സുരക്ഷിതത്വം കൂട്ടാൻ സിയാം തയ്യാറാവണം: ഗ്ലോബൽ എൻസിഎപി
ഇന്ത്യയിലെ വാഹനങ്ങളിൽ വേണ്ട രീതിയിലുള്ള സുരക്ഷാസംവിധാനങ്ങൾ ഒരുക്കാത്തതിലും ക്രാഷ് ടെസ്റ്റ് പോലുള്ള സംവിധാനങ്ങൾ കാര്യക്ഷമമായ നിലയിൽ ഇല്ലാത്തതുമെല്ലാം ഗ്ലോബൽ എൻസിഎപി വിമർശനവിധേയമാക്കിയിരുന്നു.
കുറെ നാളുകൾക്കു മുമ്പ് ഡാറ്റ്സൻ ഗോ ഹാച്ച്ബാക്കിനെ ഗ്ലോബൽ എൻസിഎപി ക്രാഷ് ടെസ്റ്റിന് വിധേയമാക്കുകയും വാഹനത്തിന്റെ സുരക്ഷാപരമായ പാളിച്ചകൾ തുറന്നു കാട്ടുകയും ചെയ്ത് ഇന്ത്യൻ അധികാരികളെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ഒരു ശ്രമം നടക്കുകയുണ്ടായി. എന്നാൽ, അധികാരികൾ ഇതിനുനേരെ സൗകര്യപൂർവം കണ്ണടയ്ക്കുകയാണുണ്ടായത്. വാഹനനിർമാതാക്കളുടെ ലോബിയായ സിയാം ആകട്ടെ ഗ്ലോബൽ എൻസിഎപിക്കെതിരെ കടുത്ത വിമർശനങ്ങളുന്നയിച്ച് രംഗത്തു വന്നു. രാജ്യത്തെ നിയമങ്ങളനുസരിച്ചാണ് തങ്ങൾ കാറുണ്ടാക്കുന്നത് എന്നായിരുന്നു സിയാമിന്റെ ന്യായം.

എന്തായാലും, ഇത്തരം തൊടുന്യായങ്ങൾ അധികകാലം വിലപ്പോവില്ലെന്നാണ് ഈയിടെയുണ്ടായ ചില സംഭവവികാസങ്ങൾ കാണിക്കുന്നത്. വിഷയത്തിൽ ആസ്സാം ഹൈക്കോടതിയുടെ ഇടപെടലുണ്ടായതാണ് കാര്യം. 1500 കിലോയിൽ കുറഞ്ഞ തൂക്കമുള്ള എല്ലാ കാറുകളും ക്രാഷ് ടെസ്റ്റിൽ വിജയിച്ചിരിക്കണമെന്നാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. ക്രാഷ് ടെസ്റ്റിൽ വിജയിച്ചിട്ടില്ലാത്ത കാറുകളുടെ വിൽപന നിറുത്തി വെക്കുവാനും കോടതി നിർദ്ദേശിക്കുകയുണ്ടായി.
ചെറുകാറുകൾ ഉൽപാദിപ്പിക്കുന്ന എല്ലാ കാർനിർമാതാക്കളും ട്രാപ്പിലായിരിക്കുകയാണിപ്പോൾ.
ഈ അവസരം കൃത്യമായി മുതലെടുക്കുകയാണ് ഗ്ലോബൽ എൻസിഎപി. നേരത്തെ തങ്ങൾ പൂർണമായും തള്ളിക്കളഞ്ഞ സിയാമിനോട് ഗ്ലോബൽ എൻസിഎപി 'ബഹുമാനപുരസ്സരം' ആവശ്യപ്പെടുന്നത് കാറുകളുടെ സുരക്ഷ വർധിപ്പിക്കാൻ സ്വമേധയാ നടപടികളെടുക്കണമെന്നാണ്.
ലോകത്തിൽ ഏറ്റവുമധികം അപകടങ്ങൾ നടക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. കാറുകളിലെ സുരക്ഷാ സംവിധാനങ്ങളുടെ കാര്യത്തിൽ ചൈനയും റഷ്യയുമടക്കമുള്ള വികസ്വരരാജ്യങ്ങൾ ഇന്ത്യയെക്കാൾ മുന്നിലാണുള്ളത്.


Click it and Unblock the Notifications








