ഇന്ത്യയുടെ ആദ്യ ട്രക്ക് റേസിംഗ് വിജയി
ഇന്ത്യയുടെ ഓട്ടോമൊബൈല്‍ ചരിത്രത്തിലാദ്യത്തെ ട്രക്ക് റേസിംഗ് ചാമ്പ്യന്‍ഷിപ്പ് ബുദ്ധ് ഇന്റര്‍നാഷണല്‍സര്‍ക്യൂട്ടില്‍ അവസാനിച്ചു. ഞായറാഴ്ചയാണ് ഗ്രേയ്റ്റര്‍ നോയ്ഡയിലെ ബുദ്ധ് സര്‍ക്യുട്ടില്‍ അവസാനമത്സരങ്ങള്‍ നടന്നത്.
പന്ത്രണ്ട് ടാറ്റ പ്രൈമ 4038.എസ് മോഡല്‍ ട്രക്കുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. എല്ലാ വര്‍ഷവും നടത്താനുദ്ദേശിക്കുന്ന ഈ റേസിംഗ് മത്സരത്തില്‍ ഇത്തവണ എല്ലാ ടീമുകളും ടാറ്റ ട്രക്കുകളാണുപയോഗിച്ചത്. വലിയ തോതില്‍ മോഡിഫിക്കേഷന് വിധേയമായിരുന്നു ഈ ട്രക്കുകളെല്ലാം. 370 കുതിരശക്തിയുള്ള എൻജിനുകൾ ഘടിപ്പിച്ച പ്രൈമ ട്രക്കുകൾക്ക് മണിക്കൂറിൽ പരമാവധി 110 കിലോമീറ്റർ വേഗത പിടിക്കാനുള്ള ശേഷിയുണ്ട്. ട്രക്ക് റേസിംഗിനായി പ്രത്യേകം രൂപപ്പെടുത്തിയ 2.1 കിലോമീറ്റർ ട്രാക്കിലാണ് മത്സരങ്ങൾ നടന്നത്. കൂടുതൽ ചിത്രങ്ങളും വിവരങ്ങളും താഴെ.

രണ്ട് റേസുകളാണ് ടാറ്റ പ്രൈമ ട്രക്ക് റേസിംഗ് ചാമ്പ്യന്‍ഷിപ്പിനുണ്ടായിരുന്നത്. 5 ലാപ്പുകളുള്ള സ്പ്രിന്റ് ഇനവും 15 ലാപ്പുകളുള്ള മുഖ്യ റേസിംഗും.

വിജയി
കാസ്‌ട്രോള്‍ വെക്ടണ്‍ ടീമിന്റെ ഡ്രൈവര്‍ സ്റ്റുവര്‍ട് ഒളിവറാണ് ഇത്തവണത്തെ ട1 പ്രൈമ റേസിംഗ് ചാമ്പ്യന്‍. എല്ലാ ടീമുകളും ഒരേ തരത്തില്‍ മോഡിഫൈ ചെയ്ത വാഹനങ്ങളാണ് ഉപയോഗിച്ചിരുന്നത് എന്നതിനാല്‍ ഈ മത്സരങ്ങള്‍ പൂര്‍ണമായും ഡ്രൈവര്‍മാര്‍ തമ്മിലുള്ളതായിരുന്നു എന്നുവേണം പറയാന്‍. ഇന്ത്യയുടെ ആദ്യത്തെ ട്രക്ക് ചാമ്പ്യന്‍ഷിപ്പ് ജേതാവാകാന്‍ സാധിച്ചതിലുള്ള സന്തോഷം പുള്ളിക്കാരന്‍ പങ്കുവെക്കുകയുണ്ടായി. ഇന്ത്യയില്‍ ട്രക്ക് റേസിംഗിന് വന്‍ സാധ്യതകളാണുള്ളതെന്ന് ഒളിവര്‍ പറയുന്നു.

എല്ലാ ടീമുകളും ഈ രണ്ട് റേസുകളിലും പങ്കെടുക്കേണ്ടതുണ്ട്. രണ്ടിന്റെയും പോയിന്റുകള്‍ ഒരുമിച്ച് കണക്കാക്കിയാണ് വിജയിയെ തീരുമാനിക്കുന്നത്. രാജ്യത്തെ ആദ്യത്തെ ട്രക്ക് റേസിംഗിന് പ്രതീക്ഷിച്ചതിലധികം ആളുകളെ കാഴ്ചക്കാരായി കിട്ടി. ബുദ്ധില്‍ 25,000 പേര്‍ കാണികളായുണ്ടായിരുന്നു. 45 മിനിട്ട് നേരം നീണ്ടു നിന്നു റേസിംഗ്.

യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ നിന്നുള്ള ട്രക്ക് റേസര്‍മാരാണ് വിവിധ ടീമുകളുടെ ഡ്രൈവര്‍മാരായി എത്തിയത്. ഇന്ത്യയില്‍ വലിയ പ്രചാരമില്ലാത്ത ഈ റേസിംഗിന് പരിചയസമ്പന്നരായ ഡ്രൈവര്‍മാരെയും കിട്ടാനില്ല. വരുംകാലത്ത് ട്രക്ക് റേസിംഗ് ഇന്ത്യയില്‍ കൂടുതല്‍ പേരെ ആകര്‍ഷിക്കുമെന്നും ഡ്രൈവര്‍മാര്‍ വളര്‍ന്നുവരുമെന്നും പ്രതീക്ഷിക്കാം.

റേസിംഗില്‍ ഒന്നാ സ്ഥാനത്തെത്തിയ സ്റ്റുവര്‍ട് ഒളിവറാണ് നടുക്ക് നില്‍ക്കുന്നത്. അദ്ദേഹത്തിന്റെ വലതുവശത്ത് മൂന്നാം സ്ഥാനക്കാരനായ മാറ്റ് സമ്മര്‍ഫീല്‍ഡും ഇടതുവശത്ത് രണ്ടാം സ്ഥാനക്കാരനായ ഡേവിഡ് ജെന്‍കിന്‍സും നില്‍ക്കുന്നു.

രവി പിഷാരോടി
ഇന്ത്യുടെ ആദ്യത്തെ ട്രക്ക് റേസിംഗ് സംരംഭം വിജയിച്ചുകണ്ടതില്‍ വലിയ സന്തോഷം തോന്നുന്നതായി ടാറ്റ വാണിജ്യവാഹന വിഭാഗം ഡയറക്ടറായ രവി പിഷാരോടി പ്രതികരിച്ചു.

ടാറ്റ പ്രൈമ ചാമ്പ്യന്‍ഷിപ്പ് ഡ്രൈവര്‍മാരും ടീം പോയിന്റുകളും കാണാം.


Click it and Unblock the Notifications