പോള്‍ വാക്കറുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്
കാറപകടത്തില്‍ മരിച്ച ഹോളിവുഡ് നടന്‍ പോള്‍ വാക്കറിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. അപകടകരമായ വേഗതയില്‍ സഞ്ചരിക്കുന്ന വാഹനം ഇടിച്ചപ്പോഴുണ്ടായ ആഘാതമാണ് മരണകാരണമെന്ന് റിപ്പോര്‍ട്ട് പറയുന്നു.
ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് സിനിമാ പരമ്പരയിലെ നടനായ പോള്‍ വാക്കറുടെ മരണം ആരാധകരില്‍ വലിയ ആഘാതമാണ് സൃഷ്ടിച്ചത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ വിശദാംശങ്ങളിലേക്ക്....

മരണകാരണം
'അപകടകരമായ വേഗതയില്‍ സഞ്ചരിച്ച കാര്‍ ഇടിച്ചപ്പോഴുണ്ടായ ആഘാതമായിരുന്നു മരണകാരണ'മെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു.

കൊടുംവേഗത
മണിക്കൂറില്‍ ഏകദേശം 100 മൈല്‍ (160 കിലോമീറ്റര്‍) വേഗതയിലായിരുന്നു പോള്‍ വാക്കര്‍ കയറിയ കാര്‍ പാഞ്ഞിരുന്നതെന്ന് വിശദമായ പരിശോധനയില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. മണിക്കൂറില്‍ 45 മൈല്‍ വേഗതാപരിധി വെച്ചിട്ടുള്ള നിരത്തിലൂടെയായിരുന്നു കൊടുംവേഗതയിലുള്ള ഈ യാത്ര.

പോഷെ കരെര ജിടിയിലായിരുന്നു പോള്‍ വാക്കറിന്റെ യാത്ര. അദ്ദേഹത്തിന്റെ കൂട്ടുകാരനും ബിസിനസ് പങ്കാളിയുമായിരുന്ന റോജര്‍ റോഡാസ് ആയിരുന്നു വാഹനമോടിച്ചത്. അമിതവേഗതയില്‍ വന്ന വാഹനം മരത്തില്‍ ചെന്നിടിക്കുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു.

'ഇനിയും വ്യക്തമല്ലാത്ത കാരണങ്ങളാല്‍, അമിതവേഗതയില്‍ വന്ന വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും നിരത്തില്‍വെച്ച് വട്ടംകറങ്ങി വടക്കുകിഴക്ക് ദിശയിലേക്ക് നീങ്ങുകയായിരുന്നു. ഫൂട്പാത്തില്‍ ഇടിച്ചുകയറിയ കാര്‍ ആദ്യം ഒരു മരത്തിലും പിന്നീട് ഒരു ലൈറ്റ് പോസ്റ്റിലും ഇടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു.'

പോള്‍ വാക്കറിന്റെ ശ്വാസനാളിയില്‍ കരിയുടെ അംശം കാണപ്പെട്ടതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ഇത് കാണിക്കുന്നത് വാഹനം ഇടിച്ചതിനു ശേഷവും പോള്‍വാക്കര്‍ ഒരുതവണയെങ്കിലും ശ്വസിച്ചുവെന്നാണ്. വാഹനം കത്തിയപ്പോളുണ്ടായ പുകപടലം ശ്വാസനാളിയില്‍ കയറിയിരിക്കണം. ഇതിനുശേഷം ഉടന്‍തന്നെ മരണം സംഭവിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കൈകള്‍ മുഖത്തോടു പിണച്ച് പ്രതിരോധിക്കുന്ന നിലയിലായിരുന്നു പോള്‍വാക്കര്‍ കിടന്നിരുന്നത്. 'boxer's stance' എന്നാണ് റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നത്. അപകടത്തെ മുന്നില്‍ക്കണ്ട മാത്രയില്‍ സ്വയം പ്രതിരോധിക്കുകയായിരുന്നു വാക്കറെന്ന് അനുമാനിക്കുന്നു.

മയക്കുമരുന്നിന്റെയോ ആല്‍ക്കഹോളിന്റെയോ അംശം ഇരുവരുടെയും ശരീരത്തിലില്ലായിരുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു.


Click it and Unblock the Notifications








