ഒരെണ്ണം പോലും വിറ്റുപോയില്ല, ഇന്ത്യയില്‍ അമ്പെ പരാജയപ്പെട്ട വമ്പന്‍ കാറുകള്‍
ഇതുവരെയും ഒരൊറ്റ ഉടമയെ പോലും കണ്ടെത്താന്‍ കഴിയാതെ വിഷമിക്കുന്ന കാറുകള്‍ ഇന്ത്യന്‍ വിപണിയിലുണ്ടോ? ഇല്ലെന്നു തീരുമാനിക്കാന്‍ വരട്ടെ. ഔദ്യോഗികമായി ഇന്ത്യയില്‍ എത്തിയിട്ടു കൂടി ഒരാളും വാങ്ങാന്‍ ചെല്ലാത്ത ഒരുപിടി കാറുകളുണ്ട് വിപണിയില്‍. പറഞ്ഞു വരുന്നത് ഇന്ത്യന്‍ വിപണിയില്‍ ഉടമകളെ കണ്ടെത്താന്‍ വിഷമിച്ച അഞ്ചു വിലയേറിയ കാറുകളെ കുറിച്ച്.

ബുഗാട്ടി വെയ്‌റോണ്‍
ബുഗാട്ടിയുടെ പ്രശസ്ത ഹൈപ്പര്‍കാര്‍. വെയ്‌റോണ്‍ ഇന്ത്യയില്‍ എത്തിയത് 2010 -ല്‍. 1001 bhp കരുത്തും 1250 Nm torque ഉം ഉള്ള ബുഗാട്ടി വെയ്‌റോണിനെ കണ്ടു ഇന്ത്യ അമ്പരന്നു. W16 8.0 ലിറ്റര്‍ എഞ്ചിനില്‍ ഒരുങ്ങിയത് നാലു ടര്‍ബ്ബോചാര്‍ജ്ജറുകള്‍. 16 കോടി രൂപയായിരുന്നു ഇന്ത്യയില്‍ വെയ്‌റോണിന് കമ്പനി നിശ്ചയിച്ച വില.

ബുഗാട്ടി വരുന്നതു വരെ റോള്‍സ് റോയ്‌സ് ഫാന്റം, മെര്‍സിഡീസ് ബെന്‍സ് മെയ്ബാക്ക് എന്നിവരായിരുന്നു ഇന്ത്യയില്‍ ഏറ്റവും വിലയേറിയ കാറുകള്‍ (അന്നു വില അഞ്ചു കോടി രൂപ). പേരും പെരുമയും ഒത്തിരി നേടിയെങ്കിലും വെയ്‌റോണിനെ വാങ്ങാന്‍ ഇന്ത്യയില്‍ ആരും മുന്നോട്ടു വന്നില്ല.

ദില്ലി ആസ്ഥാനമായ എക്‌സ്‌ക്ലൂസീവ് കാര്‍സിന് മാത്രമായിരുന്നു വെയ്‌റോണിന്റെ വിതരണ ചുമതല. വാങ്ങാന്‍ ആളില്ലെന്നു കണ്ടപ്പോള്‍ വെയ്‌റോണുമായി ബുഗാട്ടി ഇന്ത്യന്‍ നിരത്തിലിറങ്ങി ഉപഭോക്താക്കളെ ആകര്‍ഷിക്കാനും കമ്പനി ശ്രമിച്ചു. എന്നാല്‍ അവിടെയും പരാജയപ്പെട്ടു.

കൊയെനിഗ്‌സെഗ് അഗേറ
കൊയെനിഗ്‌സെഗ് ഇന്ത്യയില്‍? പലരും നെറ്റി ചുളിച്ചേക്കാം. എന്നാല്‍ സംഭവം ശരിയാണ്. ബുഗാട്ടി വെയ്‌റോണ്‍ വന്നതു കണ്ടു കൊയെനിഗ്‌സെഗ് അഗേറയും 2011 -ല്‍ ഇന്ത്യയിലെത്തി. സ്വീഡിഷ് നിര്‍മ്മാതാക്കളുടെ വിഖ്യാത ഹൈപ്പര്‍കാറാണ് അഗേറ.

ഇന്ത്യയില്‍ വന്നകാലത്തു കൊയെനിഗ്‌സെഗ് അഗേറ ടെസ്റ്റ് ഡ്രൈവിന് പോലും ലഭ്യമായിരുന്നു. ഇന്‍ഡിഗോ എയര്‍ലൈന്‍സുമായി ബന്ധപ്പെട്ട ഇന്റര്‍ഗ്ലോബ് ജനറല്‍ ഏവിയേഷനായിരുന്നു വില്‍പനാനുമതി. ഹൈപ്പര്‍കാറിന് കമ്പനി വില നിശ്ചയിച്ചത് 11.5 കോടി രൂപ.

കൊയെനിഗ്‌സെഗ് അഗേറ ഒരുങ്ങിയത് 947 bhp കരുത്തും 1100 Nm torque ഉം ഉള്ള 5.0 ലിറ്റര്‍ V8 എഞ്ചിനില്‍. പക്ഷെ വെയ്‌റോണിന്റെ വിധി അഗേറയെയും തേടിയെത്തി. പേരിനു പോലും കൊയെനിഗ്‌സെഗ് അഗേറയെ വാങ്ങാന്‍ ആരും തയ്യാറായില്ല.

