പരസ്യത്തിലെ മൈലേജ് ലഭിക്കുന്നില്ലേ? ടിവിഎസിന് എതിരെ കോടതി വിധിച്ചത് ഇങ്ങനെ
തുടര്‍ച്ചയായുള്ള സര്‍വ്വീസുകള്‍ക്ക് ശേഷവും ഇന്ധനക്ഷമത ഉറപ്പ് വരുത്താന്‍ സാധിക്കാതെ വന്നതോടെയാണ് മേഹ്ത രാജ്‌കോട്ട് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തിനെ സമീപിച്ചത്.
ഇന്ത്യന്‍ വിപണിയില്‍ മൈലേജാണ് ഒരോ മോഡലിന്റെ ഭാവി നിശ്ചയിക്കുന്നത്. ഫോര്‍ വീലറുകളെ അപേക്ഷിച്ച് ടൂവീലര്‍ ഉപഭോക്താക്കള്‍, മൈലേജിന്റെ കാര്യത്തില്‍ ഒരല്‍പം കടുംപിടുത്തക്കാരുമാണ്.

അതിനാല്‍ മൈലേജില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് നിര്‍മ്മാതാക്കള്‍ മോഡലുകളെ അണിനിരത്തുന്നത്. വിപണിയില്‍ എത്തുന്ന ടൂവീലര്‍ മോഡലുകളുടെ പരസ്യങ്ങളിലും ഇതേ മൈലേഡ് ട്രെന്‍ഡിനെ നമ്മുക്ക് കാണാന്‍ സാധിക്കും.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ അതത് നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത നല്‍കാന്‍ മോഡലുകള്‍ക്ക് സാധിക്കുന്നുണ്ടോ?

ഇല്ലെന്ന് തന്നെയാണ് ഇന്ത്യയിലെ ബഹുഭൂരിപക്ഷം ടൂവീലർ-ഫോർവീലർ ഉപഭോക്താക്കളും സാക്ഷ്യപ്പെടുത്തുന്നത്.

എന്തായാലും ഇനി മുതല്‍ മോഡലുകളുടെ മൈലേജിനെ പറ്റി പരസ്യങ്ങളില്‍ പരാമര്‍ശിക്കുമ്പോള്‍ നിര്‍മ്മാതാക്കള്‍ ഒരല്‍പം കൂടി ജാഗ്രത പാലിക്കണം.

ജൂപിറ്ററിന്റെ പരസ്യങ്ങളില്‍ ടിവിഎസ് വാഗ്ദാനം ചെയ്ത ഇന്ധനക്ഷമത ഉറപ്പ് വരുത്താന്‍ മോഡലിന് സാധിക്കാതെ വന്നതോടെ അഹമ്മദാബാദില്‍ കമ്പനി കുഴങ്ങിയിരിക്കുകയാണ്.

ജുപീറ്റര്‍ മോഡല്‍ എത്രയും പെട്ടെന്ന് റിപ്പയര്‍ ചെയ്ത് പരസ്യങ്ങളില്‍ വാഗ്ദാനം ചെയ്ത ഇന്ധനക്ഷമത ഉറപ്പ് വരുത്താന്‍ ഉപഭോക്തൃ കോടതി ടിവിഎസിനോട് ഉത്തരവിട്ടിരിക്കുകയാണ്.

അതേസമയം, റിപ്പയര്‍ ചെയ്തിട്ടും പ്രശ്‌നം പരിഹരിക്കപ്പെട്ടില്ലെങ്കില്‍ മോഡലിന്റെ വില ഉപഭോക്താവിന് തിരികെ റീഫണ്ട് ചെയ്യാനും കോടതി ടിവിഎസിനോട് നിര്‍ദ്ദേശിച്ചിരിക്കുകയാണ്.

ഉപഭോക്താവിന് നേരിടേണ്ടി വന്ന ബുദ്ധിമുട്ടിന്റെ പശ്ചാത്തലത്തില്‍ 10000 രൂപ നഷ്ടപരിഹാരമായി നല്‍കാനും അഹമ്മദാബാദിലെ ഉപഭോക്തൃ കോടതി ടിവിഎസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഉപഭോക്താവിന് തൃപ്തി ലഭിക്കാത്ത പക്ഷം ജൂപിറ്ററിന്റെ വിലയായ 52000 രൂപയും ഒമ്പത് ശതമാനം പലിശയും ടിവിഎസിന് ഒടുക്കേണ്ടതായി വരും.

സംഭവം ഇങ്ങനെ-
2014 സെപ്തംബറിലായിരുന്ന മുതിര്‍ന്ന പൗരനായ രാജ്‌കോട്ട് സ്വദേശി ഗുണ്‍വന്ത് മേഹ്ത ടിവിഎസ് ജൂപിറ്റര്‍ സ്വന്തമാക്കുന്നത്.

സമീപത്തുള്ള പ്രാദേശിക ഷോറൂമില്‍ നിന്നും 52150 രൂപ വിലയിലാണ് ടിവിഎസ് ജൂപിറ്ററിനെ ഗുണ്‍വന്ത് മേഹ്ത വാങ്ങിയത്.

