പറഞ്ഞതിലും കൂടുതൽ റേഞ്ച്, Ola Electric സ്‌കൂട്ടർ ഉടമ ഒറ്റ ചാർജിൽ ഓടിയത് 187 കിലോമീറ്റർ
ഡെലിവറികളുടെ കാലതാമസം, തൃപ്തികരമല്ലാത്ത റേഞ്ച്, വിൽപ്പനാനന്തര സേവനങ്ങളിലെ പ്രശ്നങ്ങൾ എന്നിങ്ങനെ നിരവധി വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ ഇവി പ്രോജക്‌ടുകളിലൊന്നായ ഓല ഇലക്ട്രിക്.

എന്നിരുന്നാലും പരാതികളെല്ലാം പരിഹരിച്ച് കമ്പനി അതിവേഗം മുന്നോട്ടുപോവുകയാണ്. ഉടമകളിൽ നിന്നും ഇലക്‌ട്രിക് സ്‌കൂട്ടറുകൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കാൻ തുടങ്ങിയിരിക്കുന്നത്. അടുത്തിടെ ഒരു ഓല S1 പ്രോ ഉപഭോക്താവിന് 165 കിലോമീറ്റർ റേഞ്ച് ലഭിച്ചതായാണ് റിപ്പോർട്ടുകൾ.

എന്നാൽ അതിനുശേഷവും ബാറ്ററി ശേഷി 14 ശതമാനം ബാക്കിയുണ്ടായിരുന്നതായും ചിത്രങ്ങൾ സൂചന നൽകുന്നുണ്ട്. ഇത് 22 കിലോമീറ്ററിന് തുല്യമാണ്. അങ്ങനെ കൂട്ടിയാൽ ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ മൊത്തത്തിലുള്ള റേഞ്ച് 187 കിലോമീറ്ററാണ്. തനിക്ക് 82 കിലോഗ്രാം ഭാരമുണ്ടെന്നും 25 മുതൽ 28 ഡിഗ്രി സെൽഷ്യസ് വരെ താപനിലയുണ്ടായിരുന്ന ബെംഗളൂരുവിലാണ് റൈഡിംഗ് നടത്തിയതെന്നും തുടങ്ങിയ കൂടുതൽ വിവരങ്ങൾ ഉപഭോക്താവ് പങ്കുവെക്കുകയും ചെയ്‌തിട്ടുണ്ട്.

റൈഡർ ഉൾപ്പെടെ 100 കിലോഗ്രാം ആയിരുന്നു സ്കൂട്ടറിലെ ആകെ ലോഡ്. ഹൈവേകൾ, ട്രാഫിക്കുള്ള സിറ്റി യാത്രകൾ, ബൈലെയ്‌നുകൾ എന്നിവയുൾപ്പെടെ വിവിധ സാഹചര്യങ്ങളിൽ ഉപയോക്താവ് സ്കൂട്ടർ ഉപയോഗിച്ചിരുന്നു. ഇൻസ്ട്രുമെന്റ് കൺസോളിൽ പ്രദർശിപ്പിച്ചിരിക്കുന്ന ദിവസത്തെ റൈഡിംഗ് സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നത് സ്കൂട്ടർ ഓടിച്ചത് ശരാശരി 27 കിലോമീറ്റർ വേഗതയിലാണ് എന്നാണ്.

മണിക്കൂറിൽ 46 കിലോമീറ്ററായിരുന്നു ഉയർന്ന വേഗത. റീജനറേറ്റീവ് ബ്രേക്കിംഗ് സിസ്റ്റത്തിന്റെ ഉപയോഗം ARAI സാക്ഷ്യപ്പെടുത്തിയ റേഞ്ചിനേക്കാൾ ഉയർന്ന നേട്ടം കൈവരിക്കാൻ ഉപയോക്താവിനെ അനുവദിച്ചിരിക്കാം. ഓല S1പതിപ്പിന് 121 കിലോമീറ്ററും S1 പ്രോയ്ക്ക് 181 കിലോമീറ്ററുമാണ് കമ്പനി ഔദ്യോഗികമായി അവകാശപ്പെട്ടിരുന്ന ARAI റേഞ്ച്. അതേസമയം 135 കിലോമീറ്ററാണ് S1 പ്രോയിൽ ഓല വാഗ്‌ദാനം ചെയ്തിരുന്നത്.

റീജനറേറ്റീവ് സംവിധാനം ഏറ്റവും മികച്ച രീതിയിൽ ഉപയോഗിച്ചാൽ യഥാർഥ റേഞ്ച് 200 കിലോമീറ്റർ വരെ നേടിയേക്കാമെന്ന് ഓല ഇലക്ട്രിക് സിഇഒ ഭവിഷ് അഗർവാൾ ഇതിനോട് പ്രതികരിച്ചു. റീജനറേറ്റീവ് ബ്രേക്കിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് ഗതികോർജ്ജത്തെ വൈദ്യുതോർജ്ജമാക്കി മാറ്റുന്നതിലൂടെയാണ്. അത് ബാറ്ററി റീചാർജ് ചെയ്യാൻ ഉപയോഗിക്കുന്ന രീതിയാണിത്.

