ഫോര്‍ഡ് ചെലവു ചുരക്കിയത് ഷാസിയില്‍? ചോദ്യചിഹ്നമായി എന്‍ഡവറിന്റെ സുരക്ഷ
ആഗോള മോഡലുകള്‍ ഇന്ത്യയില്‍ എത്തുമ്പോള്‍ പല രൂപമാറ്റങ്ങളും സംഭവിക്കാറുണ്ട്. ചെലവു കുറച്ചു മോഡലുകളെ വിപണിയില്‍ കൊണ്ടുവരുമ്പോള്‍ ഭേദപ്പെട്ട പല ഫീച്ചറുകളും സവിശേഷതകളും നിര്‍മ്മാതാക്കള്‍ മനഃപൂര്‍വ്വം വേണ്ടെന്നു വെയ്ക്കും. പക്ഷെ പ്രീമിയം മുഖമുള്ള മുന്‍നിര മോഡലുകളില്‍ ഈ പതിവില്ല.

എന്നാല്‍ ഈ ധാരണ തെറ്റാണെന്നു പറഞ്ഞു വെയ്ക്കുകയാണ് പുതിയ സംഭവവികാസങ്ങള്‍. പ്രചാരമേറിയ 'ടീം ബിഎച്ച്പി' ഓട്ടോമോട്ടീവ് ഫോറത്തില്‍ (വാഹനപ്രേമികളുടെ കൂട്ടായ്മ) ഫോര്‍ഡ് എന്‍ഡവര്‍ ഉടമ വെളിപ്പെടുത്തിയത് അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്ന കാര്യങ്ങൾ.

എന്‍ഡവറിന്റെ ഇന്ത്യന്‍ പതിപ്പില്‍ ഫോര്‍ഡ് കത്രിക വെയ്ക്കുന്നുണ്ടെന്ന് ഉടമ തെളിവു സഹിതം പറയുന്നു. ഫീച്ചറുകള്‍ കുറഞ്ഞതല്ല ഇവിടെ പ്രശ്‌നം; മതിയായ അണ്ടര്‍ബോഡി പിന്തുണ ഇന്ത്യയില്‍ വരുന്ന എന്‍ഡവറുകള്‍ക്കില്ലെന്ന് സ്വന്തം എസ്‌യുവി ചൂണ്ടിക്കാട്ടി ഇദ്ദേഹം വെളിപ്പെടുത്തി.

ഷാസിയ്ക്ക് കൂടുതല്‍ ദൃഢത നല്‍കാന്‍ പ്രത്യേക 'K' ട്രസ് (K-Truss) ഘടന എവറസ്റ്റിനടിയില്‍ ഒരുങ്ങാറുണ്ട്. എവറസ്റ്റെന്നാണ് ആഗോള വിപണിയില്‍ ഫോര്‍ഡ് എന്‍ഡവറിന്റെ പേര്. എന്നാല്‍ ഇന്ത്യന്‍ പതിപ്പു പരിശോധിച്ചാല്‍ എസ്‌യുവിയുടെ ഷാസിയില്‍ K ട്രസ് ഘടനയില്ല.

ഷാസിയിലേക്ക് കടന്നെത്തുന്ന ആഘാതങ്ങളെ പ്രതിരോധിക്കാനാണ് K ട്രസ് ഘടന. ഓഫ്‌റോഡ് യാത്രകളില്‍ K ട്രസ് ഷാസിയ്ക്ക് കൂടുതല്‍ ദൃഢതയും ഉറപ്പും നല്‍കും. എന്നാല്‍ എന്തുകൊണ്ടാണ് ഇന്ത്യന്‍ എന്‍ഡവറിന് K ട്രസ് ഘടനയില്ലാത്തത്?

സംശയ നിവാരണത്തിന് ഉടമ സമീപിച്ചത് എന്‍ഡവറിന്റെ കൂടെ കിട്ടിയ ഓണേഴ്‌സ് മാനുവലിനെ (വാഹനത്തിന് ഒപ്പം നിര്‍മ്മാതാക്കള്‍ നല്‍കുന്ന കൈപുസ്തകം). എന്നാല്‍ പുസ്തകത്തില്‍ എന്‍ഡവറിന് k ട്രസുണ്ടെന്ന് ഫോര്‍ഡ് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടു താനും.

