സരിതാനായര്‍ സ്മാര്‍ത്തം ചെയ്യപ്പെടുന്ന വിധം
തന്റെ കാറിന് കടന്നുപോകാന്‍ സൈഡ് തരാതിരുന്ന ഒരു ടിപ്പര്‍ ഡ്രൈവര്‍ക്കെതിരെ സരിതാനായര്‍ എന്ന വിവാദനായിക നിയമനടപടിയെടുത്തത് വലിയ ചര്‍ച്ചാവിഷയമായിരുന്നു. സൈഡ് നല്‍കാന്‍ സാഹചര്യമുണ്ടായിട്ടും ടിപ്പര്‍ ഡ്രൈവര്‍ മനപ്പൂര്‍വം കാറിനെ തടഞ്ഞുനിറുത്തുകയായിരുന്നു എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. കാറോടിച്ചിരുന്നത് സരിതാനായരായതിനാലും അവര്‍ ഒരു സ്ത്രീയായതിനാലും വാര്‍ത്തകള്‍ക്കെല്ലാം എരിവും പുളിയും കൂടി. ഓണ്‍ലൈന്‍ വാര്‍ത്താമാധ്യമങ്ങളും സൈഡ് നല്‍കാതിരുന്ന ടിപ്പര്‍ ഡ്രൈവറും ഒരേ ശബ്ദത്തില്‍ സംസാരിക്കുന്നതാണ് നമ്മള്‍ കണ്ടത്. ഇത് ഇന്ത്യന്‍ നിരത്തുകളില്‍ സ്ത്രീകള്‍ ഏതു വിധത്തില്‍ പരിഗണിക്കപ്പെടുന്നു എന്ന ഒരാലോചനയ്ക്കുള്ള സമയമാണെന്ന് തോന്നുന്നു.
റോഡുകളില്‍ ഏറ്റവുമധികം പീഡനങ്ങള്‍ക്കിരയാവുന്ന ഒരു ജീവിവര്‍ഗമാണ് സ്ത്രീകള്‍. ഇത് ലോകത്തെമ്പാടും ഒരുപോലെയാണ്. ഇന്ത്യയിലെത്തുമ്പോള്‍ കാര്യം കുറെക്കൂടി ഗൗരവപ്പെട്ടതാകുന്നു. ഒരു ബലാല്‍സംഗം നടത്തുന്ന ത്രില്ലോടെയാണ് ഇന്ത്യന്‍ പുരുഷന്മാര്‍ നിരത്തില്‍ കാറുമായെത്തുന്ന സ്ത്രീകളെ 'കൈകാര്യം' ചെയ്യുന്നത്. റോഡില്‍ പുരുഷന്റെ പിഴവുകള്‍ 'അബദ്ധ'മായി പരിഗണിക്കപ്പെടുമ്പോള്‍ സ്ത്രീകളുടെ പിഴവുകള്‍ മണ്ടത്തരമായും കഴിവുകേടായും ചൂണ്ടിക്കാണിക്കപ്പെടുന്നു. സരിതയ്ക്കുനേരെ ടിപ്പര്‍ ഡ്രൈവറും അയാളെ പിന്തുണച്ച ഓണ്‍ലൈന്‍ മാധ്യമങ്ങളും ചെയ്തതും മറ്റൊന്നല്ല. പ്രതികരണശേഷിയുള്ള ഒരു സ്ത്രീയെ അവര്‍ ഒരു പൊതുനിരത്തിലിട്ട് ബലാല്‍സംഗം ചെയ്യുകയായിരുന്നു. വിഷയം കൂടുതല്‍ ചര്‍ച്ച ചെയ്യുന്നു താളുകളില്‍.

വായിക്കുവാന്‍ ചിത്രങ്ങളിലൂടെ നീങ്ങുക.

സഊദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് ഡ്രൈവ് ചെയ്യാന്‍ അനുവാദമില്ലാത്തതില്‍ ഏറെ കുണ്ഠിതമുള്ളവരാണ് നമ്മള്‍ മലയാളികള്‍. എന്നാല്‍ റോഡിലേക്ക് കാറെടുത്ത് ഇറങ്ങുന്ന സ്ത്രീകളെ കണ്ടാല്‍ മലയാളി പുരുഷന് കലിപ്പ് സഹിക്കാന്‍ കഴിയില്ല. സ്ത്രീകളോടിക്കുന്ന കാറുകള്‍ക്ക് സൈഡ് കൊടുക്കാതിരിക്കുന്നത് ഒരു ശരാശരി മലയാളി ഡ്രൈവറുടെ ഹോബിയാണ്. മുമ്പിലെ വാഹനത്തിലുള്ളത് സ്ത്രീയാണെങ്കില്‍ നിരന്തരമായ ഹോണടികളിലൂടെ അയാളെ ശല്യം ചെയ്യുന്നു. സൈഡ് നല്‍കിയാലും വാഹനത്തിന്റെ ചുറ്റുവട്ടത്തുനിന്നും പോകാതിരിക്കാന്‍ ആണ്‍ഡ്രൈവര്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. തരം കിട്ടുമ്പോളെല്ലാം എന്തെങ്കിലും കന്നത്തരങ്ങള്‍ കാണിച്ചുകൊണ്ടിരിക്കുന്നു.

തെറിവിളിയാണ് റോഡില്‍ ഇന്ത്യന്‍ പുരുഷന്മാര്‍ സ്ത്രീകള്‍ക്കുനേരെ പ്രയോഗിക്കുന്ന 'മാരകായുധം'. ഇത് ബങ്കളുരു പോലുള്ള നഗരങ്ങളില്‍ ധാരാളം കാണാവുന്നതാണ്. ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നതില്‍ സ്ത്രീകള്‍ താരതമ്യേന മെച്ചമാണ്. ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചുള്ള ആണ്‍ ഡ്രൈവര്‍മാരുടെ നീക്കങ്ങളില്‍ വേണ്ടത്ര പിന്തുണ കിട്ടാതെ വരുമ്പോളാണ് പലപ്പോഴും മാരകായുധ പ്രയോഗം നടക്കാറുള്ളത്.

ടെയ്ല്‍ഗേറ്റിങ് ആണ് മറ്റൊരു പരിപാടി. സ്ത്രീകള്‍ ഡ്രൈവ് ചെയ്യുന്ന വാഹനത്തിന് തൊട്ടുപിറകെ കൂടുന്ന ഇടപാടാണിത്. തൊട്ടുതൊട്ടില്ല എന്ന മട്ടില്‍ വണ്ടിയുടെ പിന്നാലെ കൂടുകയും ശല്യം ചെയ്യുകയും ചെയ്യുന്നു. തൊട്ടുമുമ്പിലുള്ള വാഹനത്തിന്റെ റിയര്‍വ്യൂ മിററില്‍ അതിന്റെ ഡ്രൈവറെ നിങ്ങള്‍ കാണുന്നുവെങ്കില്‍ നിങ്ങളെയും അയാള്‍ കാണുന്നുവെന്നാണ് തിയറി. ഇതാണ് ടെയ്ല്‍ഗേറ്റിങ് പഞ്ചാരയടിയുടെ രീതിശാസ്ത്രം.

പെട്രോള്‍ ബങ്കില്‍ ക്യൂ നില്‍ക്കുമ്പോഴും ട്രാഫിക് ലൈറ്റ് തെളിയാന്‍ കാത്തുനില്‍ക്കുമ്പോഴും സ്ത്രീ ഡ്രൈവര്‍മാര്‍ ഈ റിയര്‍വ്യൂ മിറര്‍ ആണ്‍നോട്ടങ്ങളെ നേരിട്ടുകൊണ്ടിരിക്കുന്നു. ഒരു റോള്‍സ് റോയ്‌സ് കാറിനെയെന്നവണ്ണം ആണുങ്ങള്‍ സ്ത്രീശരീരത്തിലേക്ക് നോട്ടമിടുന്നു.

ഇംഗ്ലീഷില്‍ മാന്‍സ്‌പ്ലെയിന്‍ (mansplain) എന്നൊരു പ്രയോഗമുണ്ട്. പുരുഷന്‍ സ്ത്രീയോട് സംസാരിക്കുന്ന അധികാരം നിറഞ്ഞ രീതിയെ ഇത് സൂചിപ്പിക്കുന്നു. പുരുഷനായതുകൊണ്ട് താന്‍ പറയുന്നത് സ്ത്രീയെക്കാള്‍ ആധികാരികമാകുന്നു എന്ന സൂചന അയാളുടെ സംസാരത്തില്‍ നിറയുന്നു. ഇതുതന്നെയാണ് റോഡിലെ ആണ്‍പെരുമാറ്റത്തിലും സംഭവിക്കുന്നത്. റോഡില്‍ പുരുഷന്റെ വാഹനമെടുക്കുന്ന ഏതു തെറ്റായ നീക്കവും അയാള്‍ പുരുഷനാണെന്ന ഒറ്റക്കാരണത്താല്‍ ശരിയായിത്തീരുന്നു!

