ചതുപ്പില്‍ കരുത്തുകാട്ടാന്‍ ഇറങ്ങി എസ്‌യുവികള്‍ — XUV500, ബൊലേറോ, സഫാരി സ്റ്റോം; കിതച്ചത് ആര്?
കരുതുന്നതു പോലെ ഓഫ്‌റോഡ് സാഹസങ്ങള്‍ അത്ര എളുപ്പമുള്ള കാര്യമല്ല. വാഹനത്തിന് കുന്നും മലയും താണ്ടാനുള്ള ശേഷിയുണ്ടായിരിക്കണം, ഓടിക്കുന്നയാള്‍ക്ക് ക്ഷമയും വേണം. ഇവ രണ്ടുമില്ലാതെ ഇറങ്ങിത്തിരിച്ചാല്‍ പരാജയം രുചിക്കുമെന്ന കാര്യം ഉറപ്പ്. ഓഫ്‌റോഡ് സാഹസങ്ങള്‍ക്കു എന്തുമാത്രം ക്ഷമ വേണമെന്നു പറഞ്ഞു വെയ്ക്കുകയാണ് ചുവടെ നല്‍കുന്ന വീഡിയോയും.

ദൃശ്യങ്ങളിലുള്ളത് ചതുപ്പിലൂടെ നീങ്ങുന്ന മഹീന്ദ്ര XUV500, മഹീന്ദ്ര ബൊലേറോ, മഹീന്ദ്ര സൈലോ, ടാറ്റ സഫാരി സ്റ്റോം മോഡലുകള്‍. ചതുപ്പില്‍ ഇറങ്ങുന്ന XUV500 -യില്‍ നിന്നാണ് വീഡിയോയുടെ തുടക്കം. പങ്കെടുക്കുന്നത് ഫെയ്‌സ്‌ലിഫ്റ്റിന് മുമ്പുള്ള മുന്‍തലമുറ XUV500.

140 bhp പരമാവധി കരുത്തുള്ള 2.2 ലിറ്റര്‍ എംഹൊക്ക് എഞ്ചിനാണ് എസ്‌യുവിയില്‍. ഓള്‍ വീല്‍ ഡ്രൈവുണ്ടെങ്കിലും 'ലോ റേഞ്ച് ട്രാന്‍സ്ഫര്‍ കേസ്' മോഡലില്ല. സദാസമയം 'ഫോര്‍ ബൈ ഫോര്‍' സംവിധാനം XUV500 -ന് ലഭിക്കില്ല. പകരം നാലു വീല്‍ ഡ്രൈവ് ലോക്കാണ് എസ്‌യുവിയിലുള്ളത്.

XUV500 കിതച്ചതിന് പിന്നിലെ കാരണങ്ങളും ഇതുതന്നെ. കൂടുതല്‍ ഭാരവും റോഡ് ടയറുകളും ചതുപ്പില്‍ XUV500 -ന് വിനയായി. എന്നാല്‍ പുറമെ നിന്നും ലഭിച്ച നിര്‍ദ്ദേശങ്ങള്‍ ക്ഷമയോടെ പിന്തുടര്‍ന്നപ്പോള്‍ ഒരല്‍പം സമയമെടുത്തു XUV500 ചതുപ്പു വിജയകരമായി പിന്നിട്ടു.

അടുത്ത ഊഴം ടാറ്റ സഫാരി സ്റ്റോമിന്റേത്. നാലു വീല്‍ ഡ്രൈവും ലോ റേഷ്യോ ട്രാന്‍സ്ഫര്‍ കേസും മോഡല്‍ അവകാശപ്പെടുന്നുണ്ട്. രണ്ടു മൂന്നു തവണ തെന്നിമാറിയെങ്കിലും XUV500 -യെ പോലെ സഫാരി സ്‌റ്റോം ഏറെ ബുദ്ധിമുട്ടിയില്ല.

ലോ റേഞ്ച് ട്രാന്‍സ്ഫര്‍ കേസ് ഈ അവസരത്തില്‍ ടാറ്റ എസ്‌യുവിയെ നിര്‍ണായകമായി പിന്തുണച്ചു. ദുര്‍ഘടമായ പ്രതലങ്ങളില്‍ ലോ റേഞ്ച് ട്രാന്‍സ്ഫര്‍ കേസ് കൂടുതല്‍ ടോര്‍ഖ് സൃഷ്ടിക്കും. മൂന്നാമനായി കടന്നുവന്നത് ബൊലേറോ. നാലു വീല്‍ ഡ്രൈവും ലോ റേഞ്ച് ട്രാന്‍സ്ഫര്‍ കേസും ബൊലേറോയില്‍ മഹീന്ദ്ര നല്‍കിയിട്ടുണ്ട്.

അല്‍പം പോലും വിയര്‍ക്കാതെയാണ് ചതുപ്പു മറികടന്നു എസ്‌യുവി കരകയറിയത്. അതേസമയം ഓഫ്‌റോഡിംഗിന് വേണ്ടി പ്രത്യേകം പരുവപ്പെടുത്തിയ ബൊലേറോയാണിതെന്ന് ഇവിടെ എടുത്തുപറയണം. എസ്‌യുവിയിലുള്ളത് വീതിയേറിയ ആഫ്റ്റര്‍മാര്‍ക്കറ്റ് ടയറുകള്‍.

