ലോകത്തിലെ ഏറ്റവും വലിയ വിമാനം ഒരുങ്ങി
പൈലറ്റ്, സഹ-പൈലറ്റ്, ഫ്‌ളൈറ്റ് എഞ്ചിനീയര്‍ എന്നിവര്‍ മാത്രമടങ്ങുന്ന ക്രൂവാണ് സ്ട്രാറ്റോലൊഞ്ചിനുള്ളത്.
ലോകത്തിലെ ഏറ്റവും വലിയ വിമാനം, സ്ട്രാറ്റോലൊഞ്ച് കന്നിയാത്രയ്ക്ക് ഒരുങ്ങുന്നു. റോക്കറ്റുകളെ ബഹിരാകാശത്ത് (സ്ട്രാറ്റോസ്ഫിയര്‍) എത്തിക്കുന്നതിനായാണ് സ്ട്രാറ്റോലൊഞ്ച് നിര്‍മ്മിച്ചിരിക്കുന്നത്.

റോക് (Roc) എന്ന പേരിലാണ് സ്ട്രാറ്റോലൊഞ്ചിനെ കമ്പനി അവതരിപ്പിക്കുക. പൈലറ്റ്, സഹ-പൈലറ്റ്, ഫ്‌ളൈറ്റ് എഞ്ചിനീയര്‍ എന്നിവര്‍ മാത്രമടങ്ങുന്ന ക്രൂവാണ് സ്ട്രാറ്റോലൊഞ്ചിനുള്ളത്.

കാല്‍പന്ത് മൈതാനത്തേക്കാളും വലുപ്പമേറിയ വിംഗ്‌സ്പാനിലാണ് (ചിറകറ്റങ്ങള്‍ തമ്മിലുള്ള അകലം) സ്ട്രാറ്റോലൊഞ്ച് ഒരുങ്ങിയിരിക്കുന്നത്. 230 ടണ്‍ (2.26 ലക്ഷം കിലോഗ്രാം) ഭാരമാണ് സ്ട്രാറ്റോലൊഞ്ചിനുള്ളത്.

ഇരു ചിറകുകള്‍ക്ക് ഇടയിലുമായാണ് റോക്കറ്റുകളെ സ്ട്രാറ്റോലൊഞ്ച് ഉള്‍ക്കൊള്ളുക. 35000 അടി മുകളില്‍ വെച്ച് റോക്കറ്റുകളെ വിക്ഷേപിക്കാന്‍ പ്രാപ്തമാണ് സ്ട്രാറ്റോലൊഞ്ച്.

ട്വിന്‍ ഫ്യൂസ്‌ലെജ് ഡിസൈനില്‍ നിര്‍മ്മിക്കപ്പെട്ട സ്ട്രാറ്റോലൊഞ്ചിന്റെ ചിറകുകളുടെ നീളം, 117 മീറ്ററാണ്. 250 ടണ്‍ (2.49 ലക്ഷം കിലോഗ്രാം) ഭാരം വരെ വഹിക്കാന്‍ പ്രാപ്തമാണ് സ്ട്രാറ്റോലൊഞ്ച്.

ആറ് ബോയിംഗ് 747 എഞ്ചിനുകളുടെ കരുത്തിലാണ് സ്ട്രാറ്റോലൊഞ്ച് എത്തുന്നത്. 238 അടി നീളത്തിലും 50 അടി ഉയരത്തിലുമാണ് സ്ട്രാറ്റോലൊഞ്ച് ഒരുങ്ങിയിരിക്കുന്നത്.

ഇതാദ്യമായാണ് മൊജാവെ മരുഭൂമിയില്‍ സ്ഥാപിച്ച ഹാങ്ങറില്‍ നിന്നും പൊതുജനങ്ങൾക്കായി സ്ട്രാറ്റോലൊഞ്ച് പുറത്തിറക്കിയിരിക്കുന്നത്.

ഫ്യൂവല്‍ ടെസ്റ്റുകള്‍, എഞ്ചിന്‍ പരീക്ഷണങ്ങള്‍ക്ക് ശേഷം 2019 ല്‍ മാത്രമാണ് സ്ട്രാറ്റോലൊഞ്ച് പറക്കാന്‍ തയ്യാറെടുക്കുക.

ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ്, മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ പൊള്‍ ജി അലനാണ് സ്ട്രാറ്റോലൊഞ്ചിന് തുടക്കം കുറിച്ചത്. എയര്‍-ലൊഞ്ച്-ടു-ഓര്‍ബിറ്റ് എയര്‍ക്രാഫ്റ്റ് വികസിപ്പിക്കുന്നതിനായി ഏര്‍പ്പെട്ടിരിക്കുന്ന ഒരുപിടി കമ്പനികളില്‍ ഒന്നാണ് സ്ട്രാറ്റോലൊഞ്ച്.

ഹാങ്ങറില്‍ നിന്നും പുറത്തിറങ്ങിയ സ്ട്രാറ്റോലൊഞ്ചിന് ഇതിനകം ഒരു ഉപഭോക്താവിനെ ലഭിച്ചു എന്നതും ശ്രദ്ധേയം. ഒര്‍ബിറ്റല്‍ ATK യാണ് സ്ട്രാറ്റോലൊഞ്ച് സിസ്റ്റംസത്തെ സമീപിച്ച ആദ്യ ഉപഭോക്താവ്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഒര്‍ബിറ്റലിന്റെ പെഗാസസ് റോക്കറ്റുകളെയാകും സ്ട്രാറ്റോലൊഞ്ച് ആദ്യ യജ്ഞത്തില്‍ ബഹിരാകാശത്ത് എത്തിക്കുക.


Click it and Unblock the Notifications








