ഡ്രൈവർ ബ്രേക്ക് ചവിട്ടാന്‍ മറന്നു, 300 കിലോമീറ്റര്‍ വേഗത്തില്‍ അടിതെറ്റി ബുഗാട്ടി വെയ്‌റോണ്‍
കൈയ്യില്‍ ഒരു ബുഗാട്ടി, മുന്നില്‍ ആളൊഴിഞ്ഞ തുറന്ന പാത. നാനൂറ് കിലോമീറ്ററിന് മേലെ വേഗത്തില്‍ കുതിക്കാന്‍ ശേഷിയുള്ള ബുഗാട്ടി വെയ്‌റോണ്‍ ഗ്രാന്‍ഡ് സ്‌പോര്‍ടിന്റെ വളയത്തില്‍ രണ്ടും കല്‍പിച്ചു അദ്ദേഹം പിടിമുറുക്കി. ബുഗാട്ടിയെ കുറിച്ചു പറയുമ്പോഴൊക്കെ വേഗത്തിന്റെ അതിര്‍വരമ്പുകള്‍ ഭേദിച്ച കാറെന്നു പരാമര്‍ശിക്കാതെ തരമില്ല. വെയ്റോണായാലും ഷിറോണായാലും സ്ഥിതി ഇതുതന്നെ.

ഈ വേഗത അനുഭവിച്ചറിയാന്‍ ഇറങ്ങി തിരിച്ചതായിരുന്നു വീഡിയോയിലുള്ള യുവാവ്. ഒരുകാലത്തു ലോകത്തിലെ ഏറ്റവും വേഗതയേറിയ പ്രൊഡക്ഷന്‍ കാറെന്ന് അറിയപ്പെട്ട വെയ്‌റോണ്‍ ഗ്രാന്‍ഡ് സ്‌പോര്‍ട് വിറ്റസിലായിരുന്നു (Bugatti Grand Sport Vitesse) ഇദ്ദേഹത്തിന്റെ അങ്കം.

രണ്ടു മില്യണ്‍ ഡോളര്‍ (ഏകദേശം 13 കോടി രൂപ) വിലമതിക്കുന്ന ഹൈപ്പര്‍കാറിലുള്ള 'അഭ്യാസം' പകര്‍ത്താന്‍ സുഹൃത്തിനെയും യുവാവ് കൂടെക്കൂട്ടി. വെയ്‌റോണ്‍ ഗ്രാന്‍ഡ് സ്‌പോര്‍ട് വിറ്റസിന്റെ ആക്‌സിലറേറ്ററില്‍ കാലമര്‍ത്തുമ്പോള്‍ ഇദ്ദേഹത്തില്‍ ഭാവവ്യത്യാസം കണ്ടില്ല.

ലോകോത്തര റേസ് ഡ്രൈവര്‍മാര്‍ ബുഗാട്ടിയില്‍ പിന്നിട്ട വേഗത കൈവരിക്കുകയാണ് ലക്ഷ്യം. എന്നാല്‍ നടന്നതാകട്ടെ സ്വപ്‌നത്തില്‍ പോലും കരുതാത്ത സംഭവങ്ങളും. 1,200 bhp കരുത്തില്‍ ബുഗാട്ടി ചീറിപ്പാഞ്ഞു.

യുവാവ് നാനൂറു കിലോമീറ്റര്‍ വേഗത പിന്നിട്ടോയെന്ന കാര്യം സംശയമാണ്. എന്തായാലും വെയ്‌റോണ്‍ മുന്നൂറ് കിലോമീറ്ററിന് മേലെ കുതിച്ചെന്നു പ്രതീക്ഷിക്കാം. എന്നാല്‍ വേഗലഹരിയില്‍ ഡ്രൈവിംഗ് ബാലപാഠങ്ങള്‍ തെറ്റിക്കുന്ന യുവാവിനെയാണ് അവസാനഭാഗത്തില്‍ വീഡിയോ കാണിക്കുന്നത്.

കുതിക്കുന്ന വേഗത്തെ തളച്ചിടാന്‍ യുവാവിന് കഴിഞ്ഞില്ല; ബ്രേക്ക് പിടിക്കാന്‍ ഇദ്ദേഹം മറന്നു പോയി. മുന്നില്‍ ബാരിയറുകള്‍ കണ്ടു ആക്‌സിലറേറ്ററില്‍ നിന്നും യുവാവ് കാലെടുത്തെങ്കിലും ബ്രേക്ക് തക്കസമയത്തു പ്രയോഗിക്കാന്‍ കഴിഞ്ഞില്ല.

വേഗത കുറഞ്ഞെങ്കിലും പ്രതീക്ഷിച്ചതിലും നേരത്തെ വെയ്‌റോണ്‍ ബാരിയറുകള്‍ക്ക് മുന്നിലെത്തി. വെള്ളം നിറച്ച ബാരിയറുകളില്‍ വെയ്‌റോണ്‍ ചെന്നിടിക്കുന്ന ദാരുണ ദൃശ്യമാണ് ശേഷം വീഡിയോ വെളിപ്പെടുത്തുന്നത്. ബാരിയറില്‍ ഇടിക്കാതെ വളച്ചെടുക്കാന്‍ യുവാവിന് കഴിഞ്ഞില്ല.

