റിപബ്ലിക് ദിന പരേഡില്‍ ഒബാമയുടെ കാഡില്ലാക് ലിമോസിനുണ്ടാകുമോ?
ബീസ്റ്റ് എന്ന ഇംഗ്ലീഷ് വാക്കിന് വന്യമൃഗം, ക്രൂരജന്തു എന്നൊക്കെ മലയാളം ഡിക്ഷണറികള്‍ അര്‍ഥം നല്‍കുന്നു. ഒബാമയുടെ കാറിന് ആരോ അറിഞ്ഞിട്ട പേരാണിത്. ഇടക്കാലത്ത് ഇന്ത്യന്‍ വിപണിയിലേക്ക് എത്തുമെന്നും മറ്റും നമ്മള്‍ കേട്ടിരുന്ന ഒരു കാറിലാണ് ഒബാമ സഞ്ചരിക്കുന്നത്. കാഡില്ലാക് എന്ന ഈ അമേരിക്കന്‍ കമ്പനിയുടെ ഇന്ത്യന്‍ വരവ് പക്ഷേ സംഭവിക്കുകയുണ്ടായില്ല. കാഡില്ലാക്കിന്റെ വാഹനങ്ങള്‍ ഓട്ടുവാന്‍ ഇന്ത്യയിലെ റോഡുകള്‍ പരുവപ്പെട്ടിട്ടില്ല എന്നാണ് പാരന്റ് കമ്പനിയായ ജനറല്‍ മോട്ടോഴ്‌സ് നടത്തിയ പഠനത്തില്‍ വ്യക്തമായത്. എന്തായാലും ഒരു വിവിഐപി കാഡില്ലാക് അടുത്തയാഴ്ച ഇന്ത്യൻ നിരത്തുകളിൽ ഓടാൻ തയ്യാറെടുക്കുകയാണ്. പ്രസിഡണ്ട് ബരാക് ഒബാമയുടെ കാഡില്ലാക് ഡിടിഎസ് ലിമോസിൻ!
2000 കോടി വിലയുള്ള ഒബാമയുടെ വിമാനം കാണാം
ലോകത്തില്‍ വെടിയും ബോംബുമെല്ലാം ഏറ്റുമരിക്കാന്‍ ഏറ്റവും സാധ്യതയുള്ള മനുഷ്യരുടെ കൂട്ടത്തിലാണ് അമേരിക്കന്‍ പ്രസിഡണ്ടിനെ അദ്ദേഹത്തിന്റെ രാഷ്ട്രം പെടുത്തിയിരിക്കുന്നത്. ഇക്കാരണത്താല്‍, അമേരിക്കന്‍ രഹസ്യാന്വേഷണവിഭാഗം ഓരോ വര്‍ഷം ചെല്ലുന്തോറും കാറിന്റെ സുരക്ഷാ സംവിധാനങ്ങള്‍ പരിഷ്‌കരിച്ചു കൊണ്ടേയിരിക്കുന്നു.
ഈ കാറിനുള്ളിലെ സുരക്ഷാസംവിധാനങ്ങളെക്കുറിച്ച് പൂര്‍ണമായ വിവരങ്ങള്‍ ആരുടെ പക്കലുമില്ല എന്നതാണ് സത്യം. എന്തായാലും ലഭ്യമായ വിവരങ്ങളും ചിത്രങ്ങളും താഴെ കാണാം.

ചിത്രങ്ങളിലൂടെ നീങ്ങുക.

