വിമാനങ്ങള്‍ ഇപ്പോഴും പറക്കുന്നത് അറുപതുകളിലെ വേഗതയില്‍; കാരണം ഇതാണ്
കാലം മാറുന്നതിന് അനുസരിച്ച് സാങ്കേതികത പുരോഗമിക്കുകയാണ്. ടെക്‌നോളജിയുടെ മുന്നേറ്റം വാഹനലോകത്തിന്റെ തലവര മാറ്റി കുറിച്ചു. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടെ കണ്ണഞ്ചും വേഗതയിലാണ് വാഹനലോകം വളര്‍ച്ച കൈവരിച്ചത്.

വാഹനങ്ങള്‍ കൂടുതല്‍ ജനകീയമായതിന് പിന്നിലും ടെക്‌നോളജിയ്ക്ക് നിർണായക പങ്കുണ്ട്. കുറഞ്ഞ വിലയ്ക്ക് വേഗതയുള്ള കാറുകള്‍ അണിനിരന്നത് തന്നെ ഇതിന് ഉദ്ദാഹരണം. കപ്പലുകളുടെയും ട്രെയിനുകളുടെയും കാര്യത്തില്‍ ചിത്രം വ്യത്യസ്തമല്ല.

ട്രെയിന്‍ ഗതാഗതവും കപ്പല്‍ഗതാഗതവും സ്വപ്‌നവേഗത കൈവരിച്ചു. എന്നാല്‍ യാത്രാവിമാനങ്ങളുടെ കാര്യമെടുത്താല്‍ സംഭവം നേരെ തിരിച്ചാണ്. വിമാനങ്ങളില്‍ വേഗത വര്‍ധിച്ചില്ല, പകരം കുറയുകയാണ് ചെയ്തത്!

അറുപതുകളില്‍ സഞ്ചരിച്ചിരുന്ന വേഗതയാണ് യാത്രാവിമാനങ്ങള്‍ക്ക് ഇപ്പോഴും. അതായത് സാങ്കേതിക വളർച്ച യാത്രാവിമാനങ്ങളുടെ വേഗത വർധിപ്പിച്ചില്ലെന്ന് സാരം. ഇതെന്തു കൊണ്ടാണ്?

ഇന്ധനക്ഷമതയും ചെലവും
വര്‍ഷങ്ങള്‍ക്ക് ഇപ്പുറവും യാത്രാവിമാനങ്ങള്‍ പതിയെ പറക്കാനുള്ള പ്രധാന കാരണം ഇന്ധനക്ഷമതയാണ്. വിമാനവേഗത പത്തു ശതമാനം കൂട്ടിയാല്‍ ഇന്ധനഉപഭോഗം ഇരുപതു ശതമാനം വര്‍ധിക്കുമെന്നാണ് കണക്ക്.
Recommended Video


എയറോഡൈനാമിക് പ്രതിരോധമാണിതിന് കാരണം. ഉയര്‍ന്ന വേഗത ഇന്ധനഉപഭോഗം വര്‍ധിപ്പിക്കും. ഇത് വിമാനങ്ങളുടെ പ്രവര്‍ത്തന ചെലവും കൂട്ടും. ഇക്കാരണത്താല്‍ കഴിഞ്ഞ 40-50 വര്‍ഷമായി യാത്രാവിമാനങ്ങള്‍ക്ക് വേഗത വര്‍ധിച്ചിട്ടില്ല.

ടര്‍ബോഫാന്‍ അല്ലെങ്കില്‍ ഹൈ-ബൈപാസ് ജെറ്റ് എഞ്ചിനുകള്‍
യാത്രാവിമാനങ്ങളിലുള്ള പഴയ ജെറ്റ് എഞ്ചിനുകളുടെ ഇന്‍ടെയ്ക്ക് വളരെ ചെറുതാണ്. അതിനാല്‍ ഉയര്‍ന്ന വേഗതയില്‍ പോലും വളരെ കുറച്ച് വായു മാത്രമെ ഇന്‍ടെയ്ക്ക് മുഖേന കടന്നുപോകാറുള്ളു.

എന്നാല്‍ ഇന്നുള്ള ആധുനിക ഹൈ-ബൈപാസ് ജെറ്റ് എഞ്ചിനുകളില്‍ ഭീമന്‍ ടര്‍ബോഫാനുകളാണ് ഒരുങ്ങുന്നത്. കുറഞ്ഞ വേഗതയിലും കൂടുതല്‍ വായു ശ്വസിച്ചു ആവശ്യമായ തള്ളല്‍ ബലം (Thrust) കൈവരിക്കാന്‍ ഹൈ-ബൈപാസ് എഞ്ചിനുകള്‍ക്ക് സാധിക്കും.

