മാരുതി 'സുരക്ഷിതത്വ'ത്തെപ്പറ്റി ചിന്തിച്ചു തുടങ്ങി
സുരക്ഷാസംവിധാനങ്ങൾ ചേർക്കാത്ത ഇന്ത്യൻ കാറുകളെപ്പറ്റി വൻതോതിൽ വിമർശനമുയരുന്നുണ്ട്. ഇന്ത്യൻ കാറുകളെപ്പറ്റി വിമർശനം വരുന്നുവെന്നാൽ അതിന്റെ പകുതിയും ഉത്തരവാദിത്തം മാരുതിയിൽ നിക്ഷിപ്തമാകേണ്ടതാണ്. രാജ്യത്തെ കാർവിപണിയിൽ മാരുതിയുടെ വിഹിതം ഏതാണ്ട് പകുതിയോളമാണ്. ഗ്ലോബൽ എൻസിഎപി എന്ന സംഘടന മാരുതിയുടെ സ്വിഫ്റ്റ് മോഡൽ ക്രാഷ് ടെസ്റ്റ് നടത്തുകയും കടത്ത വിമർശനമുന്നയിക്കുകയുമെല്ലാം ചെയ്തിരുന്നു. ഏതായാലും, കുറെക്കാലമായി കേൾക്കുന്ന പഴികൾക്ക് ചില പരിഹാരങ്ങൾ കൊണ്ടുവരാനാണ് മാരുതി ഇപ്പോൾ ശ്രമിക്കുന്നത്.
എല്ലാ കാർമോഡലുകളിലും സുരക്ഷാസന്നാഹങ്ങൾ ഓപ്ഷണലായി നൽകുവാനാണ് മാരുതി ആലോചിക്കുന്നത്. ആവശ്യക്കാർക്ക് സുരക്ഷാസംവിധാനങ്ങൾ പറഞ്ഞുചേർക്കാനുള്ള സൗകര്യമുണ്ടാകും. നിലവിൽ ബേസ് വേരിയന്റുകളിൽ സുരക്ഷിതത്വം കൂട്ടാൻ യാതൊരു സാധ്യതയും ഇല്ലാത്ത അവസ്ഥയാണുള്ളത്.

എയർബാഗുകൾ, എബിഎസ് എന്നീ സംവിധാനങ്ങൾക്കായിരിക്കും പ്രാധാന്യം നൽകുക. ബ്രേക്കിങ് സമയങ്ങളിൽ വാഹനം നിരങ്ങിനീങ്ങി അപകടമുണ്ടാകാനുള്ള സാധ്യത ഇല്ലായ്മ ചെയ്യുന്നു എബിഎസ് സംവിധാനം.
മാരുതിയുടെ പ്രീമിയം കാറുകളിൽ ഈ സുരക്ഷാസംവിധാനങ്ങൾ സ്റ്റാൻഡേഡായി നൽകിയിട്ടുണ്ട്. നിലവിൽ വിൽപനയിലുള്ള എസ് ക്രോസ്സും വരാനിരിക്കുന്ന ബലെനോയുമാണ് ഈ കാറുകൾ.
ഈ നീക്കം സ്വയം സന്നദ്ധമായി നടത്തുന്നതാണെന്നൊന്നും കരുതേണ്ടതില്ല. 2017ൽ കുറെക്കൂടി കർശനമായ ചട്ടങ്ങൾ വാഹനസുരക്ഷയുടെ കാര്യത്തിൽ കൊണ്ടുവരണമെന്ന് കേന്ദ്രസർക്കാർ ആലോചിക്കുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് മാരുതിയുടെ നീക്കം.


Click it and Unblock the Notifications








