ഹോണ്ടയ്ക്കുള്ളതെല്ലാം ഹീറോ കൊടുത്തുതീര്‍ക്കുന്നു
ഹീറോയും ഹോണ്ടയും ചേര്‍ന്ന് ഇന്ത്യയുടെ നിരത്തുകളില്‍ ഒരു പൂക്കാലം തന്നെ സൃഷ്ടിച്ചിരുന്നു. 2010ല്‍ കമ്പനിയുടെ ഒരു ഡയറക്ടര്‍ ബോര്‍ഡ് യോഗം ഈ സംയുക്ത മുന്നേറ്റം അവസാനിപ്പിക്കുന്നതിനുള്ള തീരുമാനമെടുത്തു. ഹോണ്ടയ്ക്ക് നേരിട്ട് ഇന്ത്യൻ വിപണിയില്‍ പ്രവേശിക്കുവാനും ഹീറോയ്ക്ക് ഹോണ്ടയുടെ സാന്നിധ്യമുള്ള മറ്റു വിപണികളിലേക്ക് സ്വയം വ്യാപിക്കുവാനും അവസരം നല്‍കുന്നതായിരുന്നു ആ തീരുമാനം.
ബന്ധങ്ങള്‍ ക്രമേണ അറുത്തുമാറ്റുക എന്നതായിരുന്നു സ്വീകരിക്കപ്പെട്ട നയം. ഹോണ്ടയുടെ എന്‍ജിനുകള്‍ ഉപയോഗിക്കുന്നത് 2014 വരെ തുടരാനുള്ള അനുവാദം കരാര്‍ പ്രകാരം ഹീറോയ്ക്കുണ്ടായിരുന്നു. പ്രസ്തുത കരാര്‍ കാലാവധി ഇപ്പോള്‍ അവസാനിക്കുകയാണ്. ഇതോടൊപ്പം ഹോണ്ടയില്‍ നിന്നും തിരിച്ചുവാങ്ങിയ ഓഹരികളുടെ വില പൂര്‍ണമായും അടച്ചുതീര്‍ക്കേണ്ട സമയമായിരിക്കുന്നു.

ഹോണ്ടയുടെ പക്കലുണ്ടായിരുന്ന 26 ശതമാനം ഓഹരികള്‍ 3842 കോടി രൂപയ്ക്കാണ് ഹീറോ തലവന്‍ പവന്‍ മുഞ്ജാള്‍ വാങ്ങിയത്. നാല് ഗഡുക്കളായി ഈ തുക ഹോണ്ടയ്ക്ക് നല്‍കാമെന്നാണ് മുഞ്ജാള്‍ നല്‍കിയിരിക്കുന്ന വാഗ്ദാനം. 2014 ജൂണോടെ അടവ് പൂര്‍ണമായിരിക്കണം.
ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ തുക മുഞ്ജാള്‍ ജൂണോടെ തീര്‍ത്തടയ്ക്കും. നിലവില്‍ മികച്ച വിപണി പ്രകടനമാണ് ഹീറോ മോട്ടോകോര്‍പ് നടത്തുന്നത്.
ഹോണ്ടയുടെ സഹായത്തോടെ നിര്‍മിച്ച വാഹനങ്ങളുടെ റോയല്‍റ്റി നല്‍കുന്നത് മാത്രമായിരിക്കും ഹോണ്ടയും ഹീറോയും തമ്മില്‍ ഇനിയുള്ള ബന്ധം. പാഷന്‍ എക്‌സ്‌പ്രോ, ഇംപള്‍സ്, ഇഗ്നൈറ്റര്‍, മെസ്‌ട്രോ എന്നീ വാഹനങ്ങള്‍ ഹീറോ വികസിപ്പിച്ചത് ഹോണ്ടയുടെ സഹായത്തോടെയാണ്. അന്തര്‍ദ്ദേശീയ നിലവാരമുള്ള വാഹനങ്ങള്‍ നിരത്തിലെത്തിക്കുകയും ഒരു ആഗോളശക്തിയായി വളരുകയും ചെയ്യുക എന്നതാണ് ഹീറോയുടെ ലക്ഷ്യം.


Click it and Unblock the Notifications