ഹൈ-ബൈപാസ് എഞ്ചിനില്‍ വായു ടര്‍ബൈനിലൂടെ കടന്നു പോകില്ല. മറിച്ച് ടര്‍ബൈനിന് ചുറ്റുമുള്ള വായു സഞ്ചാരം ക്രമപ്പെടുത്തിയാണ് ആവശ്യമായ തള്ളല്‍ ബലം ഹൈ-ബൈപാസ് എഞ്ചിനുകള്‍ നേടുന്നത്.

കുറഞ്ഞ വേഗതയിലാണ് ഹൈ-ബൈപാസ് എഞ്ചിനുകള്‍ ഉയര്‍ന്ന കാര്യക്ഷമത കാഴ്ചവെക്കാറ്. വിമാനവേഗത വര്‍ധിപ്പിക്കാന്‍ നിര്‍മ്മാതാക്കള്‍ മടിക്കുന്ന മറ്റൊരു കാരണം കൂടിയാണിത്.

ശബ്ദാതിവേഗത
വായുവില്‍ ശബ്ദം സഞ്ചരിക്കുന്നത് മണിക്കൂറില്‍ 1,235 കിലോമീറ്റര്‍ വേഗത്തില്‍. എന്നാല്‍ പതിനാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് ശബ്ദാദിവേഗ വിമാനം കോണ്‍കോര്‍ഡ് പറന്നത് മണിക്കൂറില്‍ 2,180 കിലോമീറ്റര്‍ വേഗത്തില്‍!

ലോകത്തില്‍ ഇന്നുവരെ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത് രണ്ടു ശബ്ദാദിവേഗ യാത്രവിമാനങ്ങള്‍. അതില്‍ വ്യവസായികമായി വിജയിച്ചത് കോണ്‍കോര്‍ഡ് മാത്രം. ബ്രിട്ടനും ഫ്രാന്‍സും സംയുക്തമായാണ് കോണ്‍കോര്‍ഡിനെ വികസിപ്പിച്ചത്.

ചരിത്രം തിരുത്തി കുറിച്ചെങ്കിലും വിവാദങ്ങളുടെ തോഴനായിരുന്നു കോണ്‍കോര്‍ഡ്. 1976 ല്‍ സേവനം ആരംഭിച്ച കോണ്‍കോര്‍ഡ് 2003 വരെ സജീവ യാത്രാവിമാനമായി പ്രവര്‍ത്തിച്ചു.

കോണ്‍കോര്‍ഡിനെ പിന്‍വലിക്കാന്‍ കാരണം
കോണ്‍കോര്‍ഡിന് പറക്കാന്‍ വേണ്ടിയിരുന്നത് മണിക്കൂറില്‍ 25,629 ലിറ്റര്‍ ഇന്ധനം. യാത്രക്കാര്‍ക്ക് ആകെമൊത്തം നൂറു സീറ്റുകള്‍ മാത്രം. ഒപ്പം കണ്ണുതള്ളുന്ന യാത്രാക്കൂലിയും.

വാണിജ്യാടിസ്ഥാനത്തില്‍ വിജയിച്ചെന്ന് പറയുമ്പോഴും കോണ്‍കോര്‍ഡ് ബ്രിട്ടീഷ് എയര്‍വേസിനും എയര്‍ഫ്രാന്‍സിനും സാമ്പത്തിക ബാധ്യതയായി. എന്നാൽ കോണ്‍കോര്‍ഡിനെ പിന്‍വലിക്കാനുള്ള യഥാര്‍ത്ഥ കാരണമിതല്ല.

ശബ്ദശല്യമായിരുന്നു കോര്‍ഡ്‌കോര്‍ഡിന് തിരിച്ചടിയായത്. ഭീകരശബ്ദം കണക്കിലെടുത്ത് ഒട്ടുമിക്ക രാജ്യങ്ങളും തങ്ങളുടെ ആകാശത്ത് കോണ്‍കോര്‍ഡുകളെ നിരോധിച്ചു.

പ്രതിസന്ധികളെ മറികടന്നു കോണ്‍കോര്‍ഡ് കുറച്ച് കൂടി കാലം ആകാശത്ത് വട്ടമിട്ടു പറന്നു. എന്നാല്‍ അറ്റകുറ്റ പണികള്‍ക്ക് ഭീമന്‍ തുക ചെലവഴിക്കേണ്ടി വരുമെന്ന തിരിച്ചറിവ് കോണ്‍കോര്‍ഡുകളെ എന്നന്നേക്കുമായി പിന്‍വലിക്കാന്‍ അധികൃതരെ പ്രേരിപ്പിച്ചു.


Click it and Unblock the Notifications