ലിറ്ററിന് 62 കിലോമീറ്ററാണ് ജൂപിറ്ററിന് മേല്‍ കമ്പനി അന്ന് വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ 62 കിലോമീറ്റര്‍ ഇന്ധനക്ഷമത മേഹ്തയ്ക്ക് ലഭിച്ചില്ല.

തുടര്‍ച്ചയായുള്ള സര്‍വ്വീസുകള്‍ക്ക് ശേഷവും ഇന്ധനക്ഷമത ഉറപ്പ് വരുത്താന്‍ സാധിക്കാതെ വന്നതോടെ മേഹ്ത രാജ്‌കോട്ട് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തെ സമീപിച്ചത്.

പ്രതീക്ഷിച്ച ഇന്ധനക്ഷമത ജൂപിറ്റര്‍ നല്‍കാത്തതിനെ തുടര്‍ന്ന് ടിവിഎസില്‍ നിന്നും തുക റീഫണ്ട് ലഭിക്കണമെന്ന് മേഹ്ത ആവശ്യപ്പെട്ടു.

കുറഞ്ഞ ഇന്ധനക്ഷമതയുടെ പശ്ചാത്തലത്തില്‍ പെട്രോളിന് വേണ്ടി ചെലവഴിച്ച തുക ഉള്‍പ്പെടെ 54000 രൂപയാണ് മേഹ്ത നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്.

കേസ് പരിഗണിക്കവെ, മേഹ്തയുടെ മോഡലിന്റെ മൈലേജ് റിപ്പോര്‍ട്ട് കോടതി ടിവിഎസിനോട് ആവശ്യപ്പെട്ടു.

2015 മെയ് മാസം 43 കിലോമീറ്റര്‍ രേഖപ്പെടുത്തിയ ഇന്ധനക്ഷമത, 2015 സെപ്തംബറിലേക്ക് വരുമ്പോള്‍ 55 കിലോമീറ്ററായി വര്‍ധിച്ചെന്ന് ടിവിഎസ് റിപ്പോര്‍ട്ട് പരാമര്‍ശിച്ചു.

2016 മാര്‍ച്ച് റിപ്പോര്‍ട്ട് പ്രകാരം ജൂപിറ്റര്‍ മോഡലിന് മേല്‍ 65.51 കിലോമീറ്റര്‍ മൈലേജ് ലഭിച്ചൂവെന്നാണ് റിപ്പോര്‍ട്ടില്‍ ടിവിഎസ് രേഖപ്പെടുത്തിയത്.

എന്നാല്‍ ടിവിഎസിന്റെ റിപ്പോര്‍ട്ടിനെതിരെ ശക്തമായി വാദിച്ച മേഹ്ത, തന്റെ മോഡലിന്റെ മൈലേജ് 45 കിലോമീറ്ററിന് മുകളില്‍ ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കി.

ഇരു കക്ഷികളുടെയും വാദം കേട്ട ശേഷം, ടിവിഎസിനോട് മോഡല്‍ റിപ്പയര്‍ ചെയ്ത് നല്‍കി ഇന്ധനക്ഷമത ഉറപ്പ് വരുത്താന്‍ കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു.

രാജ്യത്ത് മുമ്പ് നടന്നിട്ടുള്ള സമാന മൈലേജ് തര്‍ക്കങ്ങളെ നിരീക്ഷിച്ചാണ് കോടതി മേഹ്തയ്ക്ക് അനുകൂലമായി ഉത്തരവിട്ടത്.

മൈലേജ് തര്‍ക്ക വിഷയങ്ങളില്‍ രാജ്യത്തെ കോടതികള്‍ ഉപഭോക്താവിന് അനുകൂലമായാണ് വിധിച്ചിട്ടുള്ളതെന്നും കോടതി നിരീക്ഷിച്ചു.

ജൂപിറ്ററിനെ ടിവിഎസ് സര്‍വീസ് സെന്ററുമായി കൈമാറാന്‍ കോടതി മേഹ്തയോട് ആവശ്യപ്പെട്ടു. തൃപ്തികരം അല്ലെങ്കില്‍ മോഡലിനെ നല്‍കി ടിവിഎസില്‍ നിന്നും റീഫണ്ട് നേടാമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

എന്തായാലും കോടതി ഉത്തരവിന്റെ പിന്നാലെ തന്നെ ഉപഭോക്താവിന്റെ പ്രശ്നം ടിവിഎസ് പരിഹരിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.

എന്തായാലും രാജ്കോട്ട് കോടതി വിധിക്ക് പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മൈലേജ് സംബന്ധമായ പരാതികളുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്.

കേന്ദ്ര ഏജന്‍സിയായ ARAI യാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്ന മൈലേജിനെ സക്ഷ്യപ്പെടുത്തുന്നത് എന്നതും ശ്രദ്ധേയമാണ്.
Source: ETAuto


Click it and Unblock the Notifications








