അരക്കോടി രൂപയുടെ ബുഗാട്ടി ബെല്‍റ്റ് ബക്കിള്‍
എക്കാലത്തെയും മികച്ച സൂപ്പര്‍കാറുകളിലൊന്നായ വെയ്‌റോണിനെ നിര്‍മിക്കുന്ന കമ്പനിയാണ് ബുഗാട്ടി. വലിയ നഷ്ടം സഹിച്ചുകൊണ്ടാണ് ഓരോ വെയ്‌റോണും ഉപഭോക്താവിന് ഡെലിവെറി ചെയ്യുന്നത്. ഈ 'സഹനം' പക്ഷെ, ബുഗാട്ടിയുടെ ഉദാരതയല്ല എന്നു നമുക്കെല്ലാമറിയാം. മനപ്പൂര്‍വ്വം വരുത്തുന്ന നഷ്ടം അതേ വഴിയിലൂടെ തന്നെ നികത്താനുള്ള കഴിവും ബുഗാട്ടിക്കുണ്ട്. വെയ്‌റോണ്‍ പോലുള്ള വാഹനങ്ങള്‍ നേടിത്തരുന്ന സല്‍പേര് ബെല്‍റ്റ് ബക്കിളും വാച്ചും വിറ്റ് കാശാക്കുന്നതാണ് ബുഗാട്ടിയുടെ ഒരു രീതി.
അരക്കോടി രൂപ വിലയുള്ള ബക്കിളിനെക്കുറിച്ച് സങ്കല്‍പിക്കാന്‍ താങ്കള്‍ക്ക് കഴിവുണ്ടോ? ബുഗാട്ടി ഇത്തവണ അരക്കോടിയുടെ ബെല്‍റ്റ് ബക്കിളുമായാണ് വരുന്നത്. ചുവടെ ഈ ആഡംബര ബക്കിളിനെക്കുറിച്ച് കൂടുതലറിയാം.

ജനീവ ആസ്ഥാനമാക്കിയ ഒരു ആഡംബരവസ്തു നിര്‍മാണകേന്ദ്രത്തിലാണ് വിലപ്പിടിപ്പുള്ള ബുഗാട്ടി ബെല്‍റ്റ് ബക്കിള്‍ നിര്‍മിച്ചിരിക്കുന്നത്.

ശിൽപി
റോളന്‍ഡ് ഇറ്റന്‍ എന്ന പ്രമുഖ ഡിസൈനറാണ് ഈ ബക്കിളിന്റെ ശില്‍പി.

പരിമിത പതിപ്പ്
ഈ ബെല്‍റ്റ് ബക്കിള്‍ 44 എണ്ണം മാത്രമേ ഭൂലോകത്തുള്ളൂ എന്നറിയുക.

പാകം
ഉപയോഗിക്കുന്നയാളുടെ ശരീരത്തിന് കൃത്യമായി പാകമാവുന്ന തരത്തില്‍ ക്രമീകരിക്കുവാന്‍ അത്യാധുനികമായ സാങ്കേതിക സംവിധാനങ്ങള്‍ ഈ ബെല്‍റ്റില്‍ പ്രയോഗിച്ചിരിക്കുന്നു.

നിർമാണം
മൂന്നോ നാലോ സീരീസുകളിലായിട്ടാണ് ബുഗാട്ടി ബെല്‍റ്റ് ബക്കിള്‍ നിര്‍മിക്കപ്പെടുക. ഇവയില്‍ ആദ്യ രണ്ട് സീരീസ് ഇതിനകംതന്നെ പുറത്തുവന്നുകഴിഞ്ഞു. ആദ്യസീരീസില്‍ 11 ബക്കിളുകളാണ് നിര്‍മിച്ചത്. വൈറ്റ് ഗോള്‍ഡിലായിരുന്നു നിര്‍മിതി. രണ്ടാമത്തെ സീരീസ് റോസ് ഗോള്‍ഡില്‍ നിര്‍മിച്ചു. മൂന്നാമത്തെ സീരീസ് ഇപ്പോള്‍ നിര്‍മാണത്തിലിരിക്കുന്നു.

കണിശത
ബുഗാട്ടി എന്‍ജിനുകള്‍ പോലെ കണിശവും സൂക്ഷ്മവുമായ നിര്‍മിതികളാണ് ഓരോ ബുഗാട്ടി ബക്കിളുമെന്ന് ചൂണ്ടിക്കാട്ടുന്നു ഡിസൈനര്‍ റോളന്‍ഡ് ഇറ്റെന്‍. നൂറിലധികം സൂക്ഷമമായ ഘടകഭാഗങ്ങളുടെ കൂടിച്ചേരലാണ് ബുഗാട്ടി ബക്കിളിനെ പൂര്‍ണതയിലെത്തിക്കുന്നത്. സ്വര്‍ണം, സ്റ്റീല്‍, ടൈറ്റാനിയം എന്നീ ലോഹങ്ങളുപയോഗിച്ചാണ് നിര്‍മാണം.

ബക്കിളിന്റെ പുറംവശത്തുള്ള സ്ഫടികഭാഗത്തിലൂടെ ഉള്ളില്‍ നടത്തിയിരിക്കുന്ന സൂക്ഷ്മമായ പണികള്‍ കാണാന്‍ കഴിയും.


Click it and Unblock the Notifications








