ആപത്തിൽ സഹായത്തിന് ഓടിയെത്തിയ ജീപ്പിന് പിന്നീട് ആപ്പ് വെച്ച് പൊലീസ്
ഇന്ത്യ മോട്ടോർ വാഹന ചട്ടങ്ങൾ പ്രകാരം വാഹനങ്ങളിൽ എന്തെങ്കിലും മാറ്റം വരുത്തുന്നത് നമ്മുടെ രാജ്യത്ത് നിയമവിരുദ്ധമാണ്. കുറച്ച് മോഡലുകൾ ഒഴികെ, കാറുകളിൽ വരുത്തുന്ന മിക്കവാറും എല്ലാ മാറ്റങ്ങളും, അവയിൽ ഘടിപ്പിക്കുന്ന എല്ലാ ആക്സസറിയും നിയമത്തിന്റെ മുന്നിൽ തെറ്റാണ്.

വാഹനങ്ങളുടെ വിൻഡോകളിൽ ഇരുണ്ട സൺ ഫിലിം ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കുന്ന ഒരു നിയമം 2012 -ൽ സുപ്രീം കോടതി പാസാക്കിയിരുന്നു. പുതുക്കിയ മോട്ടോർ വാഹന നിയമങ്ങൾ രാജ്യത്തിന്റെ പല ഭാഗത്തായി നിരവധി കേസുകളും, അസാധാരണ പിഴയും മറ്റും മൂലം വാർത്തകളിൽ ഇടം നേടികൊണ്ടിരിക്കുകയാണ്.

ഇപ്പോൾ ഇതാ നമ്മുടെ കേരളത്തിലും ഒരു ജീപ്പ് ഉടമ പൊലീസുകാരുടെ പരിശോധനയിൽ ലഭിച്ച പിഴയാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചു പറ്റുന്നത്.

വാഹനത്തിൽ നിയമവിരുദ്ധമായ മാറ്റങ്ങൾ വരുത്തിയതിന് ജീപ്പ് ഉടമയിൽ നിന്ന് 3,000 രൂപ പിഴയാണ് അധികാരികൾ ഈടാക്കിയത്. എന്നാൽ വെള്ളപ്പൊക്കത്തിനിടയിൽ ഇതേ ജീപ്പ് സംസ്ഥാന പൊലീസ് സേന ഉപയോഗിച്ചിരുന്നുവെന്നതാണ് ഈ സംഭവത്തെ കൂടുതൽ ശ്രദ്ധേയമാക്കുന്നത്.

ഈ അവസരത്തിൽ "പാലം കടക്കും വരെ നാരായണ നാരായണ, പാലം കടന്നാൽ പിന്നെ കൂരായണ" എന്ന ചൊല്ലാണ് എന്റെ മനസ്സിലേക്ക് ഓടിയെത്തുന്നത്. ആവശ്യ സമയത്ത് കൂടെ നിർത്തി കാര്യം കഴിഞ്ഞപ്പോൾ ആപ്പ് വെയ്ക്കുക എന്ന രീതിയാണിത് എന്നാണ് ജനങ്ങളുടെ അഭിപ്രായവും.

ഇവിടുത്തെ ചിത്രങ്ങളിൽ കാണുന്നത് പോലെ ഈ മഹീന്ദ്ര ജീപ്പിന് 3000 രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. പുതുക്കിയ മോട്ടോർ വാഹന നിയമങ്ങൾ കേരളത്തിൽ സർക്കാർ പ്രാബല്യത്തിൽ വരുത്തിയിട്ടില്ല. അതിനാൽ സമീപകാലത്തെ നിയ ഭേദഗതികളുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്ന് മനസ്സിലാക്കാം.

മോട്ടോർ വാഹന നിയമം, തുടക്കം മുതൽ തന്നെ കാറുകളിലും ബൈക്കുകളിലും മാറ്റങ്ങളും, പരിഷ്കാരങ്ങളും വരുത്തുന്നത് നിയമവിരുദ്ധമാണെന്ന് പരാമർശിക്കുന്നു. ടിൻടെഡ് ഗ്ലാസുകൾക്കൊപ്പം മുകളിലും വിൻഡ്‌ഷീൽഡിന്റെ അടിഭാഗത്തും വെളുത്ത എൽഇഡി ലൈറ്റുകൾ സ്ഥാപിച്ചതിനാണ് ഇയാൾക്ക് പൊലീസ് പിഴ ചുമത്തിയത്.

നിയമമനുസരിച്ച്, ഒരു വാഹനത്തിന് ഹെഡ്‌ലൈറ്റുകളുടെ ഉയരത്തിന് മുകളിൽ വിപണിയിൽ ലഭ്യമാകുന്ന ലൈറ്റുകൾ ഘടിപ്പിക്കാൻ കഴിയില്ല.

കൂടാതെ, വാഹനം നഗരത്തിൽ ഓടിക്കുമ്പോൾ അനുവദനീയമായ ഉയരങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ലൈറ്റുകൾ പോലും മൂടിയിരിക്കണം എന്നാണ് നിയമം അനുശാസിക്കുന്നത്.

