മാരുതിയില്‍ സംഭവിക്കുന്നതെന്ത്?
മാരുതി മനെസര്‍ പ്ലാന്‍റില്‍ കാലങ്ങളായി തുടര്‍ന്നുവരുന്ന തൊഴിലാളി സമരം അനിഷ്ടകരമായ ഒരു തലത്തിലേക്ക് എത്തിയിരിക്കുകയാണ്. ഒരു തൊഴിലാളിയെ സൂപ്പര്‍വൈസര്‍ ജാതീയമായി അധിക്ഷേപിച്ചതിനെ തുടര്‍ന്ന് അയാള്‍ പ്രതികരിച്ചതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്. മാരുതിയുടെ പക്ഷത്തുനില്‍ക്കുന്ന ഉയര്‍ന്ന തട്ടിലുള്ള തൊഴിലാളികളും കമ്പനി ഭരണവിഭാഗം ഉദ്യോഗസ്ഥരും ചേര്‍ന്ന സംഘവും അടിത്തട്ടിലുള്ള തൊഴിലാളികളും തമ്മിലുള്ള തര്‍ക്കത്തിന് ഈ സംഭവം വഴിവെച്ചു. തര്‍ക്കം മൂര്‍ഛിക്കുകയും വൈകാരികക്ഷോഭത്തിന് വഴിപ്പെട്ട തൊഴിലാളികള്‍ ഭരണവിഭാഗം പ്രവര്‍ത്തിക്കുന്ന ഏരിയയ്ക്ക് തീക്കൊടുക്കുകയും അതില്‍പെട്ട് അവനീഷ് കുമാര്‍ ദേവ് എന്ന ജനറല്‍ മാനേജര്‍ എച്ച് ആര്‍ പൊള്ളലേറ്റ് മരിക്കുകയും ചെയ്തു. ഇത് ആസൂത്രിതമായി ചെയ്തതാണെന്ന് ആരോപണമുണ്ട്.
ഈ കൊലപാതകത്തിനു പിന്നില്‍ പെട്ടെന്നുണ്ടായ വൈകാരികക്ഷോഭമായിരിക്കാം എന്ന നിഗമനമാണ് നിരീക്ഷകര്‍ പങ്കുവെക്കുന്നത്. തൊഴിലാളികളെ പ്രതിരോധത്തിലാക്കുന്ന ഒരു നടപടിക്ക് അവര്‍ ആസൂത്രിതമായി മുതിര്‍ന്നു എന്ന വാദം വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണ്. എന്തായിരുന്നാലും അനിഷ്ടകരമായ സംഭവം നടന്നുകഴിഞ്ഞു. ഇതിന്‍റെ കാരണങ്ങള്‍ പ്രസ്തുത സംഭവത്തില്‍ മാത്രം ചികയുന്നത് അബദ്ധമാണ്; മാരുതി മനെസര്‍ പ്ലാന്‍റിലെ തൊഴില്‍തര്‍ക്കം പുതുതായി പൊട്ടിപ്പുറപ്പെട്ട ഒന്നല്ല എന്ന യാഥാര്‍ഥ്യം ഇരിക്കെ.

തുടര്‍ച്ചയായ സമരങ്ങള്‍
കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസത്തിലാണ് ഹരിയാനയിലെ മനെസറിലുള്ള മാരുതി പ്ലാന്‍റിലെ തൊഴിലാളികള്‍ ശക്തമായി സമരരംഗത്തേക്കിറങ്ങുന്നത്. പെട്ടെന്നുണ്ടായ ഒരു പൊട്ടിപ്പുറപ്പെടലായിരുന്നില്ല മാരുതിയിലെ തൊഴിലാളി സമരം എന്നതാണ് യാഥാര്‍ത്ഥ്യം. വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ അധികമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ചെറിയ സമരങ്ങള്‍ മനെസര്‍ പ്ലാന്‍റില്‍ അരങ്ങേറിയിരുന്നു. ഇവ പ്ലാന്‍റിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിച്ചിരുന്നില്ല എന്നതിനാല്‍ മുഖ്യധാരാമാധ്യമങ്ങള്‍ക്ക് വലിയ പ്രയാസമൊന്നും കൂടാതെ അവഗണിക്കാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ 2011 ജൂണ്‍മാസത്തില്‍ നടന്നത് അത്തരമൊരു സമരമായിരുന്നില്ല. 13 ദിവസത്തോളം നീണ്ടു നിന്ന സമരം സമ്മര്‍ദ്ദതന്ത്രങ്ങള്‍ ഉപയോഗിച്ചാണ് കമ്പനി അവസാനിപ്പിച്ചത്. ഈ സമരത്തിനൊടുവില്‍ ഏതാണ്ട് 12,000 യൂണിറ്റിന്റെ ഉല്‍പാദനനഷ്ടവും 400 കോടിയുടെ സാമ്പത്തിക നഷ്ടവും മാരുതിക്കുണ്ടായി.
