ചൈനീസ് കോപ്പിയടിയില്‍ മാനം നഷ്ടപ്പെട്ട് ബുഗാട്ടി ഷിറോണ്‍!
ചൈനീസ് കമ്പനികളെ കൊണ്ടു പൊറുതിമുട്ടി നില്‍ക്കുകയാണ് വാഹനലോകം. ചൈനീസ് കോപ്പിയടി കാരണം ഇനി കോണ്‍സെപ്റ്റുകളെ ഇറക്കില്ലെന്ന് ലാന്‍ഡ് റോവര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. വമ്പന്‍ റോള്‍സ് റോയ്‌സ് തൊട്ട് മാരുതി 800 -ന് വരെ പതിപ്പുകളുണ്ട് ചൈനയില്‍. ഏറ്റവുമൊടുവില്‍ ബുഗാട്ടി ഷിറോണും ചൈനീസ് കോപ്പിയടിക്ക് ഇരയായി മാറി.

യഥാര്‍ത്ഥ ബുഗാട്ടി ഷിറോണിന് ചൈനയില്‍ കടക്കാന്‍ അനുവാദമില്ല; മലിനീകരണ നിയമം തടസം നില്‍ക്കുന്നു. അപ്പോള്‍ പിന്നെ ഷിറോണിന് വൈദ്യുത പരിവേഷം നല്‍കാന്‍ കൂട്ടത്തില്‍ ഒരു ചൈനീസ് കമ്പനി തീരുമാനിച്ചു. 'ഷാങ്‌ദോങ് ഖീലു ഫെങ്‌ദെ P8' എന്നാണ് ചൈനീസ് ഷിറോണിന്റെ പേര്.

ലോ സ്പീഡ് ഇലക്ട്രിക് വാഹന ഗണത്തിലാണ് ഫെങ്‌ദെ P8. കാറിലുള്ള വൈദ്യുത മോട്ടോറിന് പരമാവധി 3.35 bhp കരുത്ത് സൃഷ്ടിക്കാനാവും; യഥാര്‍ത്ഥ ബുഗാട്ടി ഷിറോണിന് ഇതിലും വലിയ അപമാനം ഏല്‍ക്കാനില്ല!

1479 bhp കരുത്തേകുന്ന 8.0 ലിറ്റര്‍ W16 ക്വാഡ് ടര്‍ബ്ബോചാര്‍ജ്ഡ് എഞ്ചിനാണ് ബുഗാട്ടി ഷിറോണില്‍. ഗിയര്‍ബോക്‌സ് ഏഴു സ്പീഡ് ഡ്യൂവല്‍ ക്ലച്ച് ഓട്ടോമാറ്റിക്കും. അതായത് ഷിറോണ്‍ ഒന്നു തുമ്മിയാല്‍ പോലും ചൈനീസ് ഷിറോണ്‍ പറന്നുപോകും.

മണിക്കൂറില്‍ 50 കിലോമീറ്ററാണ് ഫെങ്‌ദെ P8 -ന്റെ പരമാവധി വേഗത. വേഗനിയന്ത്രണം എടുത്തുകളഞ്ഞാല്‍ 65 കിലോമീറ്റര്‍ വേഗത്തില്‍ കുതിക്കാന്‍ കാറിന് സാധിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.

പത്തു മണിക്കൂര്‍ ചാര്‍ജ്ജ് ചെയ്താല്‍ 150 കിലോമീറ്റര്‍ ദൂരമോടാന്‍ ചൈനീസ് ഷിറോണിന് പറ്റും. 31,999 യുവാനാണ് ഷാങ്‌ദോങ് ഖീലു ഫെങ്‌ദെ P8 -ന്റെ വില. കഴിഞ്ഞില്ല, കാറിന്റെ അകത്തളത്തിലും ഇറ്റാലിയന്‍ കരവിരുതിനെ പകര്‍ത്താന്‍ കമ്പനി ശ്രമിച്ചിട്ടുണ്ട്.

പതിവിന് വിപരീതമായി നാലു സീറ്ററാണ് ചൈനീസ് ഷിറോണ്‍. കാറിന് പിറകില്‍ വീതിയേറിയ ബെഞ്ച് സീറ്റ് കാണാം. അതേസമയം യഥാര്‍ത്ഥ ബുഗാട്ടി ഷിറോണില്‍ രണ്ടു പേര്‍ക്കു മാത്രമെ യാത്ര ചെയ്യാന്‍ സാധിക്കുകയുള്ളു.

ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് കണ്‍സോള്‍, 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, തിളങ്ങുന്ന സ്റ്റീയറിംഗ് വീല്‍ എന്നിവ അകത്തളത്തെ പ്രത്യേകതകളാണ്. ബുഗാട്ടി ഷിറോണിലുള്ള ചുവന്ന എഞ്ചിന്‍ കില്‍ സ്വിച്ചിനെ ഫെങ്ദു P8 -ലും കാണാം.

500 കിലോമീറ്റര്‍ വേഗത പിന്നിടാൻ ബുഗാട്ടി ഷിറോണിന് സാധിക്കാത്തതിന്റെ കാരണം കൂടി ഇവിടെ പരിശോധിക്കാം.മണിക്കൂറില്‍ 420 കിലോമീറ്ററാണ് ബുഗാട്ടി ഷിറോണിന്റെ പരമാവധി വേഗത. സുരക്ഷാ കാരണങ്ങള്‍ മുൻനിർത്തി 420 കിലോമീറ്റര്‍ വേഗത്തിൽ ഷിറോണിനെ ബുഗാട്ടി തളിച്ചിട്ടു എന്നതാണ് വാസ്തവം.

സ്പീഡോമീറ്ററില്‍ രേഖപ്പെടുത്തിയ 500 കിലോമീറ്ററെന്ന മാന്ത്രിക സംഖ്യ മറികടക്കാന്‍ ഷിറോണിന് സാധിക്കുമെന്ന കാര്യത്തിൽ തരിമ്പും സംശയമില്ല. പക്ഷെ ഷിറോണിന് ഈ നൽകാൻ ബുഗാട്ടി തയ്യാറല്ല? ഇതിനു പിന്നിലെ യഥാർത്ഥ കാരണം ടയറുകളാണ്!

മണിക്കൂറില്‍ 480 കിലോമീറ്റര്‍ വേഗതയ്ക്ക് മേലെ സഞ്ചരിക്കാന്‍ പ്രാപ്തമായ പ്രൊഡക്ഷന്‍ ടയറുകള്‍ ഇന്ന് വിപണിയില്‍ ഇല്ല. സാധാരണ റോഡില്‍ ഈ വേഗത കൈവരിക്കുന്ന പക്ഷം ടയറുകള്‍ പൊട്ടിത്തെറിക്കാന്‍ സാധ്യത കൂടും.

അതുകൊണ്ടാണ് ഷിറോണിന്റെ പരമാവധി വേഗത മണിക്കൂറില്‍ 420 കിലോമീറ്ററായി ബുഗാട്ടി നിജപ്പെടുത്തിയത്. പ്രശസ്ത മാസിക പോപുലര്‍ മെക്കാനിക്‌സിനോട് ബുഗാട്ടി ടെസ്റ്റ് ഡ്രൈവര്‍ ആന്‍ഡി വാലെയ്‌സ് പറഞ്ഞതും ഇക്കാര്യം തന്നെ. ആന്‍ഡി വാലെയ്‌സിനെ അറിയില്ലേ? വേഗ കാറുകളെ റെക്കോര്‍ഡിലേക്ക് നയിക്കുന്നതില്‍ നിര്‍മ്മാതാക്കള്‍ പലപ്പോഴും ആന്‍ഡി വാലെയ്‌സിന്റെ സഹായമാണ് തേടാറ്.

മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഷിറോണിന് കേവലം 2.5 സെക്കന്‍ഡുകൾ മതി. എന്നാൽ വേഗപ്പൂട്ടില്ലാതെ 460 കിലോമീറ്റർ വേഗത ഷിറോണ്‍ പിന്നിട്ടതായുള്ള അഭ്യൂഹം കാര്‍ ലോകത്ത് ശക്തമാണ്. പക്ഷെ വിഷയത്തില്‍ ഔദ്യോഗികമായി പ്രതികരിക്കാന്‍ ബുഗാട്ടി ഇന്നുവരെയും കൂട്ടാക്കിയിട്ടില്ല.

ടയറുകളിലേക്ക് വരുമ്പോള്‍ ഷിറോണിന്റെ കരുത്തിനോട് നീതി പുലര്‍ത്തുന്ന ടയറുകളെ വികസിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് നിര്‍മ്മാതാക്കളായ മിഷലിനും.
Source: CarNewsChina


Click it and Unblock the Notifications








