ഇവര്‍ കേരളത്തിന് അഭിമാനം; കരയിലും വെള്ളത്തിലും ഓടുന്ന ബൈക്കുമായി വിദ്യാര്‍ത്ഥി സംഘം
കരയില്‍ മറ്റ് ടൂവീലറുകള്‍ക്കുള്ള എല്ലാ സ്വാതന്ത്ര്യവും കുറഞ്ഞ ചെലവില്‍ ആറംഗ സംഘം നിര്‍മ്മിച്ചിരിക്കുന്ന ഈ ആംഫിബിയസ് മോട്ടോര്‍സൈക്കിളിനും ലഭിക്കുന്നുണ്ട്.
വായുവിലും വെള്ളത്തിലും സഞ്ചരിക്കുന്ന ആംഫിബിയസ് എയര്‍പ്ലെയിനുകളെ പറ്റി നാം കേട്ടിരിക്കും. ഒരു പോലെ കരയിലും വെള്ളത്തിലും സഞ്ചരിക്കുന്ന ആംഫിബിയസ് കാറുകളും വിദേശ രാജ്യങ്ങളിലെ മാത്രം അതിശയങ്ങളായി നമ്മുക്ക് മുമ്പില്‍ നിലകൊള്ളുന്നു.

പക്ഷെ, എവിടെയെങ്കിലും ആംഫിബിയസ് മോട്ടോര്‍സൈക്കിളുകളെ പറ്റി കേട്ടിട്ടുണ്ടോ? മുചക്രങ്ങളില്‍ അവതരിച്ചിട്ടുള്ള ഏതാനും ചില തരം ആംഫിബിയസ് മോട്ടോര്‍സൈക്കിളുകളെ ഒരുപക്ഷെ നിങ്ങള്‍ക്ക് ഇന്റര്‍നെറ്റില്‍ കണ്ടെത്താന്‍ സാധിച്ചേക്കും.

എന്നാല്‍ ഇന്ത്യയ്ക്ക് പരിചയമില്ലാത്ത സാക്ഷാല്‍ ടൂവീലര്‍ ആംഫിബിയസ് മോട്ടോര്‍സൈക്കിളുകളെ അവതരിപ്പിച്ചിരിക്കുകയാണ് ചിറയിന്‍കീഴില്‍ നിന്നുള്ള ഒരു സംഘം യുവ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍.

കരയിലും വെള്ളത്തിലും ഒരുപോലെ സഞ്ചരിക്കാന്‍ സാധിക്കുന്ന ആംഫിബിയസ് മോട്ടോര്‍സൈക്കിളിനെയാണ് സംഘം നിർമ്മിച്ചിരിക്കുന്നത്.

ചിറയിന്‍കീഴ് മുസലിയാര്‍ കോളജ് ഓഫ് എഞ്ചിനീയറിംഗിലെ വിദ്യാര്‍ത്ഥികളാണ് ഈ ആഫിംബിയസ് മോട്ടോർസൈക്കിളിന്റെ ഉപജ്ഞാതാക്കൾ.

വിപിന്‍ ബിഎ, റോണി രാജന്‍, അനന്തന്‍ ആര്‍, ഉണ്ണികൃഷ്ണന്‍ കെവി, അനു സരസന്‍, നൗഫല്‍ ഹുസൈന്‍ എന്നീ അവസാന വര്‍ഷ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ പ്രോജക്ട് വര്‍ക്കിന്റെ ഭാഗമായാണ് ആംഫിബിയസ് മോട്ടോര്‍സൈക്കിളുകള്‍ക്ക് രൂപം നല്‍കിയിരിക്കുന്നത്.

കരയില്‍ മറ്റ് ടൂവീലറുകള്‍ക്കുള്ള എല്ലാ സ്വാതന്ത്ര്യവും കുറഞ്ഞ ചെലവില്‍ ആറംഗ സംഘം നിര്‍മ്മിച്ചിരിക്കുന്ന ഈ ആംഫിബിയസ് മോട്ടോര്‍സൈക്കിളിനും ലഭിക്കുന്നുണ്ട്.

വെള്ളത്തില്‍ സഞ്ചരിക്കുന്നതിനായി കുറച്ച് 'എക്‌സ്ട്രാ ഫിറ്റിംഗു'കളാണ് സംഘം മോട്ടോര്‍സൈക്കിളില്‍ ഒരുക്കിയിട്ടുള്ളത്.

വെള്ളത്തില്‍ സഞ്ചരിക്കുന്നതിനായി നിര്‍മ്മിച്ചിട്ടുള്ള 'എക്‌സ്ട്രാ ഫിറ്റിംഗു'കള്‍ ഏത് തരം ബൈക്ക് മോഡലുകളിലും ഉപയോഗിക്കാമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത.

വെള്ളത്തില്‍ ദിശ നിയന്ത്രിക്കുന്നതിനായി മോട്ടോര്‍സൈക്കിളിന്റെ ഫ്രണ്ട് വീലുകളെ ഉപയോഗിക്കാവുന്ന തരത്തിലാണ് ആംഫിബിയസ് മോട്ടോര്‍സൈക്കിളിന്റെ എക്‌സ്ട്രാ ഫിറ്റിംഗുകളെ സംഘം ഒരുക്കിയിട്ടുള്ളത്.

ഫ്രണ്ട് വീലുകളെ പങ്കായത്തിന് സമാനമായി വെള്ളത്തില്‍ ഉപയോഗിച്ച് ദിശ നിയന്ത്രിക്കാന്‍ സാധിക്കും.