ശക്തമായ സുരക്ഷാ ചട്ടങ്ങള്‍ പാലിച്ചാണ് പ്രഡിസണ്ട്സ് ലിമോസിന്‍ നിര്‍മിക്കുന്നത്. പ്രസിഡണ്ടിന്റെ കാര്‍ ഒരു അമേരിക്കന്‍ കമ്പനി അമേരിക്കയില്‍ വെച്ചുതന്നെ നിര്‍മിച്ചതാകണമെന്നാണ് അവയില്‍ ഒന്നാമത്തെ നിര്‍ദ്ദേശം. നമ്മുടെ പ്രധാനമന്ത്രിയുടെയും പ്രസിഡണ്ടിന്‍റെയും കാറുകള്‍ നിര്‍മിച്ചത് ജര്‍മന്‍കാരാണെന്ന് ഓര്‍ക്കുക. ഇന്ത്യന്‍ പ്രസിഡണ്ട് സഞ്ചരിക്കുന്നത് മെഴ്സിഡിസ് 600 പുള്‍മാനിലാണ്. നരേന്ദ്രമോഡിയുടെ വാഹനം ബിഎംഡബ്ല്യു നിര്‍മിച്ച 7 സീരീസ് ആണ്. വലിയ തോതില്‍ കസ്റ്റമൈസ് ചെയ്യപ്പെട്ടവയാണ് ഈ രണ്ട് വാഹനങ്ങളും.

മോഡി അധികാരത്തിലെത്തിയപ്പോള്‍ ഇന്ത്യന്‍ കമ്പനിയായ മഹീന്ദ്ര തങ്ങളുടെ കാര്‍ ഉപയോഗിക്കണമെന്ന അഭ്യര്‍ത്ഥനയുമായി മുന്നോട്ടു വന്നിരുന്നു. കടുത്ത ദേശീയവാദിയായ മോഡി തങ്ങളുടെ അഭ്യര്‍ത്ഥന കേള്‍ക്കുമെന്നായിരുന്നു മഹീന്ദ്ര കരുതിയത്. സ്വന്തം തടി കാക്കേണ്ട വിഷയത്തില്‍ ഏത് ദേശീയവാദിയും തീവ്രവാദിയാണെന്നു കാണാം. മോഡി ബിഎംഡബ്ല്യു ലിമോസിനാണ് തെരഞ്ഞെടുത്തത്.

നിലവില്‍ ഒബാമ ഉപയോഗിക്കുന്ന ലിമോസിന്‍ ജനറല്‍ മോട്ടോഴ്‌സ് നിര്‍മിച്ചു നല്‍കിയതാണ്. ഫോഡ്, ക്രൈസ്ലര്‍, ലിങ്കൺ തുടങ്ങിയ അമേരിക്കന്‍ കാര്‍നിര്‍മാതാക്കളുടെയെല്ലാം കാറുകളില്‍ പ്രസിഡണ്ടുമാര്‍ സഞ്ചരിച്ചിട്ടുണ്ട്. 2017ല്‍ സ്ഥാനമേല്‍ക്കാനിരിക്കുന്ന പ്രസിഡണ്ടിനായി പുതിയ ലിമോസിന്‍ നിര്‍മിക്കാനുള്ള നീക്കങ്ങള്‍ അമേരിക്കയുടെ രഹസ്യാന്വേഷണവിഭാഗം നടത്തിത്തുടങ്ങിയിട്ടുണ്ട്.

പ്രസിഡണ്ടിന്റെ ഇപ്പോഴത്തെ കാറിന് 4600 കിലോയോളം ഭാരമുണ്ട്. ഈ വാഹനത്തിലുള്ള സംവിധാനങ്ങള്‍ എന്തെല്ലാമെന്നത് സംബന്ധിച്ച ഊഹങ്ങള്‍ മാത്രമേ ലഭിക്കുന്നുള്ളൂ. മിസൈല്‍ ആക്രമണം തടയാനും വെടിയുണ്ട, ബോംബ് തുടങ്ങിയവയെ പ്രതിരോധിക്കാനും കാറ്റൊഴിഞ്ഞ ടയറില്‍ ഓടാനുമൊക്കെയുള്ള ശേഷിയെക്കുറിച്ച് നേരത്തെ നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍, ഇത്രയുംകൊണ്ട് പ്രസിഡണ്ട്‌സ് ലിമോസിന്റെ സവിശേഷതകള്‍ തീരുന്നില്ല എന്നതാണ് സത്യം. ഇവ പുറത്തുവിടാന്‍ ജനറല്‍ മോട്ടോഴ്സ് ഒരിക്കലും തയ്യാറായിട്ടുമില്ല. പണിപൂട്ടുന്ന കേസാണെന്ന് പറയേണ്ടതില്ലല്ലോ?