തക്കസമയത്തു ശക്തമായി ബ്രേക്ക് പിടിക്കാഞ്ഞതാണ് അപകട കാരണം. 170 കിലോമീറ്റര്‍ വേഗത്തില്‍ ബാരിയറുകളിലേക്ക് ഹൈപ്പര്‍ കാര്‍ ഇടിച്ചു കയറുകയായിരുന്നു. രണ്ടായിരം കിലോയോളം ഭാരമുള്ള കാര്‍ ഈ വേഗത്തില്‍ വളയ്ക്കാന്‍ ശ്രമിച്ചതു തന്നെ വിഢിത്തം.

അപകടത്തില്‍ മുന്‍ഭാഗം തകര്‍ന്ന വെയ്‌റോണിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരം നേടുകയാണ്. കൂട്ടിയിടിയെ തുടര്‍ന്നു വെയ്‌റോണിന്റെ വലതു ഹെഡ്‌ലാമ്പില്‍ പരുക്കുകള്‍ കാണാം. ബോണറ്റിലും ഗ്രില്ലിലും വലിയ പോറലുകള്‍ വേറെ.

എന്തായാലും ബുഗാട്ടി വെയ്‌റോണ്‍ ഗ്രാന്‍സ് സ്‌പോര്‍ട് വിറ്റസിനെ ശരിയാക്കി എടുക്കാന്‍ നല്ലൊരു തുക യുവാവിന് ചെലവാകുമെന്ന കാര്യം ഉറപ്പ്. ബുഗാട്ടി വെയ്‌റോണ്‍ സൂപ്പര്‍ സ്‌പോര്‍ടിന്റെ ഏറ്റവും ഉയര്‍ന്ന പതിപ്പാണ് ഗ്രാന്‍ഡ് സ്‌പോര്‍ട് വിറ്റസ്.
2005 -ലാണ് വെയ്‌റോണിനെ ബുഗാട്ടി വിപണിയില്‍ കൊണ്ടുവന്നത്. 2015 ഫെബ്രുവരിയില്‍ വെയ്‌റോണിന്റെ അവസാന പ്രതിയെ ബുഗാട്ടി വിപണിയില്‍ വിറ്റു. ഇക്കാലയളവില്‍ 450 വെയ്‌റോണുകളാണ് വിപണിയില്‍ എത്തിയത്.

ഹൈപ്പര്‍കാര്‍ യുഗം വെയ്റോണോടെ അവസാനിച്ചെന്ന് വാഹനലോകം കരുതിയിരുന്നപ്പോഴാണ് ഷിറോണുമായുള്ള ബുഗാട്ടിയുടെ വരവ്. ഇരുപതുകളില്‍ റേസ് ട്രാക്കുകളില്‍ ബുഗാട്ടിയുടെ വളയം പിടിച്ച ലൂയിസ് ഷിറോണിന്റെ സ്മരണാര്‍ത്ഥമാണ് ഹൈപ്പര്‍കാറിന് ഷിറോണെന്ന് കമ്പനി പേരിട്ടത്.

ബുഗാട്ടി ഷിറോണിന്റെ മൈലേജ്
ലോകത്തിലെ ഏറ്റവും കരുത്തന്‍ പ്രൊഡക്ഷന്‍ കാറാണ് ബുഗാട്ടി ഷിറോണ്‍. ഒരുക്കം 8.0 ലിറ്റര്‍ ക്വാഡ് ടര്‍ബ്ബോ W16 എഞ്ചിനില്‍. 1,479 bhp കരുത്തും 1,600 Nm torque ഉം ഷിറോണ്‍ എഞ്ചിന്‍ പരമാവധി സൃഷ്ടിക്കും.

കേവലം രണ്ടര സെക്കന്‍ഡുകള്‍ കൊണ്ടു നൂറു കിലോമീറ്റര്‍ വേഗം കാര്‍ കൈവരിക്കും. പരമാവധി വേഗം മണിക്കൂറില്‍ 420 കിലോമീറ്ററും. ഇത്രയും കരുത്തുള്ള ഷിറോണിന് എന്തു മൈലേജുണ്ടാകും; ഈ സംശയം മിക്കവര്‍ക്കുമുണ്ട്.

അമേരിക്കന്‍ പരിസ്ഥിതി സംരക്ഷണ ഏജന്‍സി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഷിറോണ്‍ നല്‍കുന്നത് 4.67 കിലോമീറ്റര്‍ മൈലേജ്. ഇവിടെ മറ്റൊരു കാര്യം കൂടി പ്രത്യേകം പറയണം. ഷിറോണിന് നൂറു ലിറ്റര്‍ ഇന്ധനടാങ്ക് ശേഷിയുണ്ടെങ്കിലും 420 കിലോമീറ്റര്‍ വേഗം കൈവരിച്ചു ഒമ്പതു മിനിറ്റു പിന്നിടുന്ന പക്ഷം ഇന്ധനം കാലിയാകും.

ഉയര്‍ന്ന ഒക്ടേന്‍ അളവുള്ള ഇന്ധനമാണ് ഷിറോണില്‍ ഉപയോഗിക്കേണ്ടതും. അതേസമയം ബുഗാട്ടി വെയ്റോണിനെക്കാളും കൂടുതൽ മൈലേജ് ഷിറോൺ കാഴ്ചവെക്കുന്നുണ്ടെന്ന കാര്യവും ശ്രദ്ധേയം.
Source: YouTube


Click it and Unblock the Notifications