റീജനറേറ്റീവ് ബ്രേക്കിംഗിന് താഴേയ്‌ക്ക് പോകുന്നതും സിറ്റി ട്രാഫിക്ക് സാഹചര്യങ്ങൾ പോലുള്ള പ്രത്യേക പരിതസ്ഥിതികളിലെ ശ്രേണിയിൽ വ്യക്തമായ വ്യത്യാസം വരുത്താൻ കഴിയുമെന്നും ഓല അഭിപ്രായപ്പെട്ടിട്ടുണ്ട്. ബ്രേക്കുകൾ പലപ്പോഴും ഇത്തരം അവസ്ഥകളിൽ ഏറെ ഗുണകരമാവുകയും ചെയ്യും.

S1 പ്രോയ്‌ക്കായി 135 കിലോമീറ്റർ എന്ന യഥാർഥ റേഞ്ച് നേടുന്നതിന് പാലിക്കേണ്ട ഒരു കൂട്ടം നിബന്ധനകൾ ഓല ഇലക്ട്രിക് നേരത്തെ വിവരിച്ചിരുന്നു. 70 കിലോഗ്രാം റൈഡർ ഭാരം, 3-5 ശതമാനം ചരിവ്, സാധാരണ റൈഡ് മോഡ്, 24-35 ഡിഗ്രി സെൽഷ്യസ് താപനില എന്നിവ ഇതിൽ ഉൾപ്പെടുന്നു.

എന്നിരുന്നാലും സമീപകാല ഉടമസ്ഥാവകാശത്തെ അടിസ്ഥാനമാക്കി, റീജനറേറ്റീവ് ബ്രേക്കിംഗ് ഉപയോഗിച്ച് യഥാർഥ ശ്രേണി വളരെ ഉയർന്നതായിരിക്കുമെന്ന് തോന്നുന്നു. തമിഴ്നാട്ടില്‍ സ്ഥിതി ചെയ്യുന്ന ഫ്യൂച്ചര്‍ ഫാക്ടറിയില്‍ നിന്നാണ് ഓല ഇലക്ട്രിക് തങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ നിര്‍മിക്കുന്നത്.

ഓല ഇലക്ട്രിക് തങ്ങളുടെ ഇലക്‌ട്രിക് സ്‌കൂട്ടറുകൾക്കായുള്ള രണ്ടാമത്തെ പർച്ചേസ് വിൻഡോ തുറക്കാൻ ഒരുങ്ങുകയാണ്. കൃത്യമായ തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കമ്പനിയുടെ സിഇഒ ഭവിഷ് അഗർവാൾ ട്വിറ്ററിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കമ്പനിയുടെ ഫ്യൂച്ചർ ഫാക്ടറിയിൽ പ്രതിദിനം 1,000 സ്കൂട്ടറുകൾ ഉത്പ്പാദിപ്പിക്കുന്നത് വർധിപ്പിച്ചതായും അഗർവാൾ പറഞ്ഞു.

500 ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ഓല ഫ്യൂച്ചര്‍ ഫാക്ടറി പ്രാരംഭ ഘട്ടത്തില്‍ പ്രതിവര്‍ഷം 20 ലക്ഷം ഇലക്ട്രിക് സ്‌കൂട്ടറുകള്‍ പുറത്തിറക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു. ഓലയുടെ സവിശേഷമായ 'ഡയറക്ട്-ടു-കസ്റ്റമർ' സമീപനത്തിലൂടെ കൂടുതൽ സമയബന്ധിതമായ ഡെലിവറി ഇത് അനുവദിക്കും. S1, S1 പ്രോ എന്നിവയ്ക്ക് യഥാക്രമം 99,999 രൂപയും 1,29,999 രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. 8.5 kW മോട്ടോറാണ് ഇവയ്ക്ക് തുടിപ്പേകുന്നത്.

ഓല S1 ഇലക്‌ട്രിക് റേഞ്ച് ഓരോ ചാർജിനും 121 കിലോമീറ്ററും S1 പ്രോയ്ക്ക് 181 കിലോമീറ്ററും എന്ന് ARAI സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. എന്നാൽ രണ്ട് ഇലക്‌ട്രിക് സ്കൂട്ടറുകൾക്കും അവയുടെ ആദ്യ OTA സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ ഉടൻ ലഭിച്ചേക്കില്ലെന്നും കമ്പനി അടുത്തിടെ സൂചന നൽകിയിരുന്നു. സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ ഉപഭോക്താക്കളിലേക്ക് എത്താൻ മൂന്ന് മുതൽ ആറ് മാസം വരെ എടുത്തേക്കുമെന്നാണ് റിപ്പോർട്ട്.

അതായത് ജൂൺ മാസത്തോടെ മോഡലുകളിലേക്ക് ക്രൂയിസ് കൺട്രോൾ, ഹിൽ ഹോൾഡ്, നാവിഗേഷൻ തുടങ്ങിയ നഷ്‌ടമായ സവിശേഷതകൾ വരുമെന്നും ഓല ഇലക്‌ട്രിക്കിന്റെ ചീഫ് മാർക്കറ്റിംഗ് ഓഫീസറായ വരുൺ ദുബെ പറഞ്ഞു.


Click it and Unblock the Notifications