ആഗസ്റ്റ് മാസത്തിലാണ് തൊഴിലാളികള്‍ വീണ്ടും സമരത്തിനിറങ്ങിയത്. ആദ്യസമരത്തിന്‍റെ പകപോക്കല്‍ പോലെ കമ്പനി മുമ്പോട്ടുവെച്ച 'നല്ലനടപ്പ്' കരാര്‍ റദ്ദാക്കണമെന്ന ആവശ്യമാണ് പ്രധാനമായും ഉന്നയിക്കപ്പെട്ടത്. മാരുതി പ്ലാന്‍റിനകത്തേക്ക് കയറണമെങ്കില്‍ ഓരോ തൊഴിലാളിയും നല്ലനടപ്പ് കരാറില്‍ ഒപ്പുവെക്കേണ്ടതുണ്ടായിരുന്നു. ഇതുപ്രകാരം, തൊഴിലാളികള്‍ സമരത്തില്‍ പങ്കെടുക്കില്ല എന്ന് ഉറപ്പ് രേഖാമൂലം ഉറപ്പ് നല്‍കണമായിരുന്നു. തൊഴില്‍ തര്‍ക്കങ്ങളുണ്ടാകുമ്പോള്‍ മാനേജ്മെന്‍റിന് ഇഷ്ടമുള്ള തീര്‍പ്പുകള്‍ കല്‍പിക്കാനും വേണമെന്നുണ്ടെങ്കില്‍ പിരിച്ചുവിടാനും ഈ കരാറില്‍ ഒപ്പുവെക്കുന്നതോടെ തൊഴിലാളി സമ്മതം നല്‍കുന്നു. (ഈ കരാര്‍ നിയമവിരുദ്ധമാണെന്ന് പിന്നീട് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുകയുണ്ടായി. 1947ലെ തൊഴില്‍ തര്‍ക്ക നിയമത്തിന്‍റെ ലംഘനമാണ് തൊഴിലാളികളില്‍ നിന്ന് ഇത്തരം ബോണ്ടുകള്‍ ആവശ്യപ്പെടുന്നതെന്ന് കേന്ദ്ര തൊഴില്‍ മന്ത്രി ചൂണ്ടിക്കാട്ടുകയും ചെയ്തു).
ഇതുകൂടാതെ മുന്‍സമരക്കാലത്ത് പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കാമെന്ന് കമ്പനി നല്‍കിയ വാഗ്ദാനം പാലിക്കുക എന്ന ആവശ്യവും ഉന്നയിക്കപ്പെട്ടു. കൂടാതെ കാലങ്ങളായി തൊഴിലാളികള്‍ ഉന്നയിക്കുന്ന മറ്റ് പ്രശ്നങ്ങളും സമരത്തിന്‍റെ മുദ്രാവാക്യമായി. മനെസര്‍ പ്ലാന്‍റില്‍ മാരുതിയുടെ അധീനതയിലുള്ള ഒരു തൊഴിലാളി യൂണിയന്‍ മാത്രമാണുള്ളത്. സ്വന്തമായി തൊഴിലാളി യൂണിയന്‍ സ്ഥാപിക്കാനുള്ള അവകാശം സ്ഥാപിച്ചുകിട്ടലായിരുന്നു തൊഴിലാളികളുടെ ആവശ്യം. തൊഴിലാളികളുടെ ക്ഷേമത്തിനായി കമ്പനികള്‍ സ്വമേധയാ രൂപീകരിക്കേണ്ട സമിതികള്‍ മാരുതി മനെസര്‍ പ്ലാന്‍റിന് അന്യമാണ്. ഇവ സ്ഥാപിച്ചുകിട്ടുക എന്നതും തൊഴിലാളികളുടെ ആവശ്യമായി. ഈ സമരം ഒരു മാസത്തോളം നീണ്ടു നിന്നു. കമ്പനിക്ക് ഉല്‍പാദനത്തിലും വരുമാനത്തിലും വന്‍നഷ്ടം സംഭവിച്ചു. 'നല്ലനടപ്പ്' കരാറില്‍ ഒപ്പുവെക്കാമെന്ന് തൊഴിലാളികള്‍ സമ്മതിച്ചതിനെ തുടര്‍ന്നാണ് സമരം ഒത്തുതീര്‍പ്പായത്. ഇതിനുവേണ്ടി ഹരിയാന സര്‍ക്കാരും മാധ്യമ, ഉദ്യോഗസ്ഥ ലോബികളുമെല്ലാം ഒത്തൊരുമിച്ചു പ്രവര്‍ത്തിച്ചു. നിയമവിരുദ്ധമായ ബോണ്ടില്‍ തൊഴിലാളികളെ ഒപ്പിടുവിക്കുന്നതിന് സംസ്ഥാന തൊഴില്‍ മന്ത്രാലയമാണ് കാര്‍മികത്വം വഹിച്ചത്.
ഒക്ടോബര്‍ ആറിനാണ് അടുത്ത സമരം തുടങ്ങുന്നത്. ആഗസ്ത് മാസത്തെ സമരകാലത്ത് 1200ളം തൊഴിലാളികളെ പിരിച്ചുവിട്ടിരുന്നു. ഇവരെ തിരിച്ചെടുക്കാമെന്ന ഒത്തുതീര്‍പ്പ് കരാര്‍ ലംഘിക്കപ്പെട്ടതാണ് സമരത്തിന് കാരണമായത്. ഈ സമരത്തില്‍ 2000 കോടിയോളം രൂപയുടെ നഷ്ടം സുസുക്കിക്കുണ്ടായി. മനെസറിലെ തൊഴിലാളികള്‍ക്കൊപ്പം സുസുക്കി പവര്‍ട്രെയ്ന്‍, സുസുക്കി മോട്ടോര്‍സൈക്കിള്‍ എന്നീ കമ്പനികളിലെ തൊഴിലാളികളും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരത്തിനിറങ്ങിയിരുന്നു.
സര്‍ക്കാര്‍-ഉദ്യോഗസ്ഥ-മാധ്യമ ലോബി


Click it and Unblock the Notifications