വെള്ളത്തില്‍ മുന്നോട്ട് നീങ്ങുന്നതിനായി പിൻ ചക്രങ്ങളെയാണ് ആറംഗ എഞ്ചിനീയറിംഗ് വിദ്യാർത്ഥി സംഘം ഉപയോഗപ്പെടുത്തിയിട്ടുള്ളത്.

സിന്തറ്റിക് ഫ്‌ളാറ്റ് ബെല്‍റ്റുകളില്‍ പൊതിഞ്ഞ ബാക്ക് വീല്‍ കറങ്ങുമ്പോള്‍, ആംഫിബിയസ് മോട്ടോര്‍സൈക്കിളിന് മുന്നോട്ട് നീങ്ങാനുള്ള ഊര്‍ജ്ജം ലഭിക്കും.

പിവിസി പൈപ് എന്ന അവിഭാജ്യ ഘടകം
വെള്ളത്തില്‍ പൊങ്ങി നില്‍ക്കാനുള്ള ഫ്‌ളോട്ടിംഗ് ഘടനയെ പൂര്‍ണമായും പിവിസി പൈപിലാണ് സംഘം ഒരുക്കിയിരിക്കുന്നത്.

ഇതേ പിവിസി പൈപ്പുകള്‍ക്ക് മേല്‍ മെറ്റാലിക് കവറിംഗ് നൽകി വെള്ളത്തിൽ സ്ഥരിത കൈവരിക്കാൻ ആംഫിബിയസ് മോട്ടോർസൈക്കിളിനെ ഇവർ പ്രാപ്തരാക്കിയിട്ടുണ്ട്.

പിവിസി പൈപില്‍ അടിസ്ഥാനപ്പെടുത്തിയത് കൊണ്ടാണ് ആംഫിബിയസ് മോട്ടോര്‍സൈക്കിളിനെ കുറഞ്ഞ ചെലവില്‍ ഒരുക്കാന്‍ സാധിച്ചതെന്ന് സംഘം വ്യക്തമാക്കുന്നു.

ഇന്ത്യന്‍ വിപണിയില്‍ ലഭ്യമല്ലാത്ത ആംഫിബിയസ് മോട്ടോര്‍സൈക്കിളുകള്‍ക്ക് വിദേശ രാജ്യങ്ങളില്‍ ലക്ഷങ്ങളിലാണ് വില ആരംഭിക്കുന്നത്.

എന്നാല്‍ ഇവരുടെ ആംഫിബിയസ് മോട്ടോര്‍സൈക്കിളിന് ചെലവായിരിക്കുന്നത് കേവലം 20000 രൂപയാണ്.

100 സിസി എഞ്ചിൻ കരുത്തിലാണ് ആംഫിബിയസ് മോട്ടോര്‍സൈക്കിളിനെ ഈ ആറംഗ സംഘം അണിനിരത്തിയിരിക്കുന്നത്.

കരയില്‍ മറ്റ് ബൈക്കുകള്‍ക്കെന്ന പോലുള്ള മൈലേജ് ആംഫിബിയസ് മോട്ടോര്‍ സൈക്കിളിനും ലഭിക്കുമെന്ന് സംഘം പറയുന്നു.

അതേസമയം, വെള്ളത്തില്‍ സഞ്ചരിക്കുമ്പോള്‍ ആംഫിബിയസ് മോട്ടോര്‍സൈക്കിളിന്റെ മൈലേജ് കുറയുമെന്നും സംഘം കൂട്ടിച്ചേര്‍ത്തു.

ചെന്നൈയില്‍ ഉണ്ടായ വെള്ളപ്പൊക്ക ദുരിതത്തിൽ നിന്നുമാണ് ആദ്യമായി ആംഫിബിയസ് മോട്ടോർസൈക്കിളെന്ന ആശയം സംഘത്തിന് ലഭിക്കുന്നത്.

അരയറ്റം വെള്ളത്തില്‍ ബൈക്ക് ഓടിച്ച് പോയ ഒരു വ്യക്തിയുടെ ചിത്രം ഈ ആറംഗ സംഘത്തിന് മേൽ ചെലുത്തിയ സ്വാധീനത്തിൽ നിന്നുമാണ് ആംഫിബിയസ് മോട്ടോർസൈക്കിൾ ഉടലെടുത്തിരിക്കുന്നത്.

വാണിജ്യാടിസ്ഥാനത്തില്‍ ആംഫിബിയസ് മോട്ടോര്‍സൈക്കിളുകളെ നിര്‍മ്മിക്കുന്നതിന് ഒപ്പം, മോഡലിന്റെ പേറ്റന്റ് കരസ്ഥമാക്കാനും ആറംഗ സംഘം പദ്ധതിയിടുന്നു.

അതേസമയം, നിലവിലെ മോഡലില്‍ ഒരല്‍പം മാറ്റി വരുത്തിയാകും അടുത്ത മോഡലിനെ ഇവര്‍ അവതരിപ്പിക്കുക.

ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ് ഷാനവാസ് എസ്, അധ്യാപകന്‍ വരുണ്‍ ചന്ദ്രന്‍ ബി എന്നിവരുടെ നേതൃത്വത്തിലാണ് ഈ വിദ്യാർത്ഥി സംഘം ആംഫിബിയസ് മോട്ടോര്‍സൈക്കിളിന് രൂപം നല്‍കിയിരിക്കുന്നത്.


Click it and Unblock the Notifications








