








