ഇലക്‌ട്രിക് സ്‌കൂട്ടറുകളുടെ ഡിമാന്റ് വർധിച്ചു, രണ്ടാമത്തെ പർച്ചേസ് വിൻഡോ ഡിസംബർ 16-ലേക്ക് മാറ്റി Ola
ഇലക്‌ട്രിക് ഇരുചക്ര വാഹന രംഗത്ത് വിപ്ലവകരമായ പല മാറ്റങ്ങൾക്കും തുടക്കം കുറിച്ചവരാണ് ഓല. ആദ്യ ഉൽപ്പന്നത്തിലൂടെ തന്നെ രാജ്യമാകെ തരംഗമാവാനും ഈ ഇലക്‌ട്രിക് സ്റ്റാർട്ടപ്പ് കമ്പനിക്ക് സാധിക്കുകയും ചെയ്‌തു.

ആദ്യ ബുക്കിംഗും വിൽപ്പനയും ഏവരെയും ഞെട്ടിച്ചതിനു പിന്നാലെ ബെംഗളൂരൂ ആസ്ഥാനമായുള്ള ഇവി നിർമാതാക്കളായ ഓല ഇലക്‌ട്രിക് തങ്ങളുടെ S1, S1 പ്രോ ഇ-സ്കൂട്ടറുകൾക്കായുള്ള രണ്ടാമത്തെ പർച്ചേസ് വിൻഡോ ഡിസംബർ 16-നാകും ഇനി ആരംഭിക്കുക. നേരത്തെ നവംബർ ഒന്നിന് രണ്ടാമത്തെ പർച്ചേസ് വിൻഡോ തുറക്കുമെന്നാണ് ഓല നേരത്തെ വ്യക്തമാക്കിയിരുന്നത്.

എന്നാൽ ആദ്യ പർച്ചേസ് വിൻഡോ സൃഷ്ടിച്ച അത്ഭുതപൂർവമായ ഡിമാൻഡാണ് ഡിസംബർ 16-ലേക്ക് രണ്ടാമത്തെ വിൽപ്പന നീട്ടിവെക്കാൻ കാരണമായതെന്ന് കമ്പനി ചൂണ്ടിക്കാട്ടി. സെപ്റ്റംബറിൽ നടന്ന ആദ്യ പർച്ചേസ് വിൻഡോ അവസാനിപ്പിച്ചതിനു ശേഷം രണ്ട് ഓല ഇലക്ട്രിക് സ്‌കൂട്ടറുകൾക്കായുള്ള ബുക്കിംഗും 1 ലക്ഷം കടന്നതായാണ് കമ്പനി വെളിപ്പെടുത്തിയിരിക്കുന്നത്.

പ്രാരംഭ പർച്ചേസ് വിൻഡോയിൽ സ്ഥിരീകരിച്ച ഓല S1, S1 പ്രോ എന്നിവയ്‌ക്കുള്ള ഡെലിവറി 2022-ന്റെ ആദ്യ പാദത്തിലേക്ക് നീളുമെന്നാണ് ബ്രാൻഡ് ഇപ്പോൾ പറയുന്നത്. ഇതാണ് രണ്ടാമത്തെ പർച്ചേസ് വിൻഡോ തുറക്കുന്നത് 45 ദിവസത്തേക്ക് പിന്നോട്ട് നീക്കാൻ ഓല തീരുമാനിച്ചത്.

20,000 രൂപ അടച്ച് ആദ്യ പർച്ചേസ് വിൻഡോയിൽ ബുക്കിംഗ് സ്ഥിരീകരിക്കാൻ കഴിഞ്ഞ ഭാഗ്യശാലികളെയും ഓല അടുത്തിടെ ഇക്കാര്യത്തെ കുറിച്ച് അറിയിച്ചിട്ടുണ്ട്. ഇലക്‌ട്രിക് സ്‌കൂട്ടർ തങ്ങളുടേതാക്കാൻ ശേഷിക്കുന്ന തുക അടയ്ക്കുന്നതിന് മുമ്പ് ഉപഭോക്താക്കൾക്ക് നവംബർ 10 ന് സ്‌കൂട്ടറുകൾ ടെസ്റ്റ് റൈഡ് ചെയ്യാൻ കഴിയുമെന്ന് കമ്പനി അറിയിച്ചു.

2017-ൽ ഓല ക്യാബ്‌സിന്റെ പൂർണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറിയായി സൃഷ്‌ടിച്ച ഓല ഇലക്‌ട്രിക്കിൽ നിന്നുള്ള ആദ്യത്തെ സ്‌കൂട്ടറുകളാണ് S1, S1 പ്രോ എന്നിവ. തുടർന്ന് 2019 മാർച്ചിൽ കമ്പനി മാതൃ കമ്പനിയിൽ നിന്ന് പിരിഞ്ഞു. അതേ വർഷം ജൂലൈയിൽ ഓല ഇലക്‌ട്രിക് അതിന്റെ സീരീസ് B ഫണ്ടിംഗ് റൗണ്ടിൽ സോഫ്റ്റ്ബാങ്കിൽ നിന്ന് 250 ദശലക്ഷം ഡോളർ സമാഹരിച്ചതിന് ശേഷം ഇന്ത്യയിലെ പ്രമുഖ സ്റ്റാർട്ടപ്പുകളിൽ ഒന്നായി മാറുകയായിരുന്നു.