ഇക്കാരണത്താല്‍ തന്നെ ചെളിയില്‍ കൂടുതല്‍ ഗ്രിപ്പ് ബൊലേറോയ്ക്ക് ലഭിച്ചു. ഏറ്റവുമൊടുവില്‍ മഹീന്ദ്ര സൈലോയും ചതുപ്പു മറികടക്കാന്‍ വരുന്നുണ്ട്. രണ്ടു വീല്‍ ഡ്രൈവായതു കൊണ്ടു തന്നെ സൈലോ ചതുപ്പില്‍ കുടങ്ങി. എത്ര ശ്രമിച്ചിട്ടും സൈലോയ്ക്ക് ചതുപ്പില്‍ നിന്നും കരകയറാന്‍ പറ്റിയില്ലെന്നു വീഡിയോ വെളിപ്പെടുത്തുന്നു.

വാഹനത്തിന് ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സുണ്ടെങ്കില്‍ ഓഫ്‌റോഡ് സാഹസങ്ങള്‍ക്ക് മുതിരാമെന്ന ധാരണ തെറ്റാണ്. ദൃശ്യങ്ങളിലുള്ള മഹീന്ദ്ര സൈലോ ഇതിന് ഉദ്ദാഹരണം. ചതുപ്പു പ്രദേശങ്ങളില്‍ നാലു ചക്രങ്ങളിലേക്കും കരുത്തെത്തിയാല്‍ മാത്രമെ വാഹനം മുന്നോട്ടു നീങ്ങുകയുള്ളു.
ഓഫ്‌റോഡ് ഡ്രൈവിംഗില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ —
1. ഓഫ്‌റോഡ് യാത്രകൾക്കു മുമ്പ് വാഹനം മികച്ച കണ്ടീഷനിലാണോ എന്ന് പരിശോധിക്കണം. ഇറങ്ങിത്തിരിക്കുന്നതിന് മുമ്പ് വാഹനത്തിന്റെ സർവീസ് പരിശോധനകളും നടത്തണം.
2. പ്രതലം കഠിനമാണെന്ന് തോന്നുന്ന പക്ഷം 4WD ലോ റേഞ്ച് സ്വീകരിക്കുക. തുടര്‍ന്നു മാത്രം മുന്നോട്ട് നീങ്ങാന്‍ ശ്രമിക്കുക.

3. മണല്‍, ചെളി മുതലായ പ്രതലങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ സംവേഗശക്തി (Momentum) പൂര്‍ണമായും പ്രയോഗിക്കുക.
4. ദുര്‍ഘടമായ പ്രതലങ്ങള്‍ താണ്ടുന്നതിനു മുമ്പ് ചെറിയ ഓഫ്‌റോഡിംഗ് കടമ്പകൾ കടന്നു വാഹനത്തിന്റെ പ്രകടനക്ഷമത ഉറപ്പ് വരുത്തണം.

5. കുത്തനെയുള്ള കയറ്റവും ഇറക്കവും കുറുകെ ഓടിച്ചു മറികടക്കാന്‍ ശ്രമിക്കരുത്. കുന്നുകളെ അഭിമുഖീകരിക്കുമ്പോള്‍ വാഹനത്തെ നേരെ മുകളിലേക്കോ താഴേക്കോ ഡ്രൈവ് ചെയ്യുക.
6. സ്‌പോക്കുകള്‍ക്ക് പകരം റിമ്മില്‍ പിടിമുറുക്കി സ്റ്റീയറിംഗ് നിയന്ത്രിക്കുക. കാരണം ഓഫ്‌റോഡിംഗ് വേളയിൽ സ്റ്റിയറിംഗ് ശക്തമായി തിരിച്ചു കറങ്ങാന്‍ സാധ്യതയുണ്ട്. സ്‌പോക്കില്‍ പിടിമുറുക്കുന്ന സാഹചര്യത്തില്‍ ഓടിക്കുന്നയാൾക്ക് പരുക്കേല്‍ക്കാം.

7. ജലപ്രദേശങ്ങളിലൂടെ കടക്കുന്നതിനു മുമ്പ് വാഹനത്തില്‍ നിന്നുമിറങ്ങി ബന്ധപ്പെട്ട പ്രതലത്തിന്റെ ആഴം തിരിച്ചറിയാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരത്തില്‍ ആഴം കൂടിയ പ്രദേശങ്ങള്‍ ഒഴിവാക്കി സുരക്ഷിതമായി മുന്നോട്ടു നീങ്ങാം.

8. ഓഫ്‌റോഡിംഗ് യാത്രകൾക്ക് ഇടയിൽ ടയറുകള്‍ ചെളിയിലും പാറകള്‍ക്കിടയിലും കുടങ്ങാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടു വാഹനത്തില്‍ മണ്‍വെട്ടികള്‍ ഉള്‍പ്പെടെ ആവശ്യവസ്തുക്കളെല്ലാം കരുതുക.

9. ഓഫ്‌റോഡിംഗിനിടെ യാത്രക്കാർക്കു പരുക്കേല്‍ക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. അതുകൊണ്ടു മെഡിക്കല്‍ കിറ്റും വാഹനത്തില്‍ സൂക്ഷിക്കണം.
Source: YouTube


Click it and Unblock the Notifications








