24.80 KM മൈലേജുള്ള പെട്രോള്‍ കാര്‍ ₹5.79 ലക്ഷത്തിന് വിറ്റിട്ടും കച്ചോടം ഇടിവിൽ! ഇരുത്തി ചിന്തിച്ച് മാരുതി
ഇന്ത്യക്കാരുടെ എക്കാലത്തെയും പ്രിയപ്പെട്ട ഹാച്ച്ബാക്ക് മോഡലുകളില്‍ ഒന്നായ മാരുതി സുസുക്കി സ്വിഫ്റ്റിന് (Maruti Suzuki Swift) 2026 ഫെബ്രുവരിയില്‍ അപ്രതീക്ഷിത തിരിച്ചടി. 2025 ഫെബ്രുവരി മാസത്തെ അപേക്ഷിച്ച് കഴിഞ്ഞ മാസം വില്‍പ്പനയില്‍ ഏകദേശം 9 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഓട്ടോപണ്ഡിറ്റ്‌സ് പങ്കുവെച്ച വില്‍പ്പന റിപ്പോര്‍ട്ട് പ്രകാരം, 2026 ഫെബ്രുവരിയില്‍ 14,833 യൂണിറ്റ് സ്വിഫ്റ്റുകളാണ് മാരുതി വിറ്റഴിച്ചത്. എന്നാല്‍ 2025 ഫെബ്രുവരിയില്‍ കാറിന്റെ വില്‍പ്പന 16,269 യൂണിറ്റുകളായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 1,436 യൂണിറ്റുകളുടെ കുറവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്.
വിപണിയില്‍ കടുത്ത മത്സരവും ഉപഭോക്തൃ താല്‍പര്യങ്ങളില്‍ വന്ന മാറ്റവുമാണ് സ്വിഫ്റ്റ് അടക്കമുള്ള ചെറുകാറുകളുടെ വില്‍പ്പന കുറയാനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. 2026 ജനുവരി മാസത്തെ അപേക്ഷിച്ച് നോക്കുമ്പോഴും (17,806 യൂണിറ്റുകള്‍) ഫെബ്രുവരിയില്‍ വലിയ തോതിലുള്ള ഇടിവ് പ്രകടമാണ്. ഇത് വിപണിയിലെ 'പോസ്റ്റ്-ജനുവരി കൂളിംഗ്' ഘട്ടത്തിന്റെ ഭാഗമാണെന്നും വിലയിരുത്തലുകളുണ്ട്.

എന്നിരുന്നാലും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ടോപ് 10 കാറുകളുടെ പട്ടികയില്‍ സ്വിഫ്റ്റ് ഇടംനേടിയിട്ടുണ്ട്. ടാറ്റ നെക്‌സോണ്‍, മാരുതി ഡിസയര്‍, ടാറ്റ പഞ്ച്, ഹ്യുണ്ടായി ക്രെറ്റ, മാരുതി ബ്രെസ, മാരുതി എര്‍ട്ടിഗ, മാരുതി വാഗണ്‍ ആര്‍ എന്നീ മോഡലുകള്‍ക്ക് പിന്നില്‍ എട്ടാമതായാണ് സ്വിഫ്റ്റ് ഫിനിഷ് ചെയ്തത്.
LXi, VXi, VXi (O), ZXi, ZXi+ എന്നീ അഞ്ച് വേരിയന്റുകളിലാണ് പുത്തന്‍ സ്വിഫ്റ്റ് വാങ്ങാനാകുക. നിലവില്‍ 5.79 ലക്ഷം 8.65 ലക്ഷം രൂപ വരെയാണ് സ്വിഫ്റ്റിന്റെ എക്‌സ്‌ഷോറൂം വില പോകുന്നത്. 2024-ല്‍ നാലാം തലമുറ അപ്ഡേറ്റിന്റെ ഭാഗമായി വന്ന പുതിയ Z സീരീസ് എഞ്ചിന്‍ സ്വിഫറ്റിന് ഇന്ധനക്ഷമത വര്‍ധിപ്പിച്ചിട്ടുണ്ട്. ഹാച്ചിലെ 1.2 ലിറ്റര്‍ Z12E 3-സിലിണ്ടര്‍ നാചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിന്‍ 80bhp പവറും 112nm പീക്ക് ടോര്‍ക്കും നല്‍കുന്നു.
5-സ്പീഡ് മാനുവല്‍, 5-സ്പീഡ് എഎംടി ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ ഇത് വാങ്ങാം. സ്വിഫ്റ്റ് പെട്രോള്‍ മാനുവല്‍ വേരിയന്റ് ലിറ്ററിന് 24.80 കിലോമീറ്ററും ഓട്ടോമാറ്റിക് വേരിയന്റ് ലിറ്ററിന് 25.75 കിലോമീറ്റര്‍ മൈലേജും നല്‍കുമെന്ന് കമ്പനി അവകാശപ്പെടുന്നു. മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ മാത്രം വാങ്ങാനാകുന്ന സ്വിഫ്റ്റിന്റെ ഫാക്ടറി ഫിറ്റഡ് സിഎന്‍ജി പതിപ്പും ഓഫറിലുണ്ട്. കിലോഗ്രാമിന് 32.85 കിലോമീറ്ററാണ് സ്വിഫ്റ്റ് സിഎന്‍ജിയുടെ ക്ലെയിംഡ് മൈലേജ്.
ബൂമറാംഗ് എല്‍ഇഡി ഡിആര്‍എല്ലുകളുള്ള എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, എല്‍ഇഡി ടെയില്‍ലാമ്പുകള്‍, 15 ഇഞ്ച് പ്രിസിഷന്‍-കട്ട് ഡ്യുവല്‍-ടോണ്‍ അലോയ് വീലുകള്‍, സ്മാര്‍ട്ട്പ്ലേ പ്രോ പ്ലസ് 9 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 4.2 ഇഞ്ച് എംഐഡിയുള്ള ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വയര്‍ലെസ് ചാര്‍ജര്‍ എന്നിവയാണ് കാറിന്റെ പ്രധാന സവിശേഷതകള്‍.

