മോഡിഫിക്കേഷനാണോ? ശ്രദ്ധിക്കുക, ഇങ്ങനെയൊക്കെ ചെയ്താല്‍ കാര്‍ പിടിക്കപ്പെടാം
'ഒടുവില്‍ ഒരു കാര്‍ വാങ്ങി; ഇനി ഒന്ന് മോഡിഫൈ ചെയ്‌തെടുക്കണം', ഇങ്ങനെ ആഗ്രഹിക്കാത്തവര്‍ കുറവായിരിക്കും. കാറിനെ സൂപ്പര്‍കാറാക്കാനുള്ള അനന്ത സാധ്യതകളുടെ പശ്ചാത്തലത്തില്‍ താരപരിവേഷമാണ് ഇന്ന് പല കാറുകളും നേടിയെടുക്കുന്നത്.

കാറുകളുടെ വ്യക്തിത്വ മാറ്റം കാഴ്ചക്കാരെ അതിശയിപ്പിക്കും എന്നതില്‍ സംശയമില്ല. എന്നാല്‍ RTO കണ്ടാലോ? അടുത്ത നിമിഷം തന്നെ കാറിന് മേല്‍ പിടിവീണേക്കാം.

നാം ഇന്ന് ചെയ്യുന്ന പല മോഡിഫിക്കേഷനുകളും നിയമലംഘനങ്ങളുടെ പരിധിയില്‍ പെടുന്നതാണ്. നിയമപരിധി ലംഘിക്കുന്ന മോഡിഫിക്കേഷനുകള്‍ ഏതൊക്ക? പരിശോധിക്കാം-

- സ്‌ട്രെച്ചിംഗ് - 'വലിച്ച് നീട്ടരുത്'
- ചോപിംഗ് ആന്‍ഡ് കട്ടിംഗ് - 'വെട്ടിയൊതുക്കരുത്'
- റീഡിസൈന്‍ - 'രൂപമാറ്റം'
- കാര്‍ ലിഫ്റ്റിംഗ് - 'ഉയരം കൂട്ടരുത്'
- നിറംമാറ്റം - 'കളര്‍ മാറ്റരുത്'
സ്‌ട്രെച്ചിംഗ് കാരണമാണ് ഇന്ന് ഏറിയ പങ്ക് മോഡിഫൈ കാറുകളും അധികൃതര്‍ പിടികൂടുന്നത്. കാര്‍ മോഡിഫിക്കേഷനുകളിലെ പതിവ് രംഗമാണ് സ്‌ട്രെച്ചിംഗ്.

അടുത്തിടെ ലിമോസീന്‍ പരിവേഷത്തില്‍ പിടികൂടിയ നിസാന്‍ സണ്ണി ഇതിനുത്തമ ഉദ്ദാഹരണം നല്‍കുന്നു. ഇത്തരം കാറുകള്‍ പിടികൂടാനുള്ള കാരണവും ലളിതമാണ്.

കാറിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളില്‍ പറയുന്ന വിവരങ്ങളുമായി മോഡിഫൈഡ് കാറിന്റെ എക്സ്റ്റീരിയര്‍ വിശേഷങ്ങള്‍ ഒത്ത് പോകില്ല. അതിനാല്‍ RTO യ്ക്ക് കാര്‍ പിടിച്ചെടുക്കാനുള്ള പൂര്‍ണ അധികാരമുണ്ട്.
മാത്രമല്ല, കാര്‍ സ്‌ട്രെച്ചിംഗ് കാഴ്ച വിരുന്ന് നല്‍കുമെങ്കിലും സുരക്ഷാ മുഖത്ത് ഒട്ടേറെ ആശങ്കകളും ഉണര്‍ത്തും.

കാറിന്റെ കരുത്തുറ്റ ഘടനയെ വെല്ലുവിളിച്ചാണ് ചോപിംഗ് മോഡിഫിക്കേഷനുകള്‍ നടക്കുന്നത്. മോണോകോഖ് ചാസികളില്‍ ഒരുങ്ങിയ കാറുകളാണ് ചോപിംഗില്‍ ഏറെ ദുര്‍ബലപ്പെടുന്നതും.

മുകളില്‍ സൂചിപ്പിച്ചത് പോലെ ചോപിംഗ് നടത്തിയ വാഹനങ്ങളും പിടികൂടാന്‍ RTO യ്ക്ക് അധികാരമുണ്ട്. കാറിന്റെ ഘടനയില്‍ വരുത്തുന്ന ഓരോ മോഡിഫിക്കേഷനുകളും RTO യില്‍ നിന്നും അംഗീകാരം ലഭിക്കേണ്ടതുണ്ട്.

