ലോകത്തിലെ ഏറ്റവും അപകട സാധ്യതയുള്ള റോഡ് കാണാം
ബൊളിവിയയിലെ നോര്‍ത്ത് യുംഗാസ് റോഡിനെ 'റോഡ് ഓഫ് ഫെയ്റ്റ്', 'ഡെത്ത് റോഡ്' എന്നെല്ലാം വിളിക്കാറുണ്ട്. മരണത്തെ മുഖാമുഖം കാണുവാനാഗ്രഹിക്കുന്നവര്‍ക്ക് ഈ പാത റെക്കമന്‍ഡ് ചെയ്യാവുന്നതാണ്. സ്റ്റീയറിംഗ് വീലിന്റെ താളം ഒരല്‍പം പോലും പിഴയ്ക്കാതിരുന്നാല്‍ മാത്രം അറ്റത്തെത്താവുന്ന വീതി കുറഞ്ഞ ഗാട്ട് റോഡാണ് ഈ 'മരണത്തിന്റെ പാത'യുടെ പ്രത്യേകത.
ബിബിസി ടോപ്ഗിയര്‍ ഗടികള്‍ ഈ പാതയിലൂടെ ഒരു യാത്ര നടത്തിയിരുന്നു. ജെരെമി ക്ലാര്‍ക്‌സണ്‍ തന്റെ റെയ്ഞ്ച് റോവറില്‍ മരണത്തെ ഒരു ടയര്‍പ്പാടകലെ കണ്ട നിമിഷം കാണേണ്ടതുതന്നെയാണ്. ഡെത്ത് റോഡിനെക്കുറിച്ചുള്ള വിവരണങ്ങള്‍ക്കും ചിത്രങ്ങള്‍ക്കുമവസാനം ജെരെമി ക്ലാര്‍ക്‌സന്റെ ഐതിഹാസികയാത്രയും കാണാം.

69 കിലോമീറ്റര്‍ നീളമുണ്ട് നോര്‍ത്ത് യുംഗാസ് റോഡിന്.

1995ല്‍ ഇന്റര്‍ അമേരിക്കന്‍ ഡവലപ്‌മെന്റ് ബാങ്കാണ് ഈ റോഡിനെ ലോകത്തിലെ ഏറ്റവും അപകട സാധ്യതയുള്ള റോഡെന്ന് വിശേഷിപ്പിച്ചത്.

ഈ പാതയില്‍ വര്‍ഷത്തില്‍ 200 മുതല്‍ 300 വരെയാളുകള്‍ കൊല്ലപ്പെടാറുണ്ടെന്നാണ് അറിയുന്നത്.

വീതി കുറഞ്ഞ റോഡിലൂടെ ഇരുവശത്തേക്കും വാഹനങ്ങള്‍ സഞ്ചരിക്കുന്നു. ഇവിടെ പലയിടങ്ങളിലും ഒരു വാഹനത്തിന് കഷ്ടിച്ച് കടന്നുപോകാനുള്ള സ്ഥലം മാത്രമേയുള്ളൂ. ഇവിടങ്ങളിലാണ് ഏറെയും അപകടങ്ങളുണ്ടാകാറുള്ളത്.

കാലാവസ്ഥയുടെ പ്രവചനാതീത സ്വഭാവമാണ് മറ്റൊരു പ്രശ്‌നം. മലയിടിച്ചിലും മറ്റും ഇടയ്ക്കിടെ ഉണ്ടാകാറുണ്ട്. വാഹനങ്ങള്‍ സ്ഥിരമായി കൊക്കയിലേക്ക് വീഴുന്ന ഇടങ്ങളില്‍ പ്രത്യേക അടയാളങ്ങള്‍ പതിച്ചിട്ടുണ്ട്. സൂക്ഷിച്ച് വാഹനമോടിക്കുക മാത്രമേ വഴിയുള്ളൂ.

ബോളിവിയയുടെ തലസ്ഥാനമായ സുക്രെയുമായി ആമസോണ്‍ റെയിന്‍ ഫോറസ്റ്റ് മേഖലയെ ബന്ധിപ്പിക്കുന്ന റോഡുകളിലൊന്നാണിത്. ലാ പാസില്‍ നിന്ന് 4650 മീറ്റര്‍ ഉയരത്തിലേക്കാണ് ഈ റോഡ് പോകുന്നത്.

90കളിലാണ് നോര്‍ത്ത് യുംഗാസ് റോഡ് അന്തര്‍ദ്ദേശീയ പ്രശസ്തിയിലേക്കുയരുന്നത്. സാഹസികയാത്രക്കാരുടെ പറുദീസയായി മാറി ഈ മരണത്തിന്റെ പാത. 98നു ശേഷം സാഹസികയാത്രയ്ക്കുവന്ന 18 സഞ്ചാരികള്‍ ഇവിടെ കൊല്ലപ്പെട്ടിട്ടുണ്ട്.

1930കളില്‍ ജയില്‍പുള്ളികളെ ഉപയോഗിച്ചാണ് നോര്‍ത്ത് യുംഗാസ് റോഡ് നിര്‍മിച്ചത്. 1976 മുതല്‍ 20 വര്‍ഷത്തോളം പുതുക്കല്‍ ജോലികള്‍ നടന്നു. നിരവധി സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. എന്നിരിക്കിലും ഇന്നും ഈ പാത ലോകത്തിലെ ഏറ്റവും അപായസാധ്യതയുള്ള പാതയായി നിലനില്‍ക്കുന്നു.
ജെരെമി ക്ലാർക്സൺ മരണത്തോട് സംവദിക്കുന്നു
വീഡിയോ
മരണപാതയിൽ മിത്സുബിഷി ചിത്രീകരിച്ച പരസ്യം
വീഡിയോ


Click it and Unblock the Notifications