2017 ജൂലായിലാണ് 3.2 ലിറ്റര്‍ ടൈറ്റാനിയം എന്‍ഡവര്‍ വകഭേദത്തെ ഉടമ ഷോറൂമില്‍ നിന്നും വാങ്ങിയത്. അതുകൊണ്ടു എസ്‌യുവി പഴയതാണെന്ന വാദത്തിന് ഇടമില്ല. എന്‍ഡവറിന് K ട്രസുണ്ടെന്ന് ഫോര്‍ഡ് ഇന്ത്യ പറയുമ്പോഴും, K ട്രസില്ലാതെയാണ് എസ്‌യുവി വിപണിയില്‍ എത്തുന്നതെന്ന് ഉടമ ആരോപിക്കുന്നു.

ക്രാഷ് ടെസ്റ്റുകളില്‍ എന്‍ഡവര്‍ കാഴ്ചവെക്കുന്ന മികവ് K ട്രസില്ലാത്ത എസ്‌യുവിയുടെ ഇന്ത്യന്‍ പതിപ്പു കാഴ്ചവെക്കുമോ എന്ന കാര്യം പോലും സംശയം. ഫോര്‍ഡിന്റെ ചെലവു കുറയ്ക്കല്‍ നടപടിയുടെ ഭാഗമായാണ് K ട്രസിനെ നല്‍കാന്‍ കമ്പനി ഇന്ത്യയില്‍ കൂട്ടാക്കാത്തതെന്ന് സമൂഹമാധ്യമങ്ങളില്‍ അഭിപ്രായം ഉയര്‍ന്നു കഴിഞ്ഞു.
കാറുകളുടെ സുരക്ഷയ്ക്ക് അമേരിക്കന്‍ നിര്‍മ്മാതാക്കള്‍ സുപ്രസിദ്ധരാണ്. ഇന്ത്യന്‍ വിപണിയില്‍ ഫോര്‍ഡ് കാറുകളുടെ സുരക്ഷ എന്നും ചര്‍ച്ച ചെയ്യപ്പെടാറുമുണ്ട്. എന്നാല്‍ ചെലവു കുറയ്ക്കാന്‍ വേണ്ടി ഷാസിയില്‍ തന്നെ വെട്ടിച്ചുരുക്കലുകള്‍ നടത്തിയ ഫോര്‍ഡിന്റെ നടപടി, വാഹനത്തിന്റെ ദൃഢതയും കരുത്തും കുറയ്ക്കുമെന്ന് ഉടമ തുറന്നടിച്ചു.
ഇക്കോസ്‌പോര്‍ട് പോലുള്ള മോഡലുകളില്‍ വില നിയന്ത്രിക്കുന്നതിന് വേണ്ടി വെട്ടിച്ചുരുക്കലുകള്‍ നടത്തുന്നതു മനസിലാക്കാം. എന്നാല്‍ മെര്‍സിഡീസ്, ബിഎംഡബ്ല്യു മോഡലുകളുടെ വിലനിലവാരത്തില്‍ വരുന്ന പ്രീമിയം എസ്‌യുവിയില്‍ ഇത്തരം നടപടി സ്വീകരിക്കുന്നത് അപലപനീയം. സംഭവത്തെ അടിസ്ഥാനപ്പെടുത്തി വാഹനപ്രേമികള്‍ രംഗത്തുവരികയാണ്.
Source: TeamBHP

സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങിയാലുള്ള നാലു പ്രധാന ഗുണങ്ങള്‍ കൂടി ഇവിടെ പരിശോധിക്കാം:
പണം ലാഭിക്കാം
ഷോറൂമില്‍ നിന്നും വാങ്ങുന്ന പുതിയ കാറിന്റെ മൂല്യം കുറയാന്‍ വലിയ കാലതാമസമില്ല. വാങ്ങിയിട്ട് ഉപയോഗിക്കുന്ന ആദ്യ ദിവസം തന്നെ കാറിന്റെ മൂല്യം എട്ടു മുതല്‍ പത്തു ശതമാനം വരെ കുറയുമെന്നാണ് വിലയിരുത്തല്‍. സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങാനാണ് തീരുമാനമെങ്കില്‍ കീശ കാലിയാകില്ല (നിര്‍മ്മിച്ച തിയ്യതി, കിലോമീറ്റര്‍ എന്നിവയെ അടിസ്ഥാനപ്പെടുത്തി).