ഇന്ത്യയില്‍ ഒബാമയുടെ ലിമോസിന്‍ ഒറ്റയ്ക്കല്ല വരിക. കൂടെ സമാനമായ സവിശേഷതകളുള്ള ഒരു കാര്‍ കൂടി കരുതും. ലിമോസിന്‍ വഴിയിലെങ്ങാന്‍ നിന്നുപോയാല്‍ ഈ ബാക്കപ് കാറാണ് സഹായത്തിനെത്തുക. കഴിഞ്ഞവര്‍ഷം ഇസ്രായേലില്‍ വെച്ച് ഒബാമയുടെ കാറില്‍ പെട്രോള്‍ ബങ്കിലെ പയ്യന്‍ പെട്രോളിനു പകരം ഡീസലൊഴിച്ച് പണികൊടുത്തപ്പോള്‍ ബാക്കപ്പ് കാറാണ് സഹായത്തിനെത്തിയത്.

പ്രത്യേക പരിശീലനം ലഭിച്ച ഒരു രഹസ്യാന്വേഷണ ഉദ്യോഗസ്ഥനാണ് കാറിന്‍റെ ഷൗഫറായി നിയമിക്കപ്പെട്ടിരിക്കുന്നത്. ഇദ്ദേഹത്തിന് കാറിനെ ഏതുവിധേനയും കൈകാര്യം ചെയ്യാനുള്ള അസാമാന്യവഴക്കം പരിശീലനത്തിലൂടെ ലഭിക്കുന്നു. ഒരു ലിമോസിന്‍ ജെ-ടേൺ എടുക്കുന്നതിന്‍റെ പ്രയാസം ഒന്നാലോചിച്ചു നോക്കൂ. ഇതിനുള്ള പരിശീലനവും ഈ ഉദ്യോഗസ്ഥന് ലഭിച്ചിരിക്കും.

പ്രസിഡണ്ടിന്റെ കാറില്‍ രാത്രിക്കാഴ്ചയ്ക്ക് സഹായകമാകുന്ന ഒരു സംവിധാനമുണ്ടെന്ന് പുറത്തുവിട്ടിട്ടുള്ള വിവരങ്ങളില്‍ നിന്നും വ്യക്തമാകുന്നു. ബയോകെമിക്കല്‍ ആക്രമണങ്ങളെ ഫലപ്രദമായി ചെറുക്കാന്‍ ഈ ലിമോസിന് സാധിക്കും. അത്യാഹിത സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കാന്‍ പ്രസിഡണ്ടിന്‍റെ അതേ ബ്ലഡ് ഗ്രൂപ്പില്‍ പെട്ട രക്തം കാറിനകത്ത് സൂക്ഷിച്ചിട്ടുണ്ട്.

വാഹനത്തിനകത്തെ ഓക്സിജന്‍ വിതരണം പൂര്‍ണമായും നിര്‍വഹിക്കുന്നത് പ്രത്യേക സാങ്കേതികസംവിധാനമാണ്. പുറത്തുനിന്ന് വായുവിലൂടെയുള്ള യാതൊരാക്രമണവും വാഹനത്തിനകത്തേക്ക് എത്തുകയില്ലെന്ന് ഇത് ഉറപ്പുനല്‍കുന്നു.

വാഹനത്തിനകത്ത് ആകെ ഏഴുപേര്‍ക്ക് സുഖമായി ഇരുന്നു സഞ്ചരിക്കാം. ഡ്രൈവറുടെ കാബിനുമായി പ്രഡിഡണ്ടിന്‍റെ കാബിനെ വേര്‍തിരിക്കുന്നത് ഗ്ലാസ്സുകൊണ്ട് നിര്‍മിച്ച മറയാണ്. വളരെ കാര്യക്ഷമമായ ഒരു ആശയവിനിമയ സംവിധാനം വാഹനത്തിനകത്തുണ്ട്. വൈറ്റ് ഹൗസ് കമ്യൂണിക്കേഷന്‍സ് ഏജന്‍സിയാണ് ഈ വാര്‍ത്താവിനിമയോപാധിയെ നിയന്ത്രിക്കുന്നത്.


Click it and Unblock the Notifications








