സ്‌കാനിയയുടെ ആദ്യ ഏഷ്യ പ്ലാന്റ് ബങ്കളുരുവില്‍ തുറന്നു
ഇന്ത്യയുടെ ആഡംബര കാര്‍ മേഖലയില്‍ മത്സരം ശക്തമാക്കിയത് ജര്‍മന്‍ കമ്പനികളാണ്. രാജ്യത്തെ ബസ് വിപണിയിലും സമാനമായ ഒന്ന് സംഭവിക്കുകയാണിപ്പോള്‍. ഇവിടെ രണ്ട് സ്വീഡിഷ് കമ്പനികളാണ് കൊടുമ്പിരി കൊണ്ട് മത്സരത്തിനിറങ്ങിയിരിക്കുന്നത്. വോള്‍വോയും സ്‌കാനിയയും. വന്‍ തോതിലുള്ള നിക്ഷേപ പദ്ധതികള്‍ ഇന്ത്യയ്ക്ക് വേണ്ടി രൂപപ്പെടുത്തിയിട്ടുള്ള സ്‌കാനിയ ബങ്കളുരുവില്‍ ഒരു പുതിയ പ്ലാന്റ് തുറന്നിരിക്കുകയാണ്. ഏഷ്യയിലെ തന്നെ ആദ്യത്തെ സ്‌കാനിയ പ്ലാന്റാണിത് എന്നറിയുക.
ബങ്കളുരുവിലെ നര്‍സാപുരയിലാണ് സ്‌കാനിയ പ്ലാന്റ് തുറന്നിരിക്കുന്നത്. വര്‍ഷത്തില്‍ 1000 ഇന്റര്‍സിറ്റി കോച്ചുകളും 2500 ട്രക്കുകളും നിര്‍മിച്ച് പുറത്തിറക്കാന്‍ ഈ പ്ലാന്റിന് ശേഷിയുണ്ട്.

1891ല്‍ സ്വീഡനില്‍ സ്ഥാപിക്കപ്പെട്ട ഈ കമ്പനി ഇന്ത്യയിലെത്തുന്നത് 2007ലാണ്. എല്‍ ആന്‍ഡ് ടിയുമായുള്ള സംയുക്ത സംരംഭമായിരുന്നു അത്. ഇപ്പോള്‍ സ്‌കാനിയ തനിയെയാണ് ബിസിനസ്സ് നടത്തുന്നത്.

ബങ്കളുരുവിലെ നര്‍സാപുരയില്‍ ഇപ്പോള്‍ സ്ഥാപിച്ചിട്ടുള്ള സ്‌കാനിയ പാക്ടറിയില്‍ നിന്ന് വര്‍ഷത്തില്‍ 3500 വാഹനങ്ങള്‍ പുറത്തിറങ്ങും. പ്ലാന്റ് ശേഷി ആവശ്യനുസൃതം വര്‍ധിപ്പിക്കുമെന്ന് സ്‌കാനിയ പറയുന്നു.

നര്‍സാപുര പ്ലാന്റില്‍ 700 മുതല്‍ 800 വരെ ആളുകള്‍ക്ക് തൊഴില്‍ നേരിട്ട് ലഭിക്കും. ലോകത്തെമ്പാടുമായി 38,600 പേരുടെ തൊഴില്‍ദാതാവാണ് സ്‌കാനിയ എന്നുമറിയുക.

ഇന്ത്യന്‍ വിപണിയെ കൂടുതല്‍ ഗൗരവതരമായി കണ്ടു കൊണ്ടുള്ള ഈ നീക്കം കൊണ്ട് സ്‌കാനിയയ്ക്ക് നിരവധി ഗുണങ്ങളുണ്ട്. ഇന്ത്യയിലെ ചുരുങ്ങിയ ചെലവില്‍ ലഭിക്കുന്ന മനുഷ്യാധ്വാനമാണ് ഇതില്‍ പ്രധാനപ്പെട്ട ഒന്ന്. ലോകത്തിന്റെ ഇതര ഭാഗങ്ങളിലേക്ക് കയറ്റുമതി നടത്തുവാന്‍ സ്‌കാനിയയ്ക്ക് സാധിക്കുമെന്ന് കമ്പനി പ്രസിഡണ്ട് മാര്‍ടിന്‍ ലുണ്ട്സ്റ്റഡ് പറയുന്നു.

രണ്ട് അസംബ്ലി ലൈനുകളാണ് നര്‍സാപുരയില്‍ നിര്‍മിച്ചിരിക്കുന്നത്. ഒരെണ്ണം ട്രക്കുകള്‍ക്കുള്ളതും മറ്റൊന്ന് ബസ്സുകള്‍ക്കുള്ളതുമാണ്. നിലവില്‍ അസംബ്ലിംഗ് മാത്രമേ ഈ പ്ലാന്റുകളില്‍ നടക്കുകയുള്ളൂ. വിദേശത്ത് നിര്‍മിച്ച ഘടകഭാഗങ്ങള്‍ ഇന്ത്യയിലേക്ക് കയറ്റിവിടുകയാണ് സ്‌കാനിയ ചെയ്യുന്നത്.

ബസ്സുകളുടെ അസംബ്ലിംഗ് 2014 ആദ്യപാദത്തിലായിരിക്കും തുടങ്ങുക. ഇപ്പോള്‍ ട്രക്കുകള്‍ നിര്‍മിക്കുവാനുള്ള പദ്ധതികളാണ് നീക്കുന്നത്. റോഡ് ട്രക്കുകള്‍ ഉടന്‍ തന്നെ ഉല്‍പാദിപ്പിച്ചു തുടങ്ങും. ഓഫ് റോഡ് ട്രക്കുകളുടെ നിര്‍മാണം ജൂണിൽ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്.

സ്‌കാനിയയുടെ ഏഷ്യയിലെ ആദ്യത്തെ ഈ പ്ലാന്റ് തന്നെയായിരിക്കും സ്‌കാനിയ ഇന്ത്യയുടെ ഹെഡ് ഓഫീസ്.

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് സ്‌കാനിയ പ്ലാന്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. പ്രദേശത്താകമാനം വലിയ തോതിലുള്ള തൊഴിലവസരങ്ങള്‍ ലഭ്യമാക്കുവാന്‍ സ്‌കാനിയയ്ക്ക് സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഉന്നത നിലവാരത്തിലുള്ള സാങ്കേതിക സന്നാഹങ്ങള്‍ ഏര്‍പ്പെടുത്തിയ ഈ പ്ലാന്റ് പരിസ്ഥിതിക്ക് കോട്ടം വരുത്താതെ പ്രവര്‍ത്തിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ കോര്‍പറേറ്റ് മേഖലയ്ക്ക് വലിയ ഉയരങ്ങള്‍ താണ്ടാന്‍ കഴിയും എന്നതിന് ഒരു മികച്ച ഉദാഹരണമായി സ്‌കാനിയ പ്ലാന്റിനെ സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി.

250 കോടി രൂപയുടെ നിക്ഷേപമാണ് നർസാപുര പ്ലാൻറിനായി നടത്തിയിരിക്കുന്നത്. 35 ഏക്കർ സ്ഥലത്താണ് പ്ലാൻറ് സിഥിതി ചെയ്യുന്നത്. അടുത്ത വർഷത്തോടെ വാഹനങ്ങളുടെ നിർമാണം 100 ശതമാനവും ഇന്ത്യയിൽ തന്നെ നടത്തുവാൻ സ്കാനിയ പദ്ധതിയിടുന്നു.


Click it and Unblock the Notifications








