ബങ്കളുരു പൊതുഗതാഗതം ഹൈബ്രിഡിലേക്ക്
ആഗോളതാപനം എന്ന പ്രതിഭാസം ലോകരാഷ്ട്രീയ സംഭവവികാസങ്ങളെ വലിയ തോതില്‍ സ്വാധീനിക്കാന്‍ തുടങ്ങിയ കാലമാണിത്. എന്തിനും ഏതിനും ഗ്രീന്‍ എന്നൊരു വാക്ക് കൂട്ടിച്ചേര്‍ത്തില്ലെങ്കില്‍ ജനങ്ങളുടെ അംഗീകാരം പിടിച്ചു പറ്റാന്‍ പ്രയാസം നേരിടുന്ന കാലവും എത്തിയിരിക്കുന്നു. ഈ സാഹചര്യത്തിലാണ് ബങ്കളുരു എന്ന ഇന്ത്യയുടെ ഐടി ഹബ് ഒരു പുതിയ നീക്കത്തിനൊരുങ്ങുന്നത്. റോഡുകളിലേക്ക് ഹൈബ്രിഡ് സാങ്കേതികതയെ കൊണ്ടുവരിക എന്നതാണ് ദൗത്യം. പൊതുഗതാഗത സംവിധാനത്തില്‍ ഇത്തരമൊരു മാതൃകാപരമായ നീക്കം നടത്തുന്ന ഇന്ത്യയിലെ ആദ്യത്തെ നഗരമാണിതെന്ന് ബങ്കളുരുവിന് അവകാശപ്പെടാം.
മൊത്തം 50 ഹൈബ്രിഡ് ബസ്സുകളാണ് ബിഎംടിസി (ബങ്കളുരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട് കോര്‍പറേഷന്‍) നിരത്തിലിറക്കുക.

രണ്ട് ഇന്ധനങ്ങളുടെ സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളെ ഹൈബ്രിഡ് എന്നു വിളിക്കാം. ഖനിജ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു എന്‍ജിനും ഇലക്ട്രി മോട്ടോറും ചേര്‍ന്നുള്ള വാഹനങ്ങളെ സൂചിപ്പിക്കാനാണ് ഇക്കാലത്ത് ഹൈബ്രിഡ് എന്ന പദം പൊതുവില്‍ ഉപയോഗിച്ചു കാണാറുള്ളത്. ഇത്തരം എന്‍ജിനുകളുടെ പ്രധാന ഗുണം ഖനിജ ഇന്ധനങ്ങളുടെ അമിതമായ ഉപയോഗം തടയുന്നു എന്നതാണ്.

ഇതുവഴി നേട്ടങ്ങള്‍ പലതുണ്ട്. എണ്ണച്ചെലവ് വലിയ തോതില്‍ കുറയ്ക്കാന്‍ കഴിയുന്നു എന്നതാണ് പ്രധാനപ്പെട്ട ഒരു നേട്ടം. യാത്രാച്ചെലവും ഗണ്യമായ തോതില്‍ കുറഞ്ഞു കിട്ടും.

ബിഎംടിസി ബങ്കളുരുവില്‍ പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്നത് ഡീസല്‍-ഇലക്ട്രിക് ഹൈബ്രിഡ് ബസ്സുകളാണ്. 30 ശതമാനത്തോളം ഡീസല്‍ ചെലവ് കുറയ്ക്കുവാന്‍ ഈ വാഹനത്തിന് സാധിക്കും. കരിമ്പുക നിര്‍ഗമനത്തിന്റെ തോതും വലിയ അളവില്‍ കുറഞ്ഞു കിട്ടും.

പരീക്ഷണാടിസ്ഥാനത്തില്‍ ഒരു ഇലക്ട്രിക് ബസ്സും നിരത്തിലിറക്കാന്‍ ബിഎംടിസിക്ക് ആലോചനയുണ്ട്. ഈ ബസ്സ് വിജയകരമാകുകയാണെങ്കില്‍ കൂടുതല്‍ ഇലക്ട്രിക് ബസ്സുകള്‍ നിരത്തിലിറങ്ങും.

ബസ്സ് നീങ്ങുന്ന സന്ദര്‍ഭങ്ങളില്‍ ബാറ്ററി ചാര്‍ജാവുന്ന സാങ്കേതികത ബസ്സിലുണ്ടായിരിക്കും. ബാറ്ററി പൂര്‍ണമായും ചാര്‍ജാവുന്ന ഘട്ടത്തില്‍ ബസ്സ് തനിയെ ഡീസലില്‍ നിന്ന് ഇലക്ട്രികമായി മാറുന്നു. ബാറ്ററി കുറയുമ്പോള്‍ തിരിച്ച് ഡീസല്‍ ആയും മാറുന്നു.

മുഴുവന്‍ ചാര്‍ജുള്ള ബാറ്ററിയില്‍ 280 കിലോമീറ്റര്‍ വരെ ദൂരം പോകുവാന്‍ ബസ്സിന് സാധിക്കും. ഏതാണ്ട് 6 മണിക്കൂര്‍ എന്നാണ് കണക്ക്. എയര്‍ കണ്ടീഷണര്‍ അടക്കമുള്ള സന്നാഹങ്ങളുമായി വരുന്ന ഹൈബ്രിഡ് ബസ്സിന് 1.2 കോടിയുടെയും 1.3 കോടിയുടെയും ഉടയില്‍ വിലവരും. ജവഹര്‍ലാല്‍ നെഹ്രു നാഷണല്‍ അർബന്‍ റിന്യൂവല്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി കേന്ദ്ര സര്‍ക്കാരാണ് ബസ്സുകള്‍ ബിഎംടിസിക്ക് വാങ്ങി നല്‍കുക. ഇതിനായി ടെന്‍ഡര്‍ വിളിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടക്കുകയാണ്.

ഇന്ത്യയെപ്പോലൊരു രാഷ്ട്രത്തില്‍ ഇത്തരം നീക്കങ്ങള്‍ക്ക് വളരെ പ്രസക്തി കൂടി വരികയാണ്. രാജ്യം ഉപയോഗിക്കുന്ന എണ്ണയുടെ 80 ശതമാനവും പുറത്തു നിന്ന് ഇറക്കുമതി ചെയ്യുകയാണ് ഇപ്പോള്‍. സര്‍ക്കാര്‍ ബസ്സുകളില്‍ അടിക്കാന്‍ മാത്രം കര്‍ണാടക സര്‍ക്കാര്‍ 3,161 ലിറ്റര്‍ ഡീസല്‍ വാങ്ങുന്നുണ്ട്. ഇതിന്റെ ചെലവ് വര്‍ഷത്തില്‍ 54 കോടി രൂപയാണ്. ഇന്ത്യ ഇറക്കുമതി ചെയ്യുന്നതും തദ്ദേശീയമായി ഉല്‍പാദിപ്പിക്കുന്നതുമായ ഡീസലിന്റെ 50 ശതമാനവും ഉപയോഗിക്കുന്നത് ഗതാഗത മേഖലയിലാണ്.


Click it and Unblock the Notifications