കഴിഞ്ഞ വർഷം മേയിൽ ആംസ്റ്റർഡാം ആസ്ഥാനമായുള്ള ഇവി സ്റ്റാർട്ടപ്പ് എറ്റേർഗോയെ ഇലക്ട്രിക്കിനെയും ഓല വാങ്ങി. കമ്പനിക്കായി 200 മില്യൺ ഡോളർ സമാഹരിച്ച സെപ്റ്റംബറിലെ ഫണ്ടിംഗിന് ശേഷം ഓല ഇലക്ട്രിക്കിന്റെ മൂല്യം നിലവിൽ 3 ബില്യൺ ഡോളറാണ്. ഇത്തരം സന്ദർഭങ്ങളിലൂടെ വളർന്നു വന്ന ബ്രാൻഡ് 2021 ഓഗസ്റ്റ് 15-ന് ആണ് പുതിയ S1, S1 പ്രോ മോഡലുകളെ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്.

ഇവയ്ക്ക് യഥാക്രമം 1 ലക്ഷം രൂപയും 1.30 ലക്ഷം രൂപയുമാണ് വില. രാജ്യത്തുടനീളമുള്ള ഇലക്ട്രിക് വാഹനങ്ങളുടെ സംസ്ഥാന സബ്‌സിഡികളെ ആശ്രയിച്ച് ഡെലിവറി സമയത്ത് വിലകൾ ഇനിയും കുറയുമെന്നതാണ് മറ്റൊരു പ്രത്യേകത. S1, S1 പ്രോ എന്നിവയ്ക്ക് 11.39 bhp കരുത്തിൽ 58 Nm torque നൽകുന്ന ഇന്റീരിയർ പെർമനന്റ് മാഗ്നറ്റ് ടൈപ്പ് (IPM) മിഡ് ഡ്രൈവ് മോട്ടോറുമാണുള്ളത്.

ഓല S1 പതിപ്പിന് 2.98kWh ലിഥിയം-അയൺ ബാറ്ററി പായ്ക്കാണ് തുടിപ്പേകുന്നത്. പരമാവധി 121 കിലോമീറ്റർ വേഗതയിൽ 90 കിലോമീറ്റർ റേഞ്ച് നൽകുന്നു. S1 പ്രോയുടെ ബാറ്ററി പായ്ക്ക് 3.97kWh ആണ്. ഇത് ഇ-സ്കൂട്ടറിന് ഒറ്റ ചാർജിൽ 181 കിലോമീറ്റർ വരെ റേഞ്ച് നൽകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

S1, S1 പ്രോ എന്നിവ ഓല ഇലക്ട്രിക്കിന്റെ ഹൈപ്പർചാർജർ നെറ്റ്‌വർക്കിലൂടെ ഹൈ സ്പീഡ് ചാർജിംഗിനെയും പിന്തുണയ്ക്കുന്നുണ്ട്. ഇത് അടുത്തിടെ കമ്പനിയുടെ ബെഗളൂരുവിലെ ഓല കാമ്പസ് ഫെസിലിറ്റിയിൽ ആദ്യത്തെ ചാർജർ സംവിധാനം ചേർത്തുകൊണ്ട് ആരംഭിച്ചു. ഒരു ഹൈപ്പർചാർജറുമായി ബന്ധിപ്പിക്കുമ്പോൾ S1, S1 പ്രോ എന്നിവ 18 മിനിറ്റിനുള്ളിൽ 75 കിലോമീറ്റർ റേഞ്ച് വീണ്ടെടുക്കുമെന്ന് ഓല പറയുന്നു.

അതേസമയം ഒരു സാധാരണ വാൾ സോക്കറ്റു വഴി ഇലക്‌ട്രിക് സ്‌കൂട്ടറുകൾ ചാർജ് ചെയ്യുമ്പോൾ പൂർണമായി ബാറ്ററി ചാർജാവാൻ S1-ന് നാല് മണിക്കൂറും നാൽപ്പത്തിയെട്ട് മിനിറ്റും ആവശ്യമായി വരും. എന്നാൽ S1 പ്രോയ്ക്ക് വെറും ആറര മണിക്കൂറിൽ ചാർജ് പൂർണമായും നേടാനാവും. വിൽപ്പന മുതൽ സർവീസ് വരെ ഓൺലൈനായി നടപ്പിലാക്കുന്ന സമ്പ്രദായമാണ് കമ്പനി പിന്തുടരുന്നത്.

500 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന തമിഴ്‌നാട്ടിലെ കൃഷ്‌ണഗിരിയിലെ ഫ്യൂച്ചർ ഫാക്‌ടറിയിലാണ് രണ്ട് ഇവികളും ഓല ഇലക്ട്രിക് നിർമിക്കുന്നത്. പൂർണമായി പൂർത്തിയാകുമ്പോൾ പ്രതിവർഷം 10 ദശലക്ഷം വാഹനങ്ങളുടെ ഉത്പാദന ശേഷിയാകും ഈ പ്ലാന്റിനുണ്ടാവുകയെന്നാണ് കമ്പനിയുടെ വാദം.


Click it and Unblock the Notifications