ഫാക്ടറിയിൽ നിന്ന് തന്നെ ലൈറ്റുകൾ ഘടിപ്പിച്ചു വരുമ്പോൾ അല്ലെങ്കിൽ, ഇത്തരം പരിഷ്കാരങ്ങൾ RTO ഉടമയ്ക്ക് പാസാക്കി RC -യിൽ ഉൾപ്പെടുത്തിയാൽ മാത്രമാണ് റൂഫിൽ ഈ ലൈറ്റുകൾ നിയമപരമാവുന്നത്. കുപ്രസിദ്ധവും നിർഭാഗ്യകരവുമായ നിർഭയ കേസിന് ശേഷം 2012 -ലാണ് സുപ്രീം കോടതി ടിൻടെഡ് ഗ്ലാസ്സുകൾ നിയമവിരുദ്ധമായി പ്രഖ്യാപിച്ചത്.

ഈ രണ്ട് നിയമംലംഘനങ്ങളും ചെയ്തതതിനാലാണ് ജീപ്പന് പൊലീസുകാർ പിഴ ചുമത്തിയത്. എന്നാൽ സംസ്ഥാനത്തെ വലച്ച വെള്ളപ്പൊക്കത്തിൽ രക്ഷാപ്രവർത്തനത്തിന് ഇതേ വാഹനം പൊലീസുകാർ ഉപയോഗിച്ചിരുന്നുവെന്ന് വാഹനത്തിന്റെ ഉടമ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.

പ്രളയ സമയത്ത് രക്ഷാപ്രവർത്തനത്തിന് വളരെയധികം മോഡിഫൈ ചെയ്ത 4 × 4 വാഹനങ്ങളും അവയുടെ ഉടമകളും സജീവമായി സഹായിക്കാൻ എത്തിയിരുന്നു. പരിഷ്കരിച്ച ഈ എസ്‌യുവികളിൽ പലതിനും ഉയർത്തിയ സ്നോർക്കലുകൾ ഉണ്ടായിരുന്നു, ഇത് വെള്ളം നിറഞ്ഞ തെരുവുകളിലൂടെ സഞ്ചരിക്കാൻ വാഹനങ്ങളെ സഹായിച്ചു.

സ്ഥിതി നിയന്ത്രണവിധേയമായ ശേഷം, സംസ്ഥാനത്തെ 4x4 കൂട്ടായ്മയ്ക്ക് സംസ്ഥാന ചീഫ് സെക്രട്ടറി പ്രത്യേകം പരിശ്രമിക്കുകയും ചെയ്തിരുന്നു. പ്രളയ മുഖത്ത് കേരള മുഖ്യമന്ത്രി പോലും ഫേസ്ബുക്കിൽ 4x4 വാഹന ഉടമകളോട് സംസ്ഥാനത്തെ രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും പങ്കുചേരണമെന്ന് അഭ്യർത്ഥിച്ചിരുന്നു.

വാഹന പ്രേമികളെ സംബന്ധിച്ചിടത്തോളം, സ്വന്തം വാഹനം ഇഷ്ടത്തിനനുസരിച്ച് പരിഷ്‌ക്കരിക്കുന്നത് അവരുടെ അഭിനിവേശത്തിന്റെ അവിഭാജ്യ ഘടകമാണ്. പക്ഷേ നമ്മുടെ രാജ്യത്തെ നിയമങ്ങൾ അത് അനുവദിക്കുന്നില്ല.

ഇവിടെ അവതരിപ്പിച്ചിരിക്കുന്ന ജീപ്പിലെ സ്‌നോർക്കൽ പോലെ കാറുകളിലും ബൈക്കുകളിലും നിരുപദ്രവകരമായി ചെയ്യാവുന്ന ധാരാളം പെർഫോമെൻസ് / പ്രായോഗികത / സുഖസൗകര്യങ്ങൾ എന്നിവ വർദ്ധിപ്പിക്കുന്ന പരിഷ്കാരങ്ങൾ സാധ്യമാണ്.

വാഹനത്തിന്റെ ഏത് തരത്തിലുള്ള മാറ്റങ്ങളും അതിന്റെ അടിസ്ഥാന സ്വഭാവസവിശേഷതകളായ കാര്യക്ഷമത, ഹാൻഡ്ലിങ്, ഡ്രൈവിബിലിറ്റി എന്നിവയിൽ മാറ്റം വരുത്താൻ കാരണമാകുമെന്നതാണ് കർശനമായ നിയമങ്ങളുടെ കാരണം.

അതിനാൽ വാഹനങ്ങളിൽ ഏതു വിധ പരിഷ്കാരങ്ങൾ ചെയ്യുന്നതും നിരോധിച്ചിരിക്കുന്നു. എന്നാൽ രാജ്യത്ത് എവിടെയും ഓഫ് റോഡ് വാഹനങ്ങൾ കാര്യമായ അപകടങ്ങളോ, മറ്റ് പ്രശ്നങ്ങളോ ഉണ്ടാക്കിയിട്ടുള്ളതായി കാര്യമായ റിപ്പോർട്ടുകൾ ഒന്നും തന്നെയില്ല.

കാലഹരണപ്പെട്ട ഈ നിയമങ്ങൾ പുനർനിർമ്മിക്കാൻ ഒരു കമ്മിറ്റി / ഡിപ്പാർട്ട്മെൻറ് രൂപീകരിക്കേണ്ടതാണ്. പൊതു ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത നിയമപരമായ പരിഷ്ക്കരണങ്ങളെക്കുറിച്ച് പഠിക്കാനും മാർഗ്ഗനിർദ്ദേശങ്ങൾ നൽകാനും ഇവയെ നിയമിക്കണം.
Image Courtesy: Tisson Tharappel/Facebook


Click it and Unblock the Notifications








