ടൊയോട്ട പ്ലാന്റ് ഭാഗികമായി പ്രവർത്തിക്കുന്നു
ടൊയോട്ട ബങ്കളുരു പ്ലാൻറിൽ മാനേജ്മെൻറും തൊഴിലാളികളും തമ്മിൽ നിലനിൽക്കുന്ന തർക്കത്തിന് ഇപ്പോഴും തീർപ്പായില്ലെന്ന് റിപ്പോർട്ടുകൾ. അതെസമയം, പ്ലാൻറിലെ ഉൽപാദനം ഭാഗികമായി ആരംഭിച്ചുവെന്ന് ടൊയോട്ട സ്ഥിരീകരിച്ചു.
പ്ലാൻറിൽ സമരത്തിൽ പങ്കെടുക്കാത്ത സൂപ്പർവൈസർമാരും എൻജിനീയർമാരും ചേർന്നാണ് ഇപ്പോൾ പ്രവർത്തനം പുനരാരംഭിച്ചിരിക്കുന്നത്. ഇവർ തൊഴിലാളി യൂണിയനിൽ ചേരാത്തവരാണെന്ന് കമ്പനി അറിയിക്കുന്നു.
സ്ഥിരം തൊഴിലാളികൾ സമരത്തിനിറങ്ങിയ സാഹചര്യത്തിൽ ടൊയോട്ട 1000 കരാർ തൊഴിലാളികളുമായി ഉൽപാദനം തുടങ്ങാൻ പോകുന്നുവെന്ന വാർത്ത കഴിഞ്ഞദിവസം പ്രചരിച്ചിരുന്നു. എന്നാൽ ഇക്കാര്യം ടൊയോട്ട നിഷേധിച്ചു.
ശമ്പളവർധനവ് സംബന്ധിച്ച് തൊഴിലാളികളും ടൊയോട്ടയും തമ്മിൽ ഇടഞ്ഞതിനെത്തുടർന്ന് കമ്പനി അടച്ചിടുകയായിരുന്നു. അടിയന്തിര സാഹചര്യമില്ലാതിരിക്കെ കമ്പനി അടച്ചതിനെതിരെ തൊഴിലാളിയൂണിയൻ നേതാക്കൾ രംഗത്തെത്തിയിരുന്നു. ഇതിനിടെ സർക്കാർ മധ്യസ്ഥം നിന്ന് പ്രശ്നങ്ങൾ തീർപ്പാക്കുകയും തൊഴിലാളികൾ കഴിഞ്ഞ ദിവസം ജോലിക്കെത്തുകയും ചെയ്തുവെങ്കിലും കമ്പനി മാനേജ്മെൻറ് പുതിയ ചില ആവശ്യങ്ങളുമായി രംഗത്തെത്തിയതോടെ കാര്യങ്ങൾ കൂടുതൽ വഷളായി.
തൊഴിലിന് തിരിച്ചു കയറണണെങ്കിൽ "നല്ലനടപ്പ് കരാറി"ൽ ഒപ്പുവെക്കണമെന്ന് കമ്പനി ശഠിച്ചു. തൊഴിലാളികൾ സമരത്തിലേർപ്പെട്ടാൽ അവരെ പിരിച്ചുവിടാൻ അധികാരം നൽകുന്നതാണ് ഈ കരാർ. തങ്ങളുടെ അടിസ്ഥാനാവശ്യത്തിൽ കത്തിവെക്കുന്ന കരാറിലൊപ്പിടാൻ തൊഴിലാളികൾ തയ്യാറായില്ല. ഇതെത്തുടർന്നാണ് ഇപ്പോൾ നിലനിൽക്കുന്ന അനിശ്ചിതാവസ്ഥ രൂപപ്പെട്ടത്.



Click it and Unblock the Notifications