സ്ത്രീയുടെ ഡ്രൈവിങ് ശൈലിയും കഴിവുകളുമെല്ലാം എല്ലായിടത്തും ചോദ്യം ചെയ്യപ്പെടുന്നു. സ്ത്രീ, ഡ്രൈവിങ് എന്നീ വാക്കുകള്‍ കൂട്ടിച്ചേര്‍ത്ത് ഗൂഗിള്‍ സെര്‍ച്ച് നടത്തിയാല്‍ കിട്ടുന്ന റിസള്‍ട്ടുകളെല്ലാം തന്നെ ഡ്രൈവര്‍ എന്ന നിലയില്‍ സ്ത്രീ എത്രമാത്രം പരാജയമാണെന്നു ചൂണ്ടിക്കാണിക്കുന്നതായിരിക്കും. നിറയെ യൂടൂബ് വീഡിയോകളും ലഭ്യമാണ് ഇക്കാര്യത്തില്‍.

നിരത്തുകളില്‍ സ്ത്രീകള്‍ ആത്മവിശ്വാസം കുറഞ്ഞവരാണെന്ന കാര്യം കുറെയെല്ലാം ശരിയാണെന്ന് സമ്മതിക്കേണ്ടതായി വരും. ഇതിനുകാരണം അവളുടെ ഡ്രൈവിങ് കഴിവുകളുടെ പിന്നാക്കാവസ്ഥയല്ല. മറിച്ച്, പുരുഷന്മാരുടെ കാടന്‍ നിയമങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്ന ഒരിടത്ത് വന്നുപെടുന്ന ഒരാളുടെ അരക്ഷിതാവസ്ഥയാണ്. ട്രാഫിക്കില്‍ നില്‍ക്കുമ്പോഴും പാര്‍ക്ക് ചെയ്യുമ്പോഴുമെല്ലാം ഓരോ ചെറിയ അബദ്ധങ്ങള്‍ പോലും ഊതിവീര്‍പ്പിക്കാന്‍ തയ്യാറായി നില്‍ക്കുന്ന ഒരു ആണുലകത്തെയാണ് അവള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്.

അപകടങ്ങള്‍ സംഭവിക്കുന്നിടത്താണ് സ്ത്രീ ഡ്രൈവര്‍മാര്‍ ഏറ്റവുമധികം ഒറ്റപ്പെടുന്നതെന്നു കാണാം. സമൂഹത്തിന്റെ മുന്‍വിധിയെയാണ് അവള്‍ക്ക് ആദ്യം നേരിടേണ്ടിവരിക. വസ്തുതകള്‍ പിന്നീടു മാത്രമേ പരിഗണിക്കപ്പെടൂ.

കാറുകളില്‍ സണ്‍ഫിലിം ഒട്ടിക്കുന്ന നിരോധിച്ച കോടിയുത്തരവ് ഏറ്റവുമധികം ദോഷകരമായി ബാധിച്ചത് സ്ത്രീ ഡ്രൈവര്‍മാരെയാണ്. കുറെയെല്ലാം സ്വകാര്യതയും സുരക്ഷിതത്വവും നല്‍കിയിരുന്നു സണ്‍ഫിലിമുകള്‍. സ്ത്രീകൾ കരിമ്പടം പുതച്ച് പുറത്തിറങ്ങണമെന്ന ശാഠ്യം പുലർത്തുന്നവരാണല്ലോ മലയാളികൾ! സണ്‍ഫിലിമുണ്ടായിരുന്നെങ്കില്‍ അകത്തുള്ളയാളുടെ ജന്‍ഡര്‍ ഏതെന്ന് തിരിച്ചറിയാന്‍ കഴിയാതെ പുരുഷന്മാര്‍ റിയര്‍വ്യൂ മിററിലേക്ക് തുറിച്ചുനോക്കുന്നത് നിറുത്തിയേനെ! പിന്നില്‍ നിന്ന് ഹോണടിക്കാതിരുന്നേനെ! ഒരുപക്ഷേ, ആ ടിപ്പര്‍ ഡ്രൈവര്‍ സരിതാനായര്‍ക്ക് സൈഡ് കൊടുത്തേനെ!


Click it and Unblock the Notifications








