മാരുതി പുറത്താക്കിയ തൊഴിലാളികള്‍ക്ക് 4.25 കോടി രൂപ നല്‍കാന്‍ കോടതി
ജപ്പാന്‍ കമ്പനിയായ മാരുതി സുസൂക്കി 2012ല്‍ പിരിച്ചുവിട്ട തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധി. മാരുതി മനെസര്‍ പ്ലാന്റില്‍ 2012 ജൂലൈ മാസത്തില്‍ കമ്പനിയുടെ ആളുകളും തൊഴിലാളികളും തമ്മില്‍ നടന്ന സംഘട്ടനങ്ങള്‍ക്കു ശേഷം നൂറുകണക്കിന് തൊഴിലാളികളെ പിരിച്ചുവിട്ടിരുന്നു. ഇതിനെതിരെ ലേബര്‍ കോടതിയെ സമീപിച്ച തൊഴിലാളികള്‍ക്കാണ് ഇപ്പോള്‍ അനുകൂല വിധി വന്നിരിക്കുന്നത്.
കൂടുതല്‍ വായിക്കാം താളുകളില്‍.

താളുകളിലൂടെ നീങ്ങുക.

പിരിച്ചുവിടപ്പെട്ട എല്ലാ തൊഴിലാളികള്‍ക്കും ഒരു ലക്ഷം രൂപ വീതം നല്‍കാനാണ് ഗുഡ്ഗാവിലെ ലേബര്‍ കോടതി മാരുതിയോടാവശ്യപ്പെട്ടിരിക്കുന്നത്. ആകെ 425 തൊഴിലാളികളെ പിരിച്ചുവിട്ടിരുന്നു കമ്പനി. ഇവര്‍ക്ക് നല്‍കാന്‍ 4.25 കോടി രൂപ കോടതിയില്‍ കെട്ടിവെക്കണം മാരുതി.

2012 ജൂലൈ മാസത്തിലെ സംഭവങ്ങള്‍ക്കു ശേഷം തൊഴിലാളികളെ പീഡിപ്പിക്കുന്ന നടപടി കമ്പനിയുടെ ഭാഗത്തു നിന്നുണ്ടായതായി കോടതി നിരീക്ഷിച്ചു.

വെറും സംശയത്തിന്റെ അടിസ്ഥാനത്തിലാണ് മാരുതി വന്‍ പിരിച്ചുവിടല്‍ നടത്തിയതെന്ന് തൊഴിലാളികള്‍ക്കു വേണ്ടി ഹാജരായ രാജേന്ദര്‍ പഥക് ചൂണ്ടിക്കാട്ടി. പ്രതികാര മനോഭാവത്തോടെയാണ് തൊഴിലാളികളോടെ ഈ ജപ്പാന്‍ കമ്പനി പെരുമാറിയതെന്നും അദ്ദേഹം പറയുന്നു.

അതെസമയം പ്രശ്‌നം ഇവിടം കൊണ്ട് അവസാനിക്കുന്നതല്ലെന്ന് മാരുതി സുസൂക്കി കാംകര്‍ യൂണിയന്‍ പ്രസിഡണ്ടായ കുല്‍ദീപ് ഝംഗു ചൂണ്ടിക്കാട്ടുന്നു. ഇത്രയും പേര്‍ക്ക് നിലവില്‍ തൊഴിലില്ല. ഇവരെ തിരിച്ചെടുക്കുകയാണ് തങ്ങളുടെ ആവശ്യമെന്നും അതിനുവേണ്ടി സമരങ്ങള്‍ തുടരുമെന്നും അദ്ദേഹം പറയുന്നു.

ദീര്‍ഘകാലമായി മാരുതിയില്‍ നിലനില്‍ക്കുന്ന തൊഴിലാളി വിരുദ്ധ സാഹചര്യങ്ങള്‍ക്കെതിരെ തൊഴിലാളികള്‍ സംഘടിതമായ നീക്കം തുടങ്ങുകയായിരുന്നു. വേണ്ടത്ര ശമ്പളം നല്‍കാതെ കരാര്‍ തൊഴിലാളികളെക്കൊണ്ട് വിശ്രമമില്ലാതെ പണിയെടുപ്പിക്കുന്നതായി പരാതികളുയര്‍ന്നിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് തുടങ്ങിയ ഇത്തരം പ്രശ്‌നങ്ങള്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

തൊഴില്‍നിയമങ്ങള്‍ പ്രകാരം തങ്ങള്‍ക്ക് സംഘടിക്കാന്‍ അവസരം നല്‍കണമെന്ന തൊഴിലാളികളുടെ ആവശ്യത്തെ എതിര്‍ക്കുകയാണ് കാലങ്ങളായി മാരുതി ചെയ്തുവരുന്നത്. തൊഴിലാളികള്‍ സംഘടിച്ചാല്‍, ആറായിരം രൂപയുടെ ചുറ്റുവട്ടത്ത് മാത്രം ശമ്പളം നല്‍കി കരാര്‍ തൊഴിലാളികളെ നിയമിക്കുന്നത് അടക്കമുള്ള പ്രശ്‌നങ്ങള്‍ ഉന്നയിക്കപ്പെടുമെന്ന ഭയമാണ് കമ്പനിയുടെ എതിര്‍പിനു പിന്നിലെന്നാണ് തൊഴിലാളികള്‍ ആരോപിക്കുന്നത്.

