ഇന്ത്യന്‍ റെയില്‍വെയെ മുട്ടുകുത്തിച്ച പഞ്ചാബി; ഇത് ട്രെയിനിനെ സ്വന്തമാക്കിയ കര്‍ഷകന്റെ കഥ
ലുധിയാന-ഛണ്ഡീഗഢ് റെയില്‍വെ ലൈനുമായി ബന്ധപ്പെട്ട് റെയില്‍വെ ഏറ്റെടുത്ത സമ്പുരണ്‍ സിംഗിന്റെ ഭൂമിക്ക് മതിയായ നഷ്ടപരിഹാരം നല്‍കാത്തതിനെ തുടര്‍ന്നാണ് ഇരുവരും തമ്മില്‍ നിയമപോരാട്ടം ആരംഭിച്ചത്.
ബൈക്ക് ഉടമ, കാറുടമ, ബോട്ട് ഉടമ എന്നൊക്കെ നാം കേട്ടിട്ടുണ്ട്. എന്നാല്‍ ട്രെയിന്‍ ഉടമ എന്ന വാക്ക് നമ്മുക്ക് അത്ര പരിചിതമല്ല. രാജ്യത്തെ റെയില്‍ ഗതാഗത ശൃഖലയുടെ പൂര്‍ണ അവകാശം ഇന്ത്യന്‍ റെയിവെയില്‍ നിക്ഷിപ്തമാണ്. മാത്രമല്ല, റെയില്‍ മേഖലയില്‍ പൂര്‍ണ തോതില്‍ സ്വകാര്യവത്കരണം നടപ്പിലാകാന്‍ സാധ്യതയില്ലാത്തതിനാലും ട്രെയിന്‍ ഉടമ എന്ന വാക്ക് പ്രയോഗത്തില്‍ ഇല്ല.

അതിനാലാണ് സമ്പുരണ്‍ സിംഗ് എന്ന ഈ കര്‍ഷകന്‍ വാര്‍ത്ത തലക്കെട്ടില്‍ നിറയുന്നതും ചര്‍ച്ചയാകുന്നതും. രാജ്യത്തെ അത്യപൂര്‍വ്വം ചില എക്‌സ്പ്രസ് ട്രെയിന്‍ ഉടമകളില്‍ ഒരാളാണ് 45 വയസ്സുള്ള സമ്പുരണ്‍ സിംഗെന്ന ഈ പഞ്ചാബി കര്‍ഷകന്‍.

പത്ത് വര്‍ഷമായി ഇന്ത്യന്‍ റെയില്‍വെയുമായി നടത്തിയ നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ സമ്പുരണ്‍ സിംഗ് നേടിയെടുത്തത് ഒരു എക്‌സ്പ്രസ് ട്രെയിനിനെയാണ്.

ലുധിയാന-ഛണ്ഡീഗഢ് റെയില്‍വെ ലൈനുമായി ബന്ധപ്പെട്ടാണ് ഇന്ത്യന്‍ റെയില്‍വെ സമ്പുരണ്‍ സിംഗിന്റെ ഭൂമി ഏറ്റെടുത്തത്.

എന്നാല്‍ ഏറ്റെടുത്ത ഭൂമിക്ക് ഇന്ത്യന്‍ റെയില്‍വെ മതിയായ നഷ്ടപരിഹാരം നല്‍കാത്തതിനെ തുടര്‍ന്നാണ് സമ്പുരണ്‍ സിംഗ് നിയമപോരാട്ടം ആരംഭിച്ചത്.

എന്തായാലും നിയമ പോരാട്ടത്തില്‍ ലുധിയാനയിലെ കത്‌ന ഗ്രാമത്തില്‍ നിന്നുമുള്ള ഈ കര്‍ഷകന്‍ നേടിയത് സ്വര്‍ണ ശതാബ്ദി എക്‌സ്പ്രസിനെയാണ്.
സമ്പുരണ്‍ സിംഗിന്റെ കഥ ഇങ്ങനെ
2015 മുതല്‍ സമ്പുരണ്‍ സിംഗ് ഇന്ത്യന്‍ റെയില്‍വെയില്‍ നിന്നും നഷ്ടപരിഹാര തുക ഈടാക്കാനുള്ള പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരുന്നു.

പുതിയ ട്രാക്കുകള്‍ നിര്‍മ്മിക്കുന്നതിനായി ഏറ്റെടുത്ത ഉത്തര പഞ്ചാബിലെ തന്റെ ഭൂമിക്ക് ഇന്ത്യന്‍ റെയില്‍വെ നല്‍കിയ നഷ്ടപരിഹാര തുക പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സമ്പുരണ്‍ സിംഗ് കോടതിയെ സമീപിച്ചത്.

കേസില്‍ സമ്പുരണ്‍ സിംഗ് വിജയിച്ചെങ്കിലും മുഴുവന്‍ തുകയും നല്‍കാന്‍ ഇന്ത്യന്‍ റെയില്‍വെ കാലതാമസം വരുത്തുകയായിരുന്നു.

