ഭീകര അപകടത്തിലും എയര്‍ബാഗുകള്‍ പുറത്തുവരാതെ XUV500 — വിശദീകരണവുമായി മഹീന്ദ്ര
അപകടത്തില്‍ തകര്‍ന്നു തരിപ്പണമായ മഹീന്ദ്ര XUV500 -യുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഗൗരവമായി ചര്‍ച്ച ചെയ്യപ്പെടുകയാണ്. അതിഭീകര അപകടത്തിലും മഹീന്ദ്ര എസ്‌യുവിയുടെ ആറു എയര്‍ബാഗുകളില്‍ ഒന്നുപോലും പുറത്തുവന്നില്ലെന്നതാണ് വിഷയം.

എയര്‍ബാഗുകളുടെ പ്രവര്‍ത്തനത്തിന് തടസ്സം നില്‍ക്കാറുള്ള സീറ്റ് കവറുകളോ, ആക്‌സസറികളോ, ബമ്പര്‍ ഗാര്‍ഡുകളോ എസ്‌യുവിയില്‍ ഉണ്ടായിരുന്നില്ല. അപകടസമയത്തു വാഹനത്തില്‍ സഞ്ചരിച്ചിരുന്നവരെല്ലാം സീറ്റ് ബെല്‍റ്റും ധരിച്ചിരുന്നു.

എന്നിട്ടും എയര്‍ബാഗുകള്‍ പ്രവര്‍ത്തിക്കാതിരുന്നത് കമ്പനിയുടെ ഭാഗത്തു നിന്നുണ്ടായ വലിയ സുരക്ഷാപ്പിഴവാണെന്നു എസ്‌യുവിയുടെ ചിത്രങ്ങള്‍ സഹിതം 'ടീം ബിഎച്ച്പി' ഫോറത്തില്‍ (വാഹന പ്രേമികളുടെ ഓണ്‍ലൈന്‍ കൂട്ടായ്മ) ഉടമ അരവിന്ദ് ചൂണ്ടിക്കാട്ടി.

2013 മോഡല്‍ മഹീന്ദ്ര XUV500 W8 മോഡലാണ് അപകടത്തില്‍പ്പെട്ടത്. എസ്‌യുവി ഓടിച്ചിരുന്ന അരവിന്ദിന്റെ മകന്‍ ഗുരുതര പരുക്കുകളേറ്റു ആശുപത്രിയിലാണ്. അരവിന്ദ് പങ്കുവെച്ച XUV500 -യുടെ ചിത്രങ്ങള്‍ അപകടത്തിന്റെ ഭീകരത വെളിപ്പെടുത്തും.

മുന്‍ഭാഗം പൂര്‍ണമായും ഇടിച്ചിറങ്ങിയ നിലയിലാണ്. റേഡിയേറ്റര്‍ തകര്‍ന്നു പുറത്തുവന്നു. കൂട്ടിയിടിയില്‍ എസ്‌യുവിയുടെ പിന്‍ ആക്‌സില്‍ തകര്‍ന്നെന്ന് ചിത്രങ്ങളില്‍ വ്യക്തം. ഇത്രയും ഭീകരമായ അപകടത്തിലും XUV500 -യുടെ എയര്‍ബാഗുകള്‍ പുറത്തുവന്നില്ല.

സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നു ആവശ്യപ്പെട്ടുള്ള അരവിന്ദിന്റെ കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ പ്രചാരം നേടിയതിനു പിന്നാലെയാണ് വിശദീകരണവുമായി മഹീന്ദ്ര രംഗത്തെത്തിയത്. ഇത്തരം സംഭവങ്ങളില്‍ വാഹന നിര്‍മ്മാതാക്കള്‍ പൊതുവെ മൗനം പാലിക്കാറാണ് പതിവ്.

