ചെന്നൈയുടെ സ്വന്തം 'മാ ഉലാ' ടാക്‌സികള്‍; ഭിന്നശേഷിക്കാരുടെ ആദ്യ ബൈക്ക് ടാക്‌സി സേവനം
നിലവില്‍ 11 ഭിന്നശേഷിക്കാരാണ് മാ ഉലാ ടാക്‌സി സര്‍വീസില്‍ പങ്ക് ചേര്‍ന്നിട്ടുള്ളത്.
പ്രതിദിനം നിരത്ത് കീഴടക്കുന്ന ഓണ്‍ലൈന്‍ ടാക്‌സികള്‍ക്ക് ഇടയില്‍ മാ ഉലാ ടാക്‌സി സര്‍വീസ് വ്യത്യസ്തമാവുകയാണ്. കഴിഞ്ഞ വര്‍ഷം ചെന്നൈയുടെ തിരക്കില്‍ ബാലാജിയും മുഹമ്മദ് ഗദ്ദാഫിയും ചേര്‍ന്ന് ആരംഭിച്ച 'മാ ഉലാ', ഭിന്നശേഷിക്കാര്‍ നടത്തുന്ന രാജ്യത്തെ ആദ്യ ബൈക്ക് ടാക്‌സി സര്‍വീസാണ്.

പേരിന് പിന്നിലെ പൊരുള്‍
'മാട്രു തിരുനാലിഗല്‍' എന്ന തമിഴ് വാക്കില്‍ നിന്നുമാണ് 'മാ' എന്ന വാക്കിനെ ഇവര്‍ തെരഞ്ഞെടുത്തത്. ഭിന്നശേഷിക്കാര്‍ എന്നാണ് മാട്രു തിരുനാലിഗല്‍ എന്ന വാക്കിനര്‍ത്ഥം.

ഉലയെന്നാല്‍ യാത്രയെന്നാണ്. അതിനാല്‍ മാ ഉലാ എന്നത് ഭിന്നശേഷിക്കാര്‍ക്ക് ഒപ്പമൊരു യാത്രയെന്നാണ്. 2015 ജനുവരിയിലാണ് 'മാ ഉലാട ടാക്‌സി സര്‍വീസ് ആരംഭിച്ചത്.

അധ്യാപകരില്‍ നിന്നും ലഭിച്ച പ്രചോദനമാണ് മാ ഉലാ ടാക്‌സി സര്‍വീസ് ആരംഭിക്കാന്‍ ബാലാജിയെ പ്രേരിപ്പിച്ചത്. ദിവസവും ബാലാജിയുടെ സ്‌കൂട്ടറിന് പിന്നില്‍ യാത്ര ചെയ്തിരുന്ന അധ്യാപകരില്‍ ഒരാള്‍, ഇത്തരത്തില്‍ ടാക്‌സി സര്‍വീസ് ആരംഭിക്കുന്നതിനുള്ള ആശയം നല്‍കുകയായിരുന്നു.

മാ ഉലാ ടാക്‌സി സര്‍വീസ് ആരംഭിച്ച ആദ്യ മാസം ബാലാജി സമ്പാദിച്ചത് 12000 രൂപയാണ്. പിന്നീട് ഗദ്ദാഫിയും ബാലാജിക്ക് ഒപ്പം സംരഭത്തില്‍ പങ്കാളിയാവുകയായിരുന്നു.

തുടര്‍ന്ന് ഇരുവരും സംയുക്തമായി നഗരത്തിലെ മറ്റ് ഭിന്നശേഷിക്കാരെയും തങ്ങളുടെ സംരഭത്തിലേക്ക് കൊണ്ട് വരികയായിരുന്നു. നിലവില്‍ 11 ഭിന്നശേഷിക്കാരാണ് മാ ഉലാ ടാക്‌സി സര്‍വീസില്‍ പങ്ക് ചേര്‍ന്നിട്ടുള്ളത്. ഓരോരുത്തരും പ്രതിമാസം 15000 രൂപയോളം ഇന്ധനചെലവുകള്‍ക്ക് ശേഷം സമ്പാദിക്കുന്നതായി ബാലാജി സാക്ഷ്യപ്പെടുത്തുന്നു.

തുടക്ക കാലത്ത് ഉപഭോക്താക്കളെ ലഭിക്കാന്‍ ഏറെ കഷ്ടപ്പെട്ടുവെങ്കിലും പോസ്റ്ററുകളുടെയും നോട്ടീസുകളുടെയും സഹായത്തോടെ മാ ഉലാ ടാക്‌സി സര്‍വീസിനെ ബാലാജിയും മുഹമ്മദ് ഗദ്ദാഫിയും ചേര്‍ന്ന് ചെന്നൈ നഗരത്തിന് മുന്നിൽ പരിചയപ്പെടുത്തുകയായിരുന്നു.

ഇന്ന് മാ ഉലാ ടാക്‌സി സേവനം മാത്രം സ്വീകരിക്കുന്ന ഒരുപിടി ഉപഭോക്താക്കള്‍ ചെന്നൈ നഗരത്തിലുണ്ട്. പ്രതിദിനം ഉയരുന്ന ഓണ്‍ലൈന്‍ ടാക്‌സി നിരക്കുകള്‍ക്ക് ഇടയില്‍ മാ ഉലാ ടാക്‌സി സര്‍വീസ് ഉപഭോക്താക്കള്‍ക്ക് ആശ്വാസമേകുന്നതാണ്.
പകല്‍ സമയങ്ങളില്‍ ഓരോ കിലോമീറ്ററിനും മാ ഉലാ ടാക്‌സികള്‍ ഈടാക്കുന്നത് 10 രൂപയാണ്. രാത്രി സമയങ്ങളില്‍ നിരക്ക് പ്രതികിലോമീറ്ററിന് 13 രൂപയായി ഉയരും. ഉപഭോക്താക്കളുടെ ശക്തമായ പിന്തുണയാണ് മാ ഉലാ ടാക്‌സികള്‍ക്ക് ലഭിക്കുന്നത്.

ആദ്യ ഘട്ടത്തില്‍ ഓട്ടോറിക്ഷ തൊഴിലാളികള്‍ മാ ഉലാ ടാക്‌സികളെ എതിര്‍ത്തിരുന്നു. എന്നാല്‍ ഉദ്ദേശ്യശുദ്ധി വ്യക്തമായതിനെ തുടര്‍ന്ന് ഇരുവരും സംയുക്തമായാണ് ചെന്നൈ നിരത്തുകളില്‍ സേവനം നടത്തുന്നത്.

ഉപഭോക്തൃ ശൃഖലയെ വികസിപ്പിക്കാനും, കൂടുതല്‍ ഉപഭോക്താക്കളിലേക്ക് എത്താനുമായി സ്മാര്‍ട്ട് ഫോണ്‍ ആപ്പിന്റെ പണിപ്പുരയിലാണ് ഇന്ന് ബാലാജിയും സംഘവും. അയല്‍ ജില്ലകളിലേക്കും മാ ഉലാ ടാക്‌സികളെ വ്യാപിപിക്കാനുളള ശ്രമവും ഇവര്‍ തുടരുകയാണ്.
Source: TheNewsMinute


Click it and Unblock the Notifications