തന്റെ ഭൂമിയ്ക്കുള്ള നഷ്ടപരിഹര തുക ലഭിക്കാന്‍ ഇനിയും കാലതാമസം നേരിടുമെന്ന മനസിലായ സമ്പുരണ്‍ സിംഗ്, ജനുവരിയില്‍ വീണ്ടും കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു.

മാര്‍ച്ച് 17 ന്, ഇന്ത്യന്‍ റെയില്‍വെ സമ്പുരണ്‍ സിംഗിന് നല്‍കേണ്ടിയിരുന്ന ഒരു കോടി രൂപയ്ക്ക് പകരമായി ഒരു എക്‌സ്പ്രസ് ട്രെയിനിനെ കോടതി നല്‍കിയതായി അഭിഭാഷകന്‍ അറിയിച്ചു.

ട്രെയിന്‍ മാത്രമല്ല, മറിച്ച് ഒരു സ്റ്റേഷന്‍ മാസ്റ്ററുടെ ഓഫീസും സമ്പുരണ്‍ സിംഗിന് സ്വന്തമായി കോടതി വിധിച്ചു.

ഹര്‍ജി പരിഗണിച്ച ജഡ്ജി, ജസ്പാല്‍ വര്‍മ്മയാണ് സമ്പുരണ്‍ സിംഗിന് അനുകൂലമായി വിധി പറഞ്ഞത്.

ലുധിയാനയിലെ സ്റ്റേഷന്‍ മാസ്റ്ററുടെ ഓഫീസാണ് സമ്പുരണ്‍ സിംഗിനായി ജസ്പാല്‍ വര്‍മ്മ നല്‍കിയത്.

സമ്പുരണ്‍ സിംഗിന് നല്‍കേണ്ടിയിരുന്ന തുകയ്ക്കായി സമ്പുരണ്‍ സിംഗും അഭിഭാഷകനായ രകേഷ് ഗാന്ധിയും നിരന്തരം ഇന്ത്യന്‍ റെയില്‍വെയുമായി ബന്ധപ്പെട്ടിരുന്നു.

എന്നാല്‍ നീക്ക് പോക്കുണ്ടായില്ല. തുടര്‍ന്ന് പണം ഈടാക്കുന്നതിനായി ഇന്ത്യന്‍ റെയില്‍വെയുടെ സ്വത്ത് വക കണ്ടെത്താന്‍ കോടതി അറിയിക്കുകയായിരുന്നു.

ഇതിനെ തുടര്‍ന്ന് സമ്പുരണ്‍ സിംഗും അഭിഭാഷകനും കോടതി വിധിയുമായി ലുധിയാന റെയില്‍വെ സ്‌റ്റേഷനില്‍ കടന്നെത്തി സ്വര്‍ണ ശതാബ്ദി എക്‌സ്പ്രസിന് വേണ്ടി കാത്ത് നിന്നു.

ട്രെയിന്‍ എത്തിയതിന് പിന്നാലെ കോടതി വിധിയുടെ പകര്‍പ്പ് എഞ്ചിന്‍ ഡ്രൈവര്‍ക്ക് നല്‍കി ഉടമസ്ഥാവകാശം സ്ഥാപിച്ചു.

എന്നാല്‍ യാത്രക്കാരെ ബുദ്ധിമുട്ടിപ്പിക്കാന്‍ സമ്പുരണ്‍ സിംഗ് ഒരുക്കമായിരുന്നില്ല. അതിനാല്‍ ട്രെയിനിന്റെ യാത്ര പൂര്‍ത്തീകരിക്കാന്‍ അനുവാദം നല്‍കുകയായിരുന്നു.

എന്തായാലും, ഉടനടി റെയില്‍വെ അധികൃതര്‍ അടിയന്തരമായി ഇടപെട്ട് കോടതിയില്‍ നിന്നും ഇടക്കാല ഉത്തരവ് നേടി ട്രെയിനിന്റെ അവകാശം പുന:സ്ഥാപിച്ചു.

എന്തായാലും, അഞ്ച് മിനിറ്റെങ്കിലും ട്രെയിന്‍ ഉടമയായി എന്ന് സമ്പുരണ്‍ സിംഗിന് അഭിമാനിക്കാം.

ഇത് ആദ്യമായല്ല, ഇത്തരത്തില്‍ കര്‍ഷകര്‍ ട്രെയിന്‍ ഉടമയാകുന്നത്. കഴിഞ്ഞ വര്‍ഷം, ദക്ഷിണ കര്‍ണാടകയിലെ 62 വയസ്സുള്ള കര്‍ഷകനും ഇത്തരത്തില്‍ ട്രെയിനിന്റെ ഉടമസ്ഥാവകാശം നേടിയിരുന്നു.

അത് പോലെ തന്നെ, 2015 ല്‍ ഉത്തര ഹിമാചല്‍ പ്രദേശിലെ കര്‍ഷകരില്‍ നിന്നും ട്രെയിന്‍ വിട്ട് ലഭിക്കുന്നതിനായി 30 ലക്ഷം രൂപ ഇന്ത്യന്‍ റെയില്‍വെ നല്‍കിയിട്ടുണ്ട്.


Click it and Unblock the Notifications