എന്നാല്‍ മഹീന്ദ്രയുടെ ഭാഗത്തു നിന്നും ഫാം ആന്‍ഡ് ഓട്ടോമൊട്ടീവ് തലവന്‍ രാജന്‍ വധേര വിശദീകരണം നല്‍കാന്‍ മുന്നോട്ടുവന്നു. ഗുരുഗ്രാമില്‍ XUV500 അപകടത്തില്‍പ്പെട്ട സംഭവം നിര്‍ഭാഗ്യകരമാണെന്നു പറഞ്ഞ വധേര, പരുക്കേറ്റ യുവാവ് ആരോഗ്യത്തോടെ ജീവിതത്തിലേക്ക് തിരിച്ചുവരാൻ പ്രാര്‍ത്ഥിക്കുന്നതായി കൂട്ടിച്ചേര്‍ത്തു.

അതേസമയം സംഭവത്തെ അടിസ്ഥാനപ്പെടുത്തി XUV500 സുരക്ഷിതമല്ലെന്നു പറയുന്നതില്‍ കഴമ്പില്ലെന്നു വധേര അഭിപ്രായപ്പെട്ടു. എയര്‍ബാഗ് പുറത്തുവരാതിരുന്ന സംഭവത്തില്‍ അന്വേഷണം നടത്തുന്നതിനു വേണ്ടി തകര്‍ന്ന എസ്‌യുവി കമ്പനിക്ക് വിട്ടുനല്‍കാന്‍ ഉടമ തയ്യാറാകണമെന്ന് രാജന്‍ വധേര ഔദ്യോഗിക കുറിപ്പില്‍ പറഞ്ഞു.

XUV500 -യുടെ സുരക്ഷയെപ്പറ്റിയും വധേരയുടെ കത്തു പരാമര്‍ശിച്ചു. വകഭേദങ്ങളില്‍ മുഴുവന്‍ എബിഎസും എയര്‍ബാഗുകളും സമര്‍പ്പിച്ച ആദ്യ ഇന്ത്യന്‍ വാഹനമാണ് XUV500.

XUV500 -യുടെ സുരക്ഷയുടെ കാര്യത്തില്‍ മഹീന്ദ്ര ദീര്‍ഘവീക്ഷണം നടത്തിയിട്ടുണ്ടെന്നും അനവധി അവസരങ്ങളില്‍ ഉപയോക്താക്കള്‍ക്ക് ഫലപ്രദമായ സുരക്ഷയേകാന്‍ മോഡലിന് കഴിഞ്ഞിട്ടുണ്ടെന്നും രാജന്‍ വധേര കത്തില്‍ പറഞ്ഞു.

അപകടങ്ങളില്‍ സെന്‍സറുകള്‍ മുഖേനയാണ് എയര്‍ബാഗുകള്‍ പുറത്തുവരാറ്. നിശ്ചിത അളവില്‍ കൂടുതല്‍ ആഘാതമേല്‍ക്കുമ്പോള്‍ മാത്രമെ എയര്‍ബാഗുകള്‍ പ്രവര്‍ത്തിക്കാനുള്ള നിര്‍ദ്ദേശം സെന്‍സറുകള്‍ നല്‍കുക.

ഒരുപക്ഷെ അപകടത്തിന്റെ ആഘാതം തിരിച്ചറിയാന്‍ സെന്‍സറുകള്‍ക്ക് കഴിയാതെ പോയതാകും എയര്‍ബാഗുകള്‍ പുറത്തുവരാതിരിക്കാന്‍ കാരണമായതെന്നു വധേര അഭിപ്രായപ്പെട്ടു. വിഷയത്തില്‍ തകര്‍ന്ന എസ്‌യുവി ഏറ്റെടുത്തു കൂടുതല്‍ അന്വേഷണം നടത്താനാണ് ഇന്ത്യന്‍ നിര്‍മ്മാതാക്കളുടെ തീരുമാനം.

എന്നാല്‍ രാജന്‍ വധേരയുടെ കത്തില്‍ ഉടമ അരവിന്ദ് തൃപ്തനല്ല. എയര്‍ബാഗുകള്‍ പുറത്തുവരാതിരുന്ന സംഭവത്തിൽ പുറത്തു നിന്നുള്ള ഏജന്‍സി അന്വേഷിക്കണമെന്നാണ് അരവിന്ദിന്റെ നിലപാട്.
Source: TeamBHP


Click it and Unblock the Notifications