6 എയര്‍ബാഗുകള്‍ (സ്റ്റാന്‍ഡേര്‍ഡ്), ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം, പുതിയ സസ്പെന്‍ഷന്‍, ക്രൂയിസ് കണ്‍ട്രോള്‍, എല്ലാ സീറ്റുകളിലും 3-പോയിന്റ് സീറ്റ്ബെല്‍റ്റ്, ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS), ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍ (EBD), ബ്രേക്ക് അസിസ്റ്റ് (BA) എന്നീ ഫീച്ചറുകള്‍ അണിനിരത്തി സുരക്ഷ കൂട്ടിയിട്ടും കാറിന്റെ വില്‍പ്പന കുറയുന്നത് കമ്പനിയെ ചിന്തിപ്പിക്കുന്നുണ്ട്.
6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി നല്‍കിയിട്ടും എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് സെഗ്മെന്റില്‍ മൊത്തത്തിലുണ്ടായ മാന്ദ്യം സ്വിഫ്റ്റിനെയും ബാധിച്ചു. മൈക്രോ എസ്യുവികളുടെ കടന്നുകയറ്റം കാരണം ഹാച്ച്ബാക്ക് വാങ്ങേണ്ട ഒരു വിഭാഗം ഉപഭോക്താക്കള്‍ കൊഴിഞ്ഞുപോയിട്ടുണ്ട്. പ്രത്യേകിച്ച് ടാറ്റ പഞ്ച് പോലുള്ള മോഡലുകള്‍ സ്വിഫ്റ്റിന്റെ വിപണി വിഹിതത്തില്‍ വിള്ളലുണ്ടാക്കിയിട്ടുണ്ട്.

വില്‍പ്പന മാന്ദ്യം മറികടക്കാന്‍ കമ്പനി പുതിയ ഓഫറുകളോ പരിഷ്‌കാരങ്ങളോ കൊണ്ടുവരുമെന്നാണ് സൂചന. പുതിയ സെയില്‍സ് റിപ്പോര്‍ട്ടുകള്‍ സ്വിഫ്റ്റിന് നേരിട്ട തിരിച്ചടി താല്‍ക്കാലികമാണോ അതോ ഹാച്ച്ബാക്കുകളുടെ കാലം കഴിഞ്ഞോ എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടിട്ടുണ്ട്. വരും മാസങ്ങളിലെ വില്‍പ്പന കണക്കുകള്‍ സ്വിഫ്റ്റിന്റെ ഭാവി തീരുമാനിക്കുന്നതില്‍ നിര്‍ണായകമാകും. പേരിനും പ്രശസ്തിക്കുമൊപ്പം കാലികമായ അപ്‌ഡേറ്റുകള്‍ക്കും മാര്‍ക്കറ്റ് ട്രെന്‍ഡിനെ അതിജീവിക്കാന്‍ സ്വിഫ്റ്റിന് ശക്തിപകരുമോ എന്നതാണ് ചോദ്യം.


Click it and Unblock the Notifications