ARAI യുടെ അംഗീകാരം ലഭിച്ച കാറുകള്‍ മാത്രമാണ് ഇന്ത്യയില്‍ ഔദ്യോഗികമായി വില്‍ക്കപ്പെടുന്നത്. നിയമം അനുശാസിക്കുന്ന മാനദണ്ഡങ്ങള്‍ക്ക് അനുസൃതമയാണ് കാറിലെ പാര്‍ട്‌സുകളെ വരെ നിര്‍മ്മാതാക്കള്‍ ഒരുക്കുന്നതും. ഇത് കാലതാമസം നേരിടുന്ന പ്രക്രിയ കൂടിയാണ്.

എന്നാല്‍ മോഡിഫിക്കേഷനില്‍ ഇവയൊന്നും പാലിക്കപ്പെടുന്നില്ല. നിര്‍മ്മാതാക്കള്‍ നല്‍കുന്ന അനുയോജ്യ ഘടകങ്ങള്‍ക്ക് പകരം അനധികൃത-അനൗദ്യോഗിക പാര്‍ട്‌സുകളും ഘടനകളുമാകും മോഡിഫിക്കേഷനില്‍ ഇടംപിടിക്കുക.

ഇത് കാറിന്റെ പ്രകടനത്തെയും വിശ്വാസ്യതയെയും ബാധിക്കുന്നതിനൊപ്പം അപകട ഭീഷണിയും ഉയര്‍ത്തുന്നു. അതിനാല്‍ റീഡിസൈന്‍ഡ് മോഡിഫിക്കേഷനുകളും RTO യ്ക്ക് പിടിച്ചെടുക്കാം.

മോണ്‍സ്റ്റര്‍ ട്രക്കുകള്‍ക്ക് സമാനമായ കാറുകളും എസ്‌യുവികളും സുന്ദരമായ ആശയങ്ങളാണ്. എന്നാല്‍ ഓണ്‍-റോഡില്‍ ഇത് ഉപയോഗിക്കുന്നത് നിയമലംഘനമാണ്.

ഓഫ്-റോഡിംഗിനായി ഇന്ന് പലതരത്തിലുള്ള ലിഫ്റ്റ് കിറ്റുകള്‍ ലഭ്യമാണ്. എന്നാല്‍ റോഡ് ഉപയോഗത്തില്‍ ഇത് അപകടം വിളിച്ച് വരുത്തും. കാറിന്റെ ഉയരം വര്‍ധിപ്പിക്കുന്നതിന് അനുസരിച്ച് ബ്ലൈന്‍ഡ് സ്‌പോടുകളും കൂടും. അതിനാല്‍ കാര്‍ ലിഫ്റ്റിംഗും നിയമം ലംഘനങ്ങളുടെ പരിധിയിൽ പെടുന്നു.

കാറിന്റെ നിറം മാറ്റവും ഇന്ന് പതിവ് മോഡിഫിക്കേഷനാണ്. എന്നാല്‍ രജിസട്രേഷൻ സർട്ടിഫിക്കറ്റിലും അതേനിറം തന്നെ രേഖപ്പെടുത്തണമെന്ന് മാത്രം.

അല്ലാത്ത പക്ഷം ഇതും നിയമലംഘനമാണ്. മോട്ടോര്‍ വാഹന നിയമത്തിലെ 52 ആം വകുപ്പ് പ്രകാരം, ആര്‍സി ബുക്കില്‍ നല്‍കിയ വിവരങ്ങളുമായി നീതിപുലര്‍ത്തുന്നതാകണം കാറിന്റെ സ്ഥിതിവിശേഷങ്ങൾ.

മോഡിഫിക്കേഷന്‍ ഇത്ര പ്രശ്‌നമാണോ എന്ന് ചിന്തിക്കുന്നവരുമുണ്ടാകും. 100 കോടിയില്‍ പരം വാഹനങ്ങള്‍ നിറഞ്ഞോടുന്ന ഇന്ത്യയില്‍, ഓരോ വാഹനങ്ങളുടെയും വ്യക്തിത്വം വെളിപ്പെടുത്തുന്നത് ആര്‍സി ബുക്കുകളാണ്.

അതിനാല്‍ കാറില്‍ നടത്തുന്ന ഓരോ മോഡിഫിക്കേഷനും RTO യില്‍ നിന്നും അംഗീകാരം നേടി ആര്‍സി ബുക്കില്‍ ഉള്‍പ്പെടുത്തേണ്ടത് അനിവാര്യമാണ്.
Image Source:Modified Rides, Top World Auto


Click it and Unblock the Notifications