മുംബൈയില്‍ നിന്നും യുഎഇയിലേക്കു കടലിനടിയിലൂടെ ഒരു റെയിൽ പാത
മുംബൈയില്‍ നിന്നും യുഎഇയിലേക്കു ഒരു ട്രെയിന്‍ യാത്ര. അതും കടലിനടിയിലൂടെ. ഹൈപ്പര്‍ലൂപ്പിനും ഡ്രൈവറില്ലാത്ത പറക്കുംകാറിനും ശേഷം സ്വപ്‌ന റെയില്‍ പദ്ധതിക്ക് യുഎഇ ഒരുക്കം കൂട്ടുന്നു. സമുദ്രത്തിനടിയിലൂടെ രണ്ടായിരം കിലോമീറ്റര്‍ നീളുമുള്ള റെയില്‍ പാതയ്ക്കുള്ള സാധ്യത പഠിക്കുകയാണ് യുഎഇ.

മുംബൈ - ഫുജൈറ നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന റെയില്‍ പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ വിമാന - കപ്പല്‍ മാര്‍ഗ്ഗങ്ങള്‍ക്ക് സമാന്തരമായി സമുദ്രജല ട്രെയിന്‍ സര്‍വ്വീസും ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നിലവില്‍ വരും. യുഎഇ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ അഡൈ്വസര്‍ ബ്യൂറോ ലിമിറ്റഡ് കമ്പനിയാണ് സമുദ്രത്തിനടിയിലൂടെ റെയില്‍ ഗതാഗതമെന്ന ആശയം മുന്നോട്ടു വെച്ചത്.

കേവലം യാത്രാ ഉപാധി എന്നതിലുപരി ഇരു രാജ്യങ്ങളും തമ്മിലുള്ള ചരക്കുനീക്കങ്ങള്‍ക്കും ഇതേ റെയില്‍ പാത ഉപയോഗിക്കാനാണ് തീരുമാനം. അതിവേഗം പാളത്തിലൂടെ തെന്നിനീങ്ങുന്ന അള്‍ട്രാ സ്പീഡ് ഫ്‌ളോട്ടിംഗ് ട്രെയിനുകളായിരിക്കും സമുദ്രജല റെയില്‍ പദ്ധതിയില്‍ പരീക്ഷിക്കുക.

ഇന്ത്യ - യുഎഇ കോണ്‍ക്ലേവില്‍ യുഎഇ ദേശീയ ഉപദേശക സമിതി മേധാവി അബ്ദുല്ല അല്‍ സിഹിയാണ് സമുദ്രത്തിനടിയിലൂടെയുള്ള റെയില്‍ സാധ്യത വെളിപ്പെടുത്തിയത്. ട്രെയിന്‍ മാര്‍ഗ്ഗം ഫുജൈറ തുറമുഖത്തു നിന്നും ഇന്ത്യയിലേക്ക് എണ്ണ കയറ്റുമതി ചെയ്യാനുള്ള ആലോചനയിലാണ് യുഎഇ.

പകരം മഹാരാഷ്ട്രയിലെ നര്‍മദ നദിയില്‍ നിന്നും ശുദ്ധജലം ഫുജൈറയിലേക്കു ഇന്ത്യ എത്തിക്കും. അതേസമയം സമുദ്രത്തിനടിയിലൂടെയുള്ള ട്രെയിന്‍ പദ്ധതിക്കുള്ള സാധ്യത യുഎഇ പ്രഖ്യാപിച്ചതിന് പിന്നാലെ ചൈനയും സമാന പദ്ധതിയുമായി രംഗത്തു വന്നിട്ടുണ്ട്.

സമുദ്രത്തിനടിയിലൂടെയുള്ള ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് ചൈനീസ് സര്‍ക്കാര്‍ അനുമതി നല്‍കിയെന്നാണ് വിവരം. ഷാങ്ഹായുടെ തുറമുഖ നഗരമായ നിങ്‌ബോയെയും കിഴക്കന്‍ പ്രവിശ്യയായ സൂഷാനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന സമുദ്രജല ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കാണ് ചൈന തുടക്കമിടുന്നത്.

വിനോദസഞ്ചാര മേഖലയ്ക്കു ഉണര്‍വേകാന്‍ പുതിയ റെയില്‍ പദ്ധതിക്ക് കഴിയുമെന്നു ചൈന കരുതുന്നു. 77 കിലോമീറ്റര്‍ നിലകൊള്ളുന്ന യോങ്‌സൂ റെയില്‍ ശൃഖലയുടെ ഭാഗമായാകും ചൈനീസ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി യാഥാര്‍ത്ഥ്യമാവുക.

മുംബൈ - അഹമ്മദാബാദ് റെയില്‍ ഇടനാഴിയില്‍ കടലിനടിയിലൂടെയുള്ള റെയില്‍ പാത സ്ഥാപിക്കാന്‍ ഇന്ത്യയ്ക്കും ആലോചനയുണ്ട്. ഇതുമായി ബന്ധപ്പെട്ട പഠനങ്ങള്‍ കേന്ദ്രം നടത്തിവരികയാണ്. 508 കിലോമീറ്ററാണ് പദ്ധതിയുടെ ആകെ നീളം.

ഇതില്‍ താനെയ്ക്കും വിരാറിനും ഇടയിലെ ഏഴു കിലോമീറ്റര്‍ കടല്‍ പ്രദേശം ഉള്‍പ്പെടും. ഈ പ്രദേശത്ത് ഏഴുപതു മീറ്റര്‍ ആഴത്തില്‍ ടണല്‍ നിര്‍മ്മിച്ച് പാത പൂര്‍ത്തീകരിക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. പദ്ധതി 2023 -ഓടെ പൂര്‍ത്തിയാവും.

ജപ്പാന്റെ പിന്തുണയോടുള്ള പദ്ധതിക്ക് ഒരുലക്ഷം കോടി രൂപയാണ് ചിലവു കണക്കാക്കുന്നത്. പദ്ധതിക്ക് വേണ്ടുന്ന സാങ്കേതിക പിന്തുണ ജാപ്പനീസ് കമ്പനികള്‍ ഉറപ്പുവരുത്തും. ഈ പദ്ധതി നടപ്പിലാവുന്നതോടെ താനെ - വിരാര്‍ പാതയിലെ യാത്രാസമയം ഏഴു മണിക്കൂറില്‍ നിന്നു രണ്ടു മണിക്കൂറായി ചുരുങ്ങും.
Source: Khaleej Times
Images: Lil Frizy, Ingolfson/Wiki Commons,Luca Florio/Wiki Commons, Toprak ERDEM/YouTube


Click it and Unblock the Notifications