ആസ്റ്റണ്‍ മാര്‍ട്ടിന്‍ വണ്‍-77
ബുഗാട്ടി വെയ്‌റോണിന് പിന്നാലെ ഇന്ത്യയില്‍ എത്തിയ മറ്റൊരു അവതാരം. വില വെയ്‌റോണിനും മേലെ, 20 കോടി രൂപ. ആകെമൊത്തം 77 യൂണിറ്റുകളെ മാത്രമാണ് ആസ്റ്റണ്‍ മാര്‍ട്ടിന്‍ ലോകത്തു നിര്‍മ്മിച്ചത്. അത്യപൂര്‍വ കാറിനെ ഇന്ത്യയിലേക്കു കൊണ്ടുവരേണ്ടത് അഭിമാനപ്രശ്‌നം കൂടിയായി ബ്രിട്ടീഷ് നിര്‍മ്മാതാക്കള്‍ കണ്ടപ്പോള്‍ ആസ്റ്റണ്‍ മാര്‍ട്ടിന്‍ വണ്‍-77 വിപണിയില്‍ എത്തി.

വന്നത് 2010 -ല്‍. മുംബൈ ഡീലര്‍ഷിപ്പില്‍ മോഡലിന്റെ ഡെമോ കാറിനെ പോലും കമ്പനി അണിനിരത്തി. പക്ഷെ നിരാശ മാത്രമായിരുന്നു ഫലം. അത്യപൂര്‍വ കാറിനെ ഓടിച്ചു നോക്കാന്‍ പോലും ഉപഭോക്താക്കള്‍ താത്പര്യപ്പെട്ടില്ല.

7.3 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് V12 എഞ്ചിനിലായിരുന്നു ആസ്റ്റണ്‍ മാര്‍ട്ടിന്‍ വണ്‍-77 ഒരുങ്ങിയത്. എഞ്ചിൻ പരമാവധി 750 bhp കരുത്തും 750 Nm torque ഉം സൃഷ്ടിച്ചിരുന്നു.

കോണ്‍ക്വെസ്റ്റ് ഇവേഡ്
കോണ്‍ക്വെസ്റ്റ് ഇവേഡ് എസ്‌യുവി ഇന്ത്യയില്‍ അവതരിച്ചത് 2012 -ല്‍. 8.5 കോടി രൂപ എക്‌സ്‌ഷോറൂം വിലയില്‍ എത്തിയ കോണ്‍ക്വെസ്റ്റ് എസ്‌യുവിക്കും ഇന്ത്യന്‍ ഉപഭോക്താക്കളെ നേടാന്‍ കഴിഞ്ഞില്ല.

ഫോര്‍ഡ് F350 സൂപ്പര്‍ ഡ്യൂട്ടിയെ അടിസ്ഥാനപ്പെടുത്തിയാണ് ഇവേഡിന്റെ ഒരുക്കം. എസ്‌യുവിയുടെ ബോഡി നിര്‍മ്മിച്ചത് സ്റ്റീലിലും അലൂമിനിയത്തിലും. പെട്രോള്‍, ഡീസല്‍ വകഭേദങ്ങളില്‍ കോണ്‍ക്വെസ്റ്റ് ഇവേഡ് ഇന്നും ലഭ്യമാണ്.

ഗംപെര്‍ട്ട് അപോളോ
കേട്ടുകേള്‍വി കുറഞ്ഞ ജര്‍മ്മന്‍ സ്‌പോര്‍ട്‌സ് കാര്‍ നിര്‍മ്മാതാക്കളാണ് ഗംപെര്‍ട്ട്. ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍ക്ക് ഇന്ത്യയിലുള്ള പ്രചാരം മുന്നില്‍ കണ്ടാണ് അപോളോ സ്‌പോര്‍ട്‌സ് കാറുമായി ഗംപെര്‍ട്ടു ഇന്ത്യയില്‍ കാലുകുത്തിയത്. വന്നത് 2011 -ല്‍. കൊയെനിഗ്‌സെഗ് അഗേറയെ ഇങ്ങോട്ടു കൊണ്ടുവന്ന ഇന്റര്‍ഗ്ലോബ് ജനറല്‍ ഏവിയേഷനാണ് ഗംപെര്‍ട്ട് അപോളോയുടെ ഇന്ത്യന്‍ വരവിന് പിന്നിലും.

കാര്‍ അവതരിച്ചത് അഞ്ചു കോടി രൂപ എക്‌സ്‌ഷോറൂം വിലയ്ക്ക്. ക്രമീകരിക്കാവുന്ന ട്രാക്ഷന്‍ കണ്‍ട്രോള്‍, പിന്നിലേക്കു നീക്കാന്‍ സാധിക്കാത്ത ഡ്രൈവര്‍ സീറ്റ്, റിയര്‍ വിന്‍ഡ്ഷീല്‍ഡിന്റെ അഭാവം എന്നിവ തനി റേസ് കാറിന്റെ പ്രതീതി അപോളോയ്ക്ക് നല്‍കി.

4.2 ലിറ്റര്‍ ട്വിന്‍ ടര്‍ബ്ബോ എഞ്ചിന്‍ ഒരുങ്ങിയ അപോളോ മികച്ച പ്രകടനക്ഷമത കാട്ടിയെങ്കിലും ഇന്ത്യന്‍ ഉപഭോക്താക്കള്‍ മോഡലിനോടു അകലം പാലിച്ചതോടെ ഗംപെര്‍ട്ടിന്റെ പ്രതീക്ഷകള്‍ വൃഥാവിലായി.


Click it and Unblock the Notifications