പുതിയ മാരുതി സ്വിഫ്റ്റ് തന്നെ ഇവിടെ ഉദ്ദാഹരണമെടുക്കാം. 4.99 ലക്ഷം രൂപയാണ് ഏറ്റവും താഴ്ന്ന സ്വിഫ്റ്റ് LXi വകഭേദത്തിന്റെ എക്‌സ്‌ഷോറൂം വില. നികുതിയും ഇന്‍ഷൂറന്‍സും മറ്റു നിരക്കുകളെല്ലാം കൂട്ടി അഞ്ചര ലക്ഷം രൂപ ഓണ്‍റോഡ് വിലയിലാണ് സ്വിഫ്റ്റ് LXi പുറത്തിറങ്ങുക (കൊച്ചി). സെക്കന്‍ഡ് ഹാന്‍ഡ് വിപണിയില്‍ ഇതേ വിലയ്ക്ക് കൂടുതല്‍ ഫീച്ചറുകളും സൗകര്യങ്ങളുമുള്ള മെച്ചപ്പെട്ട, മികവേറിയ, സുരക്ഷിതമായ കാര്‍ വാങ്ങാന്‍ അവസരം ലഭിക്കും.

ആശങ്കപ്പെടാതെ കാറോടിക്കാം
സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ പുത്തനായിരിക്കണമെന്ന് വാശിപ്പിടിച്ചിട്ട് കാര്യമില്ല. സെക്കന്‍ഡ് ഹാന്‍ഡ് കാറില്‍ ചെറിയ പോറലുകളും സ്‌ക്രാച്ചുകളും പതിവാണ്. ഇതേ കാരണം കൊണ്ടുതന്നെ ഡ്രൈവിംഗ് തലവേദന കുറവായിരിക്കും. കാര്‍ പുത്തനെങ്കില്‍ മാത്രമെ സ്‌ക്രാച്ചുകളെയും ചതവുകളെയും കുറിച്ചുള്ള ആശങ്ക പിടിമുറുക്കൂ.

തിരക്കേറിയ റോഡില്‍ പുതിയ കാറുമായി ഇറങ്ങാനുള്ള മടി, സെക്കന്‍ഡ് ഹാന്‍ഡ് കാറുകളിലുണ്ടാകില്ല. മാത്രമല്ല വാങ്ങിയ ആദ്യ ദിവസം തന്നെ സെക്കന്‍ഡ് ഹാന്‍ഡ് കാറില്‍ പൂര്‍ണ സ്വാതന്ത്ര്യം എടുക്കാം. പുതിയ കാറെങ്കില്‍ ആദ്യ സര്‍വീസ് പിന്നിടുന്ന വരെ എഞ്ചിന്‍ വേഗത ചുവപ്പുവര കടക്കരുതെന്ന കര്‍ശന നിര്‍ദ്ദേശമുണ്ടാകും. സെക്കന്‍ഡ് ഹാന്‍ഡ് കാറില്‍ ഈ പ്രശ്‌നമില്ല.

സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ക്കും വാറന്റി
ഇന്ന് സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ക്കും നിര്‍മ്മാതാക്കള്‍ വാറന്റി ലഭ്യമാക്കുന്നുണ്ട്. അതായത് പുതിയ കാറുകള്‍ക്ക് സമാനമായ വാറന്റി പഴയ കാറുകള്‍ക്കും നിര്‍മ്മാതാക്കള്‍ ഉറപ്പ് വരുത്തും. ഇന്ന് മിക്ക കാര്‍ നിര്‍മ്മാതാക്കള്‍ക്കും സ്വന്തമായി സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ ഡീലര്‍ഷിപ്പുകളുണ്ട്.

മൂല്യശോഷണം കുറവ്
കാറുകളുടെയെല്ലാം മൂല്യം കാലക്രമേണ കുറയും. എന്നാല്‍ പുതിയ കാറുകളെ അപേക്ഷിച്ച് സെക്കന്‍ഡ് ഹാന്‍ഡ് കാറുകളുടെ വില കുറഞ്ഞ തോതിലാണ് ഇടിയുക. ആദ്യ മൂന്നു വര്‍ഷം കൊണ്ട് പുതിയ കാറുകള്‍ക്ക് പരമാവധി മൂല്യശോഷണം സംഭവിക്കും.


Click it and Unblock the Notifications