ഈ വിഷയവുമായി ബന്ധപ്പെട്ട് തൊഴിലാളികള്‍ നിരവധി സമരങ്ങള്‍ നടത്തിയിരുന്നു. സമരത്തില്‍ പങ്കെടുത്ത തൊഴിലാളികളെ മാരുതി ഏകപക്ഷീയമായി പുറത്താക്കുകയുണ്ടായി. 'നല്ലനടപ്പ്' കരാറില്‍ ഒപ്പുവെച്ചാല്‍ മാത്രമേ കമ്പനിക്കകത്ത് കയരാന്‍ അനുവദിക്കൂ എന്ന നിബന്ധന വെക്കുകയും ചെയ്തു മാരുതി. എന്നാല്‍, തൊഴില്‍നിയമങ്ങള്‍ക്ക് വിരുദ്ധമായ ഒരു കരാറില്‍ ഒപ്പുവെക്കാന്‍ തൊഴിലാളികള്‍ വിസമ്മതിക്കുകയായിരുന്നു.

2012 ജൂലൈ മാസത്തില്‍ മാരുതി മാനേജ്‌മെന്റിന്റെ ഭാഗത്തു നില്‍ക്കുന്ന ഒരു സൂപ്പര്‍വൈസര്‍ തന്റെ കീഴ്ജീവനക്കാരനെ ജാതി പറഞ്ഞ് ആക്ഷേപിച്ചതോടെ തൊഴിലാളികള്‍ ഒന്നടങ്കം രംഗത്തിറങ്ങി. ഈ പ്രശ്‌നത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തു. പ്രശ്‌നം അവസാനിപ്പിക്കാനുള്ള നടപടികള്‍ എടുക്കേണ്ടതിനു പകരം അതിനെ ആളിക്കത്തിച്ച് തൊഴിലാളികള്‍ക്കെതിരായ പൊതുസമ്മതം വളര്‍ത്താനാണ് കമ്പനി ശ്രമിച്ചതെന്ന് ആരോപണമുയര്‍ന്നിരുന്നു. അക്കാലത്തെ മാധ്യമവാര്‍ത്തകളിലൊന്നും തൊഴിലാളികളുടെ ഭാഗം ആരും വിശദീകരിച്ചിരുന്നില്ല എന്നത് ഒരു സത്യമാണ്.

ഈ സംഭവത്തിനു പിന്നാലെയാണ് തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിടാന്‍ മാരുതി തീരുമാനിച്ചത്. മനെസര്‍ പ്ലാന്റിലെ തൊഴില്‍ പ്രശ്‌നങ്ങള്‍ അങ്ങേയറ്റം മോശമായ രീതിയിലാണ് മാരുതി കൈകാര്യം ചെയ്തതെന്ന് കോര്‍പറേറ്റ് മേഖലയില്‍ നിന്നു തന്നെ അഭിപ്രായമുയര്‍ന്നിട്ടുണ്ട്. ആധുനിക ലേബര്‍ മാനേജ്‌മെന്റ് രീതികള്‍ക്കു പകരം ജപ്പാനിലെ രാജഭരണകാലത്തെ കാലഹരണപ്പെട്ട മാനേജ്‌മെന്റ് സിദ്ധാന്തങ്ങളാണ് പ്രയോഗിക്കപെട്ടത്. ഇത് തൊഴില്‍സമരങ്ങളെ അടിച്ചമര്‍ത്തുന്ന നയമായി മാറി.

ഇന്ത്യയിലെ ലേബര്‍ മാനേജ്‌മെന്റ് പദ്ധതികളെല്ലാം തൊഴിലാളികളുമായി അനാവശ്യ തര്‍ക്കങ്ങളിലേക്ക് നയിക്കുന്നതാണെന്ന് ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷനിലെ ലേബര്‍ സ്റ്റാന്‍ഡാര്‍ഡ്‌സ് സ്‌പെഷ്യലിസ്റ്റായ കോയെന്‍ കോംപിയര്‍ ചൂണ്ടിക്കാട്ടുന്നു.


Click it and Unblock the Notifications








